Wednesday, May 20, 2009

പിണറായി വീണ്ടും പിണറായി തന്നെ

വീണ്ടും പിണറായി പാര്‍ട്ടിക്കുമേല്‍ ശക്തിയായി പതിച്ചു, ഇത്തവണ മിന്നല്‍ പിണറായിമാത്രമല്ല ഇടിമുഴക്കത്തോടൊപ്പം പെരുമഴയായാണ്‌ പെയ്‌തിറങ്ങിയത്‌. നാലാം തവണയും പിണറായി വിജയനല്ലാതെ വേറാരും പാര്‍ട്ടിയുടെ തലപ്പത്തുവരില്ല എന്ന്‌ എല്ലാര്‍ക്കുമറിയാവുന്നതുകൊണ്ടുള്ള നിര്‍വികാരതയാകാം വേണ്ടത്ര കൈയടി കൊടുക്കാന്‍ ആരും അത്ര ആവേശം കാണിക്കാഞ്ഞത്‌ എന്ന്‌ വേണമെങ്കില്‍ ഔദ്യോഗിക പക്ഷത്തിന്‌ ആശ്വസിക്കാം. പാര്‍ട്ടിവളരാന്‍ വേണ്ടി അഹോരാത്രം കഷ്‌ടപ്പെട്ടു മര്യാദക്ക്‌ കണ്ണുപോലും തുറക്കാന്‍ വയ്യാതെ ഉറക്കം തൂങ്ങി നടക്കുന്ന പിണറായിക്കറിയാം കയ്യടിയിലോന്നും വലിയ കാര്യമില്ല എന്ന്‌. അങ്ങനെയായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും കൈയടിവാങ്ങിയ വി എസിന്‌ ഈ ഗതി വരില്ലായിരുന്നല്ലോ? പക്ഷേ തന്നെ വളര്‍ത്തി വലുതാക്കിയ ജനങ്ങളും അണികളും അതു ചെയ്യരുതായിരുന്നു. തനിക്കു കൈയടി തന്നില്ലെങ്കിലും വേണ്ടില്ല പാര്‍ട്ടിയുടെ എല്ലാമെല്ലാമായ വി എസിനെ ഇങ്ങനെ അതിക്ഷേപിക്കരുതായിരുന്നു. നിങ്ങളെന്താ ഈ പാര്‍ട്ടിയെ പറ്റി വിചാരിച്ചത്‌. പാര്‍ട്ടിയിലെ സീനിയറായ മുഖ്യമന്ത്രി വി എസ്‌ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാനനുവദിക്കാതെ ബഹളം വെക്കുകയോ? കൈയടിക്കുകയോ? എന്തു തോന്യാസമാണ്‌ നിങ്ങള്‍ കാട്ടിയത്‌? ഇതാണോ കമ്മ്യൂണിസ്റ്റുകാരന്റെ സംസ്‌കാരം. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ആവേശമാണിത്‌. തനിക്കു കൈയടി തരാതെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിലക്കാതെ വി എസിന്‌ കൈയടി കൊടുത്ത അണികള്‍ക്കും ജനങ്ങള്‍ക്കുമുള്ള ശാസനയായിരുന്നു ഇത്‌.

കോട്ടയത്ത്‌ പാര്‍ട്ടിസമ്മേളനത്തിനൊപ്പം പെയ്‌ത പിണറായിയുടെ ശകാരമഴ കൂടിയായപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം പൊതുജനത്തിന്‌ ഏകദേശം പിടികിട്ടി. പാര്‍ട്ടിയെന്നാല്‍ ജീവനാണെന്നു കരുതുന്ന പ്രതികരണശേഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത ഒരു വലിയ വിഭാഗം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പൊതുജനങ്ങളും വി എസ്സിനൊപ്പമാണ്‌. പിണറായി നയിക്കുന്ന പാര്‍ട്ടി നേതൃത്വം അണികളില്‍ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. പിണറായിയും കാരാട്ടും പറഞ്ഞപോലെ അത്ര എളുപ്പത്തില്‍ ഒറ്റസമ്മേളനം കൊണ്ട്‌ നുള്ളിക്കളയാവുന്ന തൊട്ടാവാടി മുള്ളല്ല വിഭാഗീയത. പിണറായി വിജയനും അച്യുതാനന്ദനും ഫാരിസ്‌ അബൂബക്കര്‍മാരും കൈരളി ടി വി യുമൊക്കെ ഉള്ളിടത്തോളം കാലം വിഭാഗീയത തുടരും. ജനങ്ങളും അണികളും തന്നോടൊപ്പം ഇല്ല എന്നു മനസ്സിലാക്കിയ പിണറായിയുടെ അസഹിഷ്‌ണുതയാണ്‌ കോട്ടയം ശാസനയിലൂടെ നമ്മള്‍ കണ്ടത്‌.

അതേസമയം ജനകീയാടിത്തറ വി എസിനാണെന്ന്‌ എന്ന്‌ പി ബി അംഗങ്ങളും അണികളും തെളിയച്ച സമ്മേളനമായിരുന്നു അത്‌. വി എസിന്‌ സീറ്റുകