Wednesday, May 20, 2009

വെടിക്കെട്ടുകാരും ഉടുക്കുകൊട്ടുന്നവരും

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്‌. മാന്യമായ ഭാഷയില്‍ സഖാവ്‌ പിണറായി വിജയന്‍ ഈ ഉപമ അവസാനമായി പ്രയോഗിച്ചത്‌ കഴിഞ്ഞ ദിവസം കത്തോലക്കാ സഭക്കുനേരെയാണ്‌. ആ വെടിക്കെട്ടുകാരുടെ കൂട്ടരാണത്രേ പിണറായിയടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍. വിജയന്‍ മാഷുടെ മരണത്തോടെ പൊട്ടസുപൊട്ടിച്ച്‌ ആളായിത്തുടങ്ങിയതാണ്‌ പിണറായി. ഇപ്പോള്‍ മത്തായി ചാക്കോ പ്രശ്‌നത്തില്‍ പട്ടക്കാര്‍ നികൃഷ്‌ടജീവികളാണെന്ന ഗുണ്ടുവരെയെത്തിയിരിക്കുന്നു. നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ മരണവും ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌, വിജയന്‍മാഷ്‌ അതു ചെയ്‌തു, സാഹചര്യങ്ങള്‍ പക്ഷേ മത്തായി ചാക്കോയെക്കൊണ്ട്‌ അത്‌ ചെയ്യിച്ചില്ല, പക്ഷേ അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ ചവിട്ടിനിന്നുകൊണ്ട്‌ പിണറായിയും സഹപ്രവര്‍ത്തകരും അതു ചെയ്യുന്നു

പാര്‍ട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുമ്പോള്‍ ജനശ്രദ്ധ നേടാന്‍ ഇത്തരം വെടിക്കെട്ടുകളും ഉടുക്കുകൊട്ടലുകളും പതിവാണ്‌. കേരളയാത്രക്കാലത്ത്‌ അരമനകളും പള്ളികളും കയറിയിറങ്ങി വോട്ടു ചോദിച്ച പിണറായി പക്ഷേ ഇത്തരമൊരു ആക്രമണത്തിന്‌ മുതിര്‍ന്നത്‌ ഒന്നും കാണാതെയായിരിക്കില്ല. ഏറ്റുമുട്ടുമ്പോള്‍ എപ്പോഴും സമശക്തരോടാവണം ഏറ്റുമുട്ടുന്നത്‌. പിണറായിക്കും മള്‍ട്ടിനാഷണല്‍ കമ്പനിയായ സ്വന്തം പാര്‍ട്ടിക്കും പറ്റിയത്‌ സഭാ നേതൃത്വം തന്നെ. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ചത്‌ ഈ വെള്ള ളോഹയിട്ടവരാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതേ വിദ്യാഭ്യാസ രംഗത്തെ കന്നുകാലിച്ചന്തയാക്കിയതും അതേ ളോഹക്കാര്‍ തന്നെയാണ്‌. എന്തുകൊണ്ടും പാര്‍ട്ടിക്കു പോരടിക്കാന്‍ പറ്റിയവര്‍. അവര്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പരസ്‌പരം കുരക്കും കടിക്കുമെന്നു പറയും. കണ്ടു നില്‍ക്കുന്നവര്‍ വിഢികള്‍. പിണറായി ആരോപിക്കുന്നതുപോലെ യു ഡി എഫിനുവേണ്ടിയാണോ അതോ എല്‍ ഡി എഫിനു വേണ്ടിത്തന്നെയാണോ പാതിരിമാര്‍ വോട്ടുപിടിക്കുന്നത്‌ എന്ന കാര്യത്തിലാണ്‌ പൊതു ജനങ്ങള്‍ക്ക്‌ കണ്‍ഫ്യൂഷന്‍. ഉദരനിമിത്തം ബഹുകൃതവേഷം.

ഇത്തരം ഉടുക്കുകൊട്ടലും വെടിക്കെട്ടുമൊക്കെ ഒരുതരം പബ്ലിസിറ്റി മെക്കാനിസമാണ്‌. അച്യുതാനന്ദന്‍ തരംഗം അലയടിച്ചതോടെ തുടങ്ങിയതാണ്‌ പിണറായിയുടെ ഈ പുതിയ മെക്കാനിസം. അച്യുതാനന്ദനും കൂട്ടരും എല്ലാ നന്മയുടെയും പ്രതീകം പിണറായിയും കൂട്ടരും എല്ലാ തിന്മയുടേയും പ്രതീകം എന്ന്‌ പിണറായി സസ്‌പെന്‍ഷനു മുമ്പുവരെ സ്ഥിരമായി പറയാറുണ്ടായിരുന്നു. അതു മറ്റൊരു തരം കോംപ്ലക്‌സായിരുന്നു, ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ്‌. ക്യാമറക്കണ്ണുകള്‍ തന്നില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ അകന്നുപോകുന്നതിലുള്ള വിഷമം സ്വാഭാവികം. സസ്‌പെന്‍ഷന്‍ കാലത്ത്‌ നല്ല പിള്ളയായി നടന്ന പിണറായി വീണ്ടും സഹജമായ രീതിയില്‍ പരിപാടി തുടങ്ങിയിരിക്കുന്നു. എടോ ഗോപാലകൃഷ്‌ണാ എന്ന്‌ ഒരു പത്രത്തിന്റെ തലപ്പത്തിരിക്കുന്നയാളെ വിളിച്ചപോലെ തന്നെ കവറേജ്‌ കിട്ടുന്നതാണ്‌ ഒരു മതത്തിന്റെ മേലാളുകളിലൊരാളെ കേറി നികൃഷ്‌ട ജീവി എന്നു വിളിച്ചാലും. ഒരു വെടിക്കു കുറേ പക്ഷികള്‍.

കോട്ടയം സമ്മേളനത്തിനു കൊടിഉയരുന്നതിന്‌ മുമ്പ്‌ ജനമധ്യത്തിലുള്ള പല വിവാദങ്ങളുടേയും മേല്‍ മണ്ണിടാനുണ്ട്‌. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ ഊര്‍ജ്ജിതമായി ചോദ്യം ചെയ്യലും മറ്റുമായി മുന്നോട്ടുപോകുന്നു. പുതിയ രേഖകള്‍ കണ്ടെടുക്കുന്നതിന്റെ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ട്‌. പത്രത്താളുകളില്‍ നിന്നും ലാവ്‌ലിന്റെ പേരിലുള്ള വിവാദങ്ങള്‍ മാറ്റി നിര്‍ത്താന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയുണ്ടോ?. തെറി വിളിക്കുകയാണെങ്കില്‍ ബിഷപ്പുമാത്തെന്നെ വിളിക്കണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോര്‍വിളികളുമായി രംഗം കൊഴുത്തില്ലേ. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങളെകൈയിലെടുന്‍ ഇതിലും നല്ല അവസരം ഏതാണ്‌. സ്വാശ്രയകോളേജ്‌ പ്രശ്‌നവും രണ്ടാം വിമോചന സമരപ്രഖ്യാപനവുമായി സഭ കാണ്‌ക്കാവുന്ന വൃത്തികേടെല്ലാം കാണിച്ച പുതിയ സാഹചര്യത്തില്‍ എരിതീയിലേക്ക്‌ പെട്രോള്‍ തന്നെയാണ്‌ താമരശ്ശേരി ബിഷപ്പ്‌ ഒഴിച്ചു കൊടുത്തത്‌. ചങ്ങനാശ്ശേരിയില്‍ സഭയുടെ സ്ഥാനങ്ങള്‍ വഹിക്കുന്നവരില്‍ നിന്ന്‌ പാര്‍ട്ടി അംഗങ്ങളെ മാറ്റി നിര്‍ത്താന്‍ തീരുമാനം കൂടി ആയതോടെ പാര്‍ട്ടിക്കാരുടെ രക്തം തിളക്കുമെന്ന്‌ ഉറപ്പ്‌.

പ്രശ്‌നം കമ്മ്യൂണിസ്റ്റുകാരെ തെമ്മാടിക്കുഴിയിലടക്കേണ്ടവരാണോ അല്ലയോ എന്നാണ്‌. അങ്ങനെയായിരുന്നത്രേ പണ്ട്‌. കാടാമ്പുഴയോ മറ്റേതോ പുഴയിലോ മലയിലോ ഒക്കെ പോയി കൊടിയേരി ആദിയായവര്‍ക്കു പൂമൂടുകയോ മൊട്ടയടിക്കുകയൊ ഒക്കെ ചെയ്യാം. സഖാവ്‌ പിണറായിക്ക്‌ ബിഷപ്പുമാരുടെ അരമനയില്‍ കയറിയിറങ്ങാം. ആശാന്‌ എവിടെയും എന്തും ചെയ്യാം. അതുപോലെയാണോ ജനകീയനായ മത്തായി ചാക്കോ. എല്ലാവരും മനുഷ്യരായിട്ടാണ്‌ കമ്മ്യൂണിസ്റ്റുകാരായത്‌. കടും വേദയനയില്‍ മരണത്തോട്‌ മല്ലിടുമ്പോള്‍ ഒരാള്‍ക്ക്‌ അല്‌പം ഭക്തി തോന്നിയാല്‍ അതെങ്ങനെ തെറ്റാവും. കമ്മ്യൂണിസ്റ്റുകാരും മനുഷ്യരല്ല എന്നു സ്ഥാപിക്കാനാണോ പിണറായി ഇറങ്ങിപ്പുറപ്പെട്ടത്‌. എം എം ലോറന്‍സിന്‌ മകളുടെ വിവാഹം പള്ളിയില്‍ വച്ച്‌ ആചാരപ്രകാരം നടത്താമെങ്കില്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ചാക്കോക്ക്‌ എന്തുകൊണ്ട്‌ അങ്ങനെ തോന്നിക്കൂടാ.

എറണാകുളത്ത്‌ ആശുപത്രിയില്‍ മരണത്തോട്‌ മല്ലടിക്കുമ്പോള്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നു പരഞ്ഞു പാര്‍ട്ടി പത്രത്തിലും ചാനലിലും എഴുതിപ്പിടിപ്പിച്ചവരാണ്‌ ഇന്ന്‌ മത്തായിചാക്കോയെ വിശുദ്ധനാക്കിയതെന്നത്‌ എന്നതാണ്‌ ഏറെ രസകരം. അന്ന്‌ ഒളിഞ്ഞും തെളിഞ്ഞും കുത്തിയ പിണറായി എത്ര പെട്ടെന്നാണ്‌ ചാക്കോയെ വാഴ്‌ത്തപ്പെട്ടവനാക്കിയത്‌.
മരിക്കാന്‍ കിടക്കുമ്പോള്‍ ദൈവവിശ്വാസം വന്നുപോയ സഖാക്കന്മാര്‍ ഒരുപാടുണ്ട്‌. മരിക്കുമെന്നറിയുമ്പോഴും സഖാക്കളെ മുന്നോട്ട്‌ എന്നെഴുതിവെക്കാന്‍ സഖാവ്‌ കൃഷ്‌ണപ്പിള്ളക്കേ കഴിയൂ. അങ്ങനെയൊരൂ വിശ്വാസം മത്തായി ചാക്കോക്ക്‌ എന്നുമാത്രമല്ല പ്രിയപത്‌നിക്കു പോലും വന്നു കൂടാ എന്നാണ്‌ പാര്‍ട്ടി പറയുന്നത്‌. തൊട്ടു പിന്നാലെ ഈ നികൃഷ്‌ട ജീവികള്‍ ചാക്കോയുടെ വിവാഹം രജിസ്റ്റര്‍ ചെയ്‌തതായും വെളിപ്പെടുത്തിക്കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്‌തെന്നും ഇല്ലെന്നും കുടുംബാംഗങ്ങള്‍. താന്‍ പള്ളിയില്‍ പോയി രജിസ്റ്ററില്‍ ഒപ്പിട്ടതായി ഭാര്യ, പക്ഷേ മത്തായി ചാക്കോ വന്നില്ലായിരുന്നത്രേ. പിന്നെ മേഴ്‌സി ചാക്കോ ആരെയാണ്‌ വിവാഹം കഴിച്ചത്‌. മത്തായി ചാക്കോയുടെ ഒപ്പ്‌ കള്ള ഒപ്പാണെങ്കില്‍ ആരാണ്‌ ഒപ്പിട്ടത്‌. ഭര്‍ത്താവിന്റെ സ്ഥാനം ഒഴിച്ചിട്ടും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നത്‌ ഒരു പുതിയ അറിവാണ്‌. അതു ചിലപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുമാത്രം അങ്ങനെ ചെയ്യാമായിരിക്കും. മേഴ്‌സി ചാക്കോ താന്‍ ഒപ്പിട്ടു എന്നു സമ്മതിച്ചപ്പോള്‍ ഡി എഫ്‌ ഐ കാര്‍ മേഴ്‌സിയുടെ ഒപ്പും വ്യാജമാണെന്ന്‌ തെളിവുമായി രംഗത്തെത്തിയിരിക്കുന്നു. ആര്‌ പറയുന്നത്‌ വിശ്വസിക്കണം. സത്യത്തില്‍ എന്താണ്‌ സംഭിച്ചത്‌. ആര്‍ക്കറിയാം. എന്തൊക്കെയായാലും ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു ഒത്തുകളി മണക്കുന്നുണ്ട്‌. കക്കാന്‍ പഠിച്ചാല്‍ മാത്രം പോര നിക്കാനും പഠിക്കണം. ഇല്ലെങ്കില്‍ ആ ഇ പി ജയരാജനോട്‌ ചോദിച്ചു പഠിക്കട്ടെ കുട്ടി സഖാക്കന്‍മാര്‍.

