Wednesday, May 20, 2009

ദ ഗ്രേറ്റ്‌ ഗാന്ധി ഫാമിലി

മഹാത്മാഗാന്ധികഴിഞ്ഞാല്‍ മഹത്തായ ഗാന്ധിയാരെന്നു ചോദിച്ചാല്‍ പ്രിയങ്കാഗാന്ധിയെന്നും അമ്മ സോണിയാഗാന്ധിയെന്നുമേ ഇന്ന്‌ കോണ്‍ഗ്രസ്സുകാര്‍ പറയൂ. ചിലര്‍ മഹാന്മാരാകുന്നത്‌ വളരെ പെട്ടെന്നാണ്‌. നല്ല പ്രായത്തില്‍ അഛന്റെ ശരീരം ഛിന്നഭിന്നമാക്കാന്‍ കൂട്ടുനിന്ന നളിനിയെ ജയിലില്‍ അങ്ങോട്ടുചെന്നു കണ്ട്‌ അഛനേക്കാളും ചേട്ടനേക്കാളും എന്തിന്‌, കൊല്ലേണ്ട വളര്‍ത്തിയാല്‍ മതിയെന്ന്‌ നീതിന്യായ വ്യവസ്ഥയോട്‌ കെഞ്ചിയ അമ്മയേക്കാള്‍ വലിയ ഗാന്ധിയായിരിക്കുന്നു ഇന്ന്‌ പ്രിയങ്ക. കഷ്‌ടം, അതീവസുന്ദരിയും യൂത്തുകോണ്‍ഗ്രസ്സുകാരുടെ സ്വകാര്യ അഹങ്കാരവുമായ പ്രിയങ്കാ ഗാന്ധിയില്‍ നിന്നും കെട്ടിപ്പിടിച്ചൊരു മുത്തം നഷ്‌ടപ്പെട്ടതില്‍ രാജീവിനെ കൊല്ലാന്‍ മനുഷ്യബോംബായെത്തി സ്വയം പൊട്ടിത്തെറിച്ച തനുവിന്റെ ആത്മാവിന്‌ നഷ്‌ടബോധം തോന്നുന്നുണ്ടാകും.

എപ്പോള്‍ വേണമെങ്കിലും തീകൊടുക്കാന്‍ തയ്യാറാക്കിവച്ച അമിട്ടായിരുന്നു വെല്ലൂര്‍ ജയിലിലെ കൂടിക്കാഴ്‌ച. ഗാന്ധികുടുംബവും നമ്മളുമടങ്ങുന്ന സമൂഹം ജീവിക്കുന്നത്‌ വെള്ളരിക്കാ പട്ടണത്തിലല്ലാത്തതുകൊണ്ട്‌ അങ്ങനെ വിശ്വസിക്കാനേ തരമുള്ളൂ. രാജ്യത്തെ ഉന്നത സുരക്ഷാ സംവിധാനത്തിനകത്ത്‌ ജീവിക്കുന്ന പ്രിയങ്കാ ഗാന്ധി ആരുമറിയാതെ, രജിസ്റ്ററില്‍ പേരുപോലും ചേര്‍ക്കാതെ ജയിലില്‍ ചെന്ന്‌ അതും ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച ആളെ നേരില്‍ കാണ്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരു മാസം മുമ്പു നടന്ന കൂടിക്കാഴ്‌ച പുറത്തുവരുന്നത്‌ നളിനിയുടെ വക്കീലിന്റെ ജൂനിയര്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത ഹര്‍ജിയിലൂടെ. എന്തു ഭംഗിയുള്ള തിരക്കഥ. തന്നെ കൊല്ലാതെ വിട്ടതിന്‌ സോണിയക്ക്‌ നിരന്തരം കത്തുകളെഴുതിയ നളിനി സ്വമനസ്സാലെ ചെയ്‌ത ഉപകാരമോ അതോ ആരെങ്കിലും ചെയ്യിച്ചതാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ.

വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലുമൊന്നും താന്‍ വിശ്വസിക്കുന്നില്ല മഹാത്മാഗാന്ധിക്കുപഠിച്ചു തുടങ്ങുകയാണെന്നാണ്‌ പ്രിയങ്ക തട്ടിവിട്ടത്‌. പത്തുപതിനഞ്ചു വര്‍ഷത്തിലേറെയായി നളിനി ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട്‌. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇല്ലാത്ത വിചാരം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്തു തന്നെ തോന്നിയത്‌ ഗാന്ധി കുടുംബത്തില്‍ മാത്രം സംഭവിക്കുന്ന ചില പ്രത്യേക മാനസിക വ്യാപാരങ്ങളാവാം.

തങ്കപ്പെട്ട മനുഷ്യനായ തന്റെ അഛനെ എന്തിനായിരുന്നു കൊന്നത്‌ എന്ന്‌ പ്രിയങ്ക കണ്ണീരൊഴുക്കി ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഛന്‍ ജീവിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമായിരുന്നത്രേ. രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടുന്ന ചരിത്രബോധം. എങ്കില്‍ എല്‍ ടി ടി ഇ യെ തുരത്താന്‍ ശ്രീലങ്കയിലേക്ക്‌ സേനയെ അയച്ചതിനു പകരം ഈ പണി നേരത്തെ ആകാമായിരുന്നില്ലേ എന്ന്‌ നളിനി ചോദിക്കാതിരുന്നത്‌ ഭാഗ്യം. രസച്ചരടു പൊട്ടിയേനെ.

അധികാരത്തിന്റെ കാര്യത്തില്‍ അമ്മായിയമ്മയെ കടത്തിവെട്ടുന്ന വിത്താണ്‌ താനെന്ന്‌ സോണിയാഗാന്ധി തെളിയിച്ചു കഴിഞ്ഞതാണ്‌. ഭര്‍ത്താവുകൊല്ലപ്പെട്ടപ്പോള്‍ അധികാരവും വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടെന്നു പറഞ്ഞ്‌ സെറിലാക്ക്‌ മാത്രം കഴിച്ചു വളര്‍ന്ന രണ്ട്‌ മക്കളേയും കൊണ്ട്‌ അടുക്കളയിലൊളിച്ചതാണ്‌ സോണിയാ ഗാന്ധി. മക്കളൊന്നു പറക്കമുറ്റിയപ്പോള്‍ അടിത്തറയിളകിയ പാര്‍ട്ടിയെ രക്ഷിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായി തിരിച്ചുവന്നതില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല അവര്‍ക്ക്‌. മദാമ്മാഗാന്ധി കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായതിന്റെ പേരില്‍ വിളമ്പിവെച്ച കഞ്ഞിപോലും കുടിക്കാതെ വീടുവിട്ടിറങ്ങിപ്പോയ ശരദ്‌ പവാര്‍ വരെ രാഹുല്‍ ഗാന്ധിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. തൊഴുത്തില്‍ കുത്തും പരദൂഷണവുമായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സിനെ കുറച്ചൊക്കെ നന്നാക്കാന്‍ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയ രസതന്ത്രത്തിനു കഴിഞ്ഞു എന്നത്‌ സത്യം. പാര്‍ട്ടിയുടെ പ്രസിഡന്റായും കേന്ദ്രമന്ത്രിസഭയുടെ കണ്ടക്‌ടര്‍ സീറ്റിലുമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ രാജീവിന്റെ പ്രതിരൂപമായി രാഹുലിനെ ഇറക്കാനുള്ള എല്ലാ സ്‌ക്രിപ്‌റ്റും തയ്യാറാക്കിവച്ചിരുന്നു സോണിയ.

പ്രിയങ്ക ഒരു നല്ല സംവിധായികയുടെ റോളില്‍ തുടക്കം മുതലേ തിളങ്ങിയിരുന്നു എന്നതിന്‌ ചരിത്രം സാക്ഷി. കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്‌ദാനമായി മകന്‍ വേണോ മകള്‍ വേണോ എന്ന്‌ കോണ്‍ഗ്രസ്സുകാര്‍ കണ്‍ഫ്യൂഷനിലിരിക്കുമ്പോള്‍ തന്നെ കിരീടം രാഹുലിന്റെ തലയില്‍ വച്ച്‌ കൈകഴുകിയതാണ്‌ പ്രിയങ്ക. വിദേശി പെണ്ണുമൊത്ത്‌ ചുറ്റിയടിക്കുന്നതില്‍ കവിഞ്ഞ്‌ ഒന്നും അജന്‍ഡയിലില്ലാത്ത രാഹുല്‍ എന്ന കടുഞ്ഞൂല്‍ പൊട്ടനെ പിന്നാലെ നടന്ന്‌ രാഷ്‌ട്രീയം പഠിപ്പിച്ചത്‌ പ്രിയങ്കാ ഗാന്ധിയാണ്‌. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ നഖം കടിച്ച്‌ നാണിച്ചുനിന്ന രാഹുലിനെ നോക്കിലും നടപ്പിലും രാജീവിനോട്‌ ഉപമിച്ചാണ്‌ അവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്‌. പ്രസംഗിക്കാന്‍ സ്റ്റേജിനു പിന്നില്‍ നിന്ന്‌ തള്ളിവിടാന്‍ കുറേനാള്‍ പ്രിയങ്കയുണ്ടായിരുന്നു. മൈക്കുപിടിക്കാനുള്ള ധൈര്യം വന്നു ചേര്‍ന്നപ്പോള്‍ ചരിത്രപരമായ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വിമര്‍ശനം ചോദിച്ചു വാങ്ങിയപ്പോളും പ്രിയങ്ക രക്ഷക്കെത്തി. പ്രിയങ്കയുടെ തൊലിവെളുപ്പിന്റെ പുറത്തുമാത്രമാണ്‌ ചേട്ടന്‍ ചീമുട്ടയേറില്‍ നിന്നു രക്ഷപ്പെട്ടിരുന്നത്‌.
രാഹുല്‍ നയിച്ച തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ്‌ തകര്‍ന്ന്‌ മണ്ണടിഞ്ഞത്‌ നമ്മള്‍ കണ്ടതാണ്‌. റോഡ്‌ ഷോകളില്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം ലഭിക്കാത്തതും നാലുപേര്‍ കേള്‍ക്കാനിഷ്‌ടപ്പെടുന്നതൊന്നും ആ നാവില്‍ നിന്ന്‌ വരാത്തതും കാരണം വല്ലാത്ത ഒരു രാഷ്‌ട്രീയ ദശാസന്ധിയിലാണ്‌ രാഹുല്‍ വീണ്ടും ചെന്നു ചാടിയിരിക്കുന്നത്‌. മന്ത്രിസഭാ പുനസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തി ഒരു കുഞ്ഞാടിന്റെ പരിവേഷം നല്‍കാന്‍ അമ്മമഹാറാണി ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ്‌ പ്രിയങ്ക - നളിനി കൂടിക്കാഴ്‌ച വിവാദമാകുന്നത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത ഈ വൈകിയ വേളയില്‍ അദ്വാനി ചെയ്‌തതുപോലെ പുസ്‌തകങ്ങളെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രമുള്ള അനുഭവ സമ്പത്തോ സമയമോ അമ്മക്കും മകള്‍ക്കുമില്ല. ഒരു പുസ്‌തകമെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രം ത്രാണിയുള്ളവര്‍ കോണ്‍ഗ്രസ്സിലും അധികമില്ല. അധവാ എഴുതിയാല്‍ തന്നെ ജന്മനാ അക്ഷര വൈരികളായ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ എന്തെങ്കിലും മനസ്സിലാകുന്നു.

അഛനെ കൊന്നവര്‍ക്കു മാപ്പു കൊടുത്ത അമ്മക്കും മകള്‍ക്കും ധൈര്യമായി ഇനി പാരമ്പര്യ വോട്ടര്‍മാര്‍ക്കുമുന്നില്‍ ചെല്ലാം. ചുരുങ്ങിയത്‌ റായ്‌ബറേലിയിലെ സ്‌ത്രീകളുടെ കണ്ണീര്‍ വോട്ടുകള്‍ കുറച്ചെങ്കിലും പെട്ടിയില്‍ വീഴും. എന്തായാലും മൂക്കില്‍ മാത്രമല്ല നോക്കിലും പ്രവൃത്തിയിലും ഇന്ദിരാഗാന്ധിയുടെ കൊച്ചുമോള്‍ തന്നെയാണ്‌ പ്രിയങ്കയെന്ന്‌ തെളിയിച്ചിരിക്കുന്നു. കാലം പ്രിയങ്കക്കു മാപ്പു കൊടുക്കട്ടെ.
ഒരു വിജനതയുടെ ആത്മാവിഷ്‌കാരം

പാര്‍ട്ടിക്കെതിരെ തിരിയുന്നത്‌ മാര്‍ക്‌സായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വെറുതെ വിടില്ല. അജിതയുടെ കാര്യത്തില്‍ സംഭവിച്ചത്‌ അതാണ്‌. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോളും ഭരണപക്ഷത്തിരിക്കുമ്പോളും പാര്‍ട്ടിക്ക്‌ ഹിതകരമല്ലാത്ത പലതിനും പിന്നാലെ പോയി ദുഷ്‌പേരു സമ്പാദിച്ചിട്ടുണ്ട്‌ അജിത. അറിയപ്പെടുന്ന കോഴിയായ കുഞ്ഞാലിക്കുട്ടി എന്ന മുന്‍ വ്യവസായ മന്ത്രി ജന്മം കൊണ്ട്‌ ലീഗുകാരനാണെങ്കിലും കര്‍മ്മം കൊണ്ട്‌ പിണറായി പക്ഷക്കാരനാണ്‌. സ്വന്തം പാര്‍ട്ടിക്കാരന്‍ മുനീര്‍ പാര്‍ട്ടിയുടെ ലേബലിലും അല്ലാതെയും ഇന്ത്യാവിഷനു വേണ്ടി സംരഭകരെത്തേടിയിറങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കൈരളി ചാനലിനുവേണ്ടി ഗള്‍ഫിലും മറ്റു ഓടി നടക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അതിനുള്ള പ്രത്യുപകാരമാണ്‌ അജിതയുടെ മകള്‍ക്കു നേരെയും അഴിമതിക്കേസില്‍ ഭര്‍ത്താവ്‌ യാക്കൂബിനെതിരെയും നടന്ന ആസൂത്രിത നീക്കം. വി എസ്‌ അച്യൂതാനന്ദന്റെ ആശീര്‍വാദത്തോടെ ബി ആര്‍ പി ഭാസ്‌കര്‍ ഉദ്‌ഘടനം ചെയ്‌തസമരത്തിനിടെ രാത്രി സമരപ്പന്തലില്‍ പ്രക്ഷേഭകാരികള്‍ക്കൊപ്പം ക്ഷീണിച്ച്‌ ഭര്‍ത്താവ്‌ ഹസ്സന്റെ തോളില്‍ ചാരി ഇരിക്കുന്ന അജിതയുടെ മകള്‍ ഗാര്‍ഗിയുടെ ക്ലോസ്‌ ഷോട്ടെടുത്താണ്‌ കൈരളി വാര്‍ത്ത നല്‍കിയത്‌. ചങ്ങറ സമരത്തിന്റെ മറവില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പിറ്റേന്ന്‌ ദേശാഭിമാനിയും റിപ്പോര്‍ട്ടു നല്‍കി. പ്രതിപക്ഷത്തിരിക്കുമ്പോല്‍ വി എസിനൊപ്പെ#ം പല ജനകീയ സമരങ്ങള്‍ക്കും പങ്കാളിയായിട്ടുണ്ട്‌ സാറാ ജോസഫും അജിതയുമൊക്കെ. പാര്‍ട്ടിയുടെ പിണറായി പക്ഷത്തിന്‌ തലവേദനയായതും അതു തന്നെയാണ്‌. എന്തായാലും പൊതുപ്രവര്‍ത്തകയുടെ കുടുംബത്തെ ഒന്നടങ്കം താറടിക്കുന്ന പാര്‍ട്ടിയുടെ ഈ നിലപാട്‌ വിമര്‍ശിക്കപ്പെടേണ്ടതാണ്‌.