ഗുരുദക്ഷിണ
മരണത്തിനുമുമ്പ്‌ ചെയ്‌ത മത്തായി ചാക്കോ ചെയ്‌ത തെറ്റ്‌ പിണറായി പൊറുത്തു, പാര്‍ട്ടി പൊറുത്തു, പോരാത്തതിന്‌ അദ്ദേഹം വിശുദ്ധനാക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. പക്ഷേ മാഷോട്‌ ആരും പൊറുത്തില്ല. കണ്ണൂരുകാരനായ മാഷിന്റെ പ്രിയ ശിഷ്യന്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഗര്‍ഭപാത്രം പേരിനൊപ്പം ചുമക്കുന്ന അതേ വിജയന്‍, പറഞ്ഞത്‌ പക്ഷേ എം എന്‍ വിജയന്‍ ഒരു നല്ല അധ്യാപകനായിരുന്നു, പാര്‍ട്ടിയോട്‌ പിണങ്ങിനടന്നിരുന്നയാളായിരുന്നു എന്നു മാത്രം. ഒരു നേരത്തെ ഊണുകൊടുത്താല്‍ ഏത്‌ കൊടിച്ചിപ്പട്ടിയും ഒരു നേരമെങ്കിലും വാലാട്ടും. മാഷിനെ സ്വയം ഗുരുവായി വരിച്ചവരും പാര്‍ട്ടി കപടതയുടെ ഭാഗമായി അങ്ങനെ അഭിനയിച്ചവരുമൊക്കെ ഒരേ സ്വരത്തില്‍ വിലപിക്കുമ്പോള്‍ ഓരിയിട്ടില്ലെങ്കിലും പിണറായിക്ക്‌ മുറുമുറുക്കാതെയെങ്കിലുമിരിക്കാമായിരുന്നു.
ആ മുറുമുറുപ്പിനു പിന്നിലും ഒരു രാഷ്‌ട്രീയമുണ്ടായിരുന്നു. പരിഷത്തിനെ കുറിച്ചും വിദേശ ഫണ്ടിംഗിനെക്കുറിച്ചുമുള്ള വിവാദങ്ങള്‍ വീണ്ടും ചൂടുപിടിച്ചു വരുമ്പോള്‍ അത്തരമൊരു മുറുമുറുപ്പും മാധ്യമങ്ങള്‍ ആഘോഷമാക്കുമെന്ന്‌ പിണറായിക്ക്‌ നന്നായി അറിയാമായിരുന്നു. ശിഷ്യര്‍ക്കും സ്‌നേഹിതര്‍ക്കും വേണ്ടി സ്വന്തം നിലപാടില്‍ പോലും വിട്ടുവീഴ്‌ച ചെയ്‌ത്‌ പേരുകേട്ട വിജയന്‍മാഷ്‌ മരണത്തിലും അതു തന്നെ ചെയ്യുകയായിരുന്നു. തന്റെ മരണത്തിലൂടെ പിണറായി വിജയന്‍ എന്ന ശിഷ്യനെ താല്‍ക്കാലികമായി രക്ഷപ്പെടുത്തുകയായിരുന്നു മാഷ്‌.

പത്രസമ്മേളനം കഴിഞ്ഞ്‌ പഴയ ഊര്‍ജ്ജസ്വലതയോടെ മാഷ്‌ ഇന്നുമുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുന്ന ഈ സമയത്ത്‌ പിണറായി ശരിക്കും വിയര്‍ക്കുമായിരുന്നു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അത്രക്ക്‌ മൂര്‍ച്ചയുള്ളതായിരുന്നു. ''പരിഷത്ത്‌ പ്രസിഡന്റ്‌ പാപ്പൂട്ടിയും എം പി പരമേശ്വരന്റെ പുസ്‌തകവും തെളിയിക്കുന്നത്‌ തിരുവനന്തപുരത്തെ സി ഡി എസ്‌ വഴി പരിഷത്ത്‌ വിദേശ പണം കൈപ്പറ്റിയിട്ടുണ്ട്‌ എന്നാണ്‌'' എന്നാണ്‌ കോടതി നടത്തിയ പരാമര്‍ശം. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാരസംഘടനയാണെന്നും രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന്‌ ലഭിക്കുന്ന പ്രതിഫലമാണ്‌ വിദേശ സഹായമെന്നും എഡിബിയുടെയും ലോകബാങ്കിന്റെയും ദല്ലാളാണ്‌ പരിഷത്ത്‌ എന്നൂമായിരുന്നു പ്രൊഫ എസ്‌ സുധീഷും വിജയന്‍മാഷും പാഠത്തിലൂടെ ഉന്നയിച്ചത്‌. ഈ അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌, സാമ്രാജ്യത്വ ശക്തിയോട്‌ അടുക്കുന്ന പരിഷത്തിന്റെ തെറ്റുകള്‍ തിരുത്തുക എന്ന നിലപാടാണ്‌ അവര്‍ സ്വീകരിച്ചത്‌, കോടതിയുടെ പരാമര്‍ശങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ പരിഷത്തും പരിഷത്തിലൂടെ തോമസ്‌ ഐസക്കും സി ഡി എസും പാര്‍ട്ടിയുമൊക്കെ ചെയ്‌തത്‌ രാജ്യദ്രോഹമാണ്‌ എന്ന്‌ ആരും ശങ്കിച്ചുപോകും.

പക്ഷേ അതേക്കുറിച്ചൊന്നും ചിന്തിക്കാന്‍ ആര്‍ക്കും നേരമുണ്ടായിരുന്നില്ല. ഒരു പൂകൊഴിയും പോലെ മാഷ്‌ വീഴുന്നത്‌ ആഘോഷിക്കുകയായിരുന്നു മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍. മറ്റെല്ലാ ചാനലും മാഷിന്റ അവസാനത്തെ വാക്കുകള്‍ മാത്രം ആവര്‍ത്തിച്ചപ്പോള്‍ പിണറായിക്ക്‌ ഓശാന പാടുന്ന കൈരളിയും പീപ്പിളും അദ്ദേഹം മരിച്ചുവീഴുന്നത്‌ പേര്‍ത്തും പേര്‍ത്തും കാണിച്ച്‌ നിര്‍വൃതിയടഞ്ഞു. കണ്ണൂരില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നില്‍ വച്ച്‌ വെട്ടിക്കൊന്നവരുടെ മേല്‍ വീണ്ടും വീണ്ടും ആഞ്ഞു കൊത്തുന്ന അതേ രാഷ്‌ട്രീയ വൈരത്തോടെ. മാഷിന്റെ മക്കള്‍ പത്രപ്രസ്‌താവനയിലൂടെ കാലുപിടിച്ചിട്ടും അതു തുടര്‍ന്നു.