രണ്ടു മൂന്നു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്ലബ്ബില്‍ ഒരു ആഘോഷം നടക്കുന്നു. പരിപാടിക്കിടെ സ്‌ത്രീകളെ ആരോ കേറി ഉപ്രദ്രവിച്ചു. ആ ഞരമ്പുരോഗിയുടെ സംഘാടകര്‍ ഓടിച്ചിട്ടു പിടിച്ചു ക്ലബ്ബിനു തൊട്ടു മുന്നിലുള്ള ഓടയില്‍ നിന്ന്‌. കൈരളി ടി വി അടക്കമുള്ള മാധ്യമങ്ങള്‍ അവിടെ സന്നിഹിതരായിരുന്നിട്ടും കാര്യമായി ഒരു വാര്‍ത്തയും പുറത്തുവന്നില്ല. പിടികൂടിയവനെ ഒരു തരിപോലും പോറലേര്‍ക്കാതെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലിന്‌ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കാമായിരുന്ന സംഭവമായിരുന്നു അത്‌. പക്ഷേ ഒന്നും മിണ്ടിയില്ല. മിണ്ടിയാല്‍ വിവരമറിഞ്ഞേനേ. അന്ന്‌ മന്ത്രിയായില്ലെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ പ്രബലനായ ഒരു നേതാവിന്റെ മകനായിരുന്നു അത്‌. പേരുപറഞ്ഞില്ലെങ്കിലും നാടു നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പാര്‍ട്ടി ആ സംഭവമൊന്നു റിപ്പോര്‍ട്ടു ചെയ്യുകയെങ്കിലും വേണ്ടതായിരുന്നു.

കൊടിയേരിക്കല്ല്യാണം
പ്രമുഖരടക്കം ആറായിരം പേരാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണന്റെ മൂത്ത മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തത്‌ എന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. പാര്‍ട്ടി പത്രത്തില്‍ നാട്ടിലെ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പങ്കെടുത്ത പ്രമുഖരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി യും യുവമോര്‍ച്ചയും പ്രസ്‌താവനകളിറക്കി.
കല്ല്യാണ ചെലവു വഹിച്ചതും ഹാള്‍ ബുക്കുചെയ്‌തതും മെര്‍ക്കിംഗ്‌സ്റ്റണ്‍ ഫെയിം സേവി മനോ മാത്യു ആയിരുന്നുവെന്നാണ്‌ ബി ജെ പി തെളിവു നിരത്തിയത്‌. വിദേശത്തുനിന്നെത്തിയ പ്രമുഖരുടെ പേരുകള്‍ വ്യക്തമാക്കണമെന്നാണ്‌ യുവമോര്‍ച്ച ആവശ്യപ്പെട്ടു. എന്തായാലും പാര്‍ട്ടി അംഗങ്ങള്‍ ആഢംബരം കുറക്കണമെന്ന്‌ കാരാട്ടദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ അതേ മാന്യദേഹത്തിന്റെ ആശീര്‍ വാദത്തോടെയാണ#്‌ കൊടിയേരിക്കല്ല്യാണം പൊടിപൊടിച്ചത്‌ . പാര്‍ട്ടിയിലെ പുതിയ പോളിറ്റ്‌ ബ്യൂറോ മെമ്പറുടെ മകന്റെ കല്ല്യാണത്തിനെതിരെയാണെങ്കിലും അല്ലെങ്കിലും വിവാഹ ധൂര്‍ത്തിനെതിരെ രംഗത്തിറങ്ങിയ ഡി വൈ എഫ്‌ ഐ യെ ചെമ്പട്ടു ഷാള്‍ പുതപ്പിച്ച്‌ അഭിനന്ദിക്കേണ്ടതാണ്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌

No comments:

Post a Comment