മൊകേരി ജയകൃഷ്‌ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ മാഷ്‌ പാര്‍ട്ടിക്കൊപ്പം നിന്നു. മാഷ്‌ പറഞ്ഞതിന്റെ അപ്പുറത്തെ അര്‍ത്ഥങ്ങള്‍ പാര്‍ട്ടിയും പത്രങ്ങളുമുണ്ടാക്കി എന്നത്‌ ചരിത്രം. അഛനമ്മമാര്‍ക്കുമുന്നിലിട്ട്‌ മകനെ കൊന്നതില്‍ പ്രതിഷേധമില്ലാത്തവര്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നിലിട്ട്‌ അധ്യാപനെ കൊന്നതില്‍ കാണിക്കുന്ന പ്രതിഷേധത്തിന്റെ കപടത കാട്ടിക്കൊടുക്കുന്നതായിരുന്നു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ആ പ്രസംഗം. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിട്ടും മാഷ്‌ മിണ്ടിയില്ല. പാപ്പിനിശ്ശേരി സ്‌നേക്ക്‌ പാര്‍ക്ക്‌ ആക്രമിക്കപ്പെട്ടപ്പോഴുള്ള പ്രതികരണവും അത്തരമൊന്നായിരുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ സ്‌ത്രീപുരുഷ വ്യത്യാസമില്ലാതെ കണ്ണില്‍ കണ്ടവരെയൊക്കെ തല്ലി ബോധം കെടുത്തി എ കെ ജി ആശുപത്രി ഭരണം പിടിച്ചെടുത്ത്‌ അക്രമത്തിലേക്ക്‌ തള്ളിയിട്ടവര്‍ പാമ്പുകളുടെ പേരില്‍ ഒഴുക്കുന്ന കണ്ണീരിനെ ചോദ്യം ചെയ്യുകയായിരുന്നു മാഷ്‌. മിണ്ടുന്ന സഹജീവികളാണോ മിണ്ടാപ്രാണിയാണോ വലുത്‌ എന്ന ചോദ്യമാണ്‌ മാഷുയര്‍ത്തിയത്‌. ഈ പ്രസ്‌താവനകള്‍ രണ്ടും സി പി എമ്മിന്‌ സൈദ്ധാന്തിക പിന്തുണ നല്‍കി പ്രത്യക്ഷത്തിലല്ലെങ്കില്‍ പോലും. എന്നാല്‍ മാഷ്‌ മരണശേഷവും അതിന്റെ വിഴുപ്പ്‌ ചുമക്കുകയായിരുന്നു. അവിടെയും നേട്ടമുണ്ടാക്കിയത്‌ ബ്രണ്ണന്‍ കോളജിലെ മാഷിന്റെ ശിഷ്യരായ പിണറായിയടക്കമുള്ളവരാണ്‌.

ദേശാഭിമാനിയില്‍ നിന്ന്‌ മാഷെ പുറത്താക്കാന്‍ പിണറായി വിജയന്‌ ധൈര്യം ഉണ്ടായിരുന്നില്ല എന്നത്‌ മാഷിന്റെ കരിസ്‌മയോട്‌ പിണറായിക്കുള്ള ഭയഭക്തിബഹുമാനത്തിന്റെ സൂചനയാണ്‌. മാഷ്‌ സ്ഥാനമൊഴിഞ്ഞ്‌ ഇറങ്ങിവരുന്നതുവരെ പിണറായിക്ക്‌ ഒന്നും ചെയ്യാനായില്ല എന്നത്‌ സത്യം. പക്ഷേ പുറത്തു കടന്ന മാഷെ പുലഭ്യം പറയാന്‍ പിണറായി മറന്നില്ല. മാഷിന്‌ ആ പണി അറിയില്ലായിരുന്നു. ഈയിടെ ഒരു അഭിമുഖത്തില്‍ പിണറായിയുടെ ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി സൗമ്യവും ലളിതവുമായിരുന്നു. വെടിയുണ്ട വിവാദക്കാലത്ത്‌ അത്‌ പിണറായിയുടെ മറവിയാണെന്നായിരുന്നു മാഷ്‌ പറഞ്ഞത്‌. ധര്‍മ്മടത്തെ മാഷിന്റെ വീട്‌ പൂട്ടാന്‍ മറന്നുപോയപ്പോള്‍ പിന്നാലെ വന്ന പിണറായി അടുത്തവീട്ടില്‍ നിന്ന്‌ പൂട്ട്‌ വാങ്ങി വീട്‌ പൂട്ടി താക്കോല്‍ കൊടുങ്ങല്ലൂരെത്തിച്ചത്‌ മാഷ്‌ ഓര്‍ത്തു. അതായിരുന്നു മാഷ്‌. അസഹിഷ്‌ണുതയും പകയുമില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍. നാടിന്റെ വിദ്വേഷം മുഴുവന്‍ ഏറ്റുവാങ്ങുന്ന പിണറായിയും കൂട്ടരും കണ്ടുപഠിക്കേണ്ടത്‌ മാഷെപ്പോലുള്ളവരെയാണ്‌.
പരിഷത്ത്‌ അങ്ങനെ ഒന്നു കൂടി രക്ഷപ്പെട്ടു. സി പി എം പിറന്നു വീഴുന്നതിനുമുമ്പ്‌ ജന്മമെടുത്ത പരിഷത്ത്‌ എങ്ങനെ സി പി എം പോഷക സംഘടനയായെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം മറ്റു പാര്‍ട്ടിക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ആ സംഘടന എങ്ങനെ ചാരപ്രവര്‍ത്തനം നടത്തിയെന്നും കോടതി കയറിയെന്നും തോമസ്‌ ഐസക്കിന്‌ നന്നായി അറിയാം. ജനകീയാസൂത്രണക്കാലത്ത്‌ പാര്‍ട്ടിയെ പോക്കറ്റിലാക്കാന്‍ മുന്നില്‍ നിന്നത്‌ തോമസ്‌ ഐസക്കായിരുന്നല്ലോ. മുറുമുറുക്കുന്നവരെയൊക്കെ ഒതുക്കാനും കൂടെ നില്‍ക്കുന്നവര്‍ക്ക്‌ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ സ്ഥാനമാനങ്ങള്‍ നല്‍കാനും ഐസക്കുതന്നെയല്ലായിരുന്നോ മുന്‍ നിരയില്‍. പരിഷത്ത്‌ വിദേശ പണം കൈപ്പറ്റിയതേതുടര്‍ന്നുണ്ടായ വിവാദം ഒതുക്കാന്‍ സി പി എം ആവതു ശ്രമിച്ചതാണ്‌. പാഠം മാത്രമാണ്‌ അന്ന്‌ വേറിട്ടൊരു ശബ്‌ദമായത്‌. കോടതിയുടെ പിന്തുണകിട്ടിയതോടെ ആ യുദ്ധം വീണ്ടും ഊര്‍ജ്ജിതമാനായിരുന്നു മാഷിന്റെയും കൂട്ടരുടെയും പുറപ്പാട്‌. പക്ഷേ മരണം അതും കവര്‍ന്നെടത്തു.

സാംസ്‌കാരിക കീടങ്ങള്‍
മഴയത്ത്‌ നല്ല തണുപ്പത്ത്‌ മാത്രം കണ്ടുവരുന്ന ജീവികളുണ്ട്‌. തേരട്ടമുതല്‍ ഒച്ചുകള്‍ വരെ. ഇവയില്‍ ചൊറിയുന്നവയും ചൊറിയാത്തവയുമുണ്ട്‌. പക്ഷേ അധികാരത്തിന്റെ സുഖ ശീതള ഛായയില്‍ ശിഷ്‌ടജീവിതം തള്ളിനീക്കാന്‍ തുനിഞ്ഞിറങ്ങിയ മുകുന്ദനെപോലുള്ളവരെ നമുക്ക്‌ മനസ്സിലാക്കാം. ഗാന്ധിയനെന്ന്‌ സ്വയം അഹങ്കരിക്കുന്ന അഴീക്കോടിനെ ഏത്‌ വര്‍ഗ്ഗത്തില്‍ പെടുത്തണം. വിജയന്‍ മാഷ്‌ മരിച്ച്‌ ദേഹം കൊടുങ്ങല്ലൂരെത്തുന്നതിനു മുമ്പേ അഴീക്കോട്‌ പുലഭ്യം പറഞ്ഞത്‌ ആര്‍ക്കുവേണ്ടിയായിരുന്നു. വിജയന്‍ മാഷ്‌ മരിക്കുന്ന നിമിഷം വരെ തന്റെ നിലപാടുകള്‍ക്ക്‌ വേണ്ടി പോരാടിയ മനുഷ്യനാണ്‌. പ്രസംഗത്തിന്റെ മൊത്തക്കച്ചവടത്തിന്റെ കുത്തക സാധ്യതകള്‍ പരതുന്നതിനിടയില്‍ അഴീക്കോട്‌ ഏത്‌ ആദര്‍ശമാണ്‌ മുറുക്കേ പിടിച്ചത്‌. പ്രസംഗജീവിതത്തിനിടയില്‍ ഒരു പ്ലാച്ചിമടയല്ലാതെ എന്താണ്‌ അഴീക്കോട്‌ മാഷിന്‌ എടുത്തു പറയാനുള്ളത്‌. പൊടിമീശ മുളക്കുന്നതിനു മുമ്പ്‌ ആശാന്റെ സീതാകാവ്യം എഴുതിയ മഹാ പ്രതിഭാശാലിക്കും വാര്‍ദ്ധക്യത്തില്‍ വിവരക്കേടുകള്‍ സംഭവിക്കാം. അതിനുള്ള ഉത്തമമാതൃകയാണോ അഴീക്കോട്‌. തൃശൂരുള്ള പുതിയ കൊട്ടാരത്തില്‍ അന്തിയുറങ്ങുന്ന ബൊലേനോ കാറില്‍ നാടുചുറ്റുന്ന അഴീക്കോട്‌ മാഷിനെ പോലെയായിരുന്നില്ല എം എന്‍ വിജയന്‍. ബസ്സിലും ഓട്ടോയിലും സഞ്ചരിച്ച്‌ ജനങ്ങള്‍ക്കൊപ്പം നിന്ന മാഷ്‌ തൃശൂരെ പ്രസ്‌ക്ലബ്ബിന്റെ പടികള്‍ കയറിയതാണോ അത്രക്കുവലിയ കുറ്റം. മാഷ്‌ ചിക്കുന്‍ഗുനിയ ബാധിച്ച്‌ കിടന്നപ്പോള്‍ ആശുപത്രിയില്‍ പോകാനെങ്കിലും സ്വന്തം ബൊലേനോ അയച്ചു കൊടുക്കാമായിരുന്നില്ലേ അഴീക്കോട്‌ മാഷിന്‌. ഇങ്ങനെയൊരവസരത്തില്‍ പിണറായിയുടെ വെടിക്കെട്ട്‌ നമുക്ക്‌ മനസ്സിലാക്കാം, കുടുംബോം കുട്ട്യോളുമില്ലാത്ത അഴീക്കോടുമാഷിന്റെ ഉടുക്കുകൊട്ടല്‍ എന്തിനാണെന്നാണ്‌ മനസ്സിലാകാത്തത്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 



No comments:

Post a Comment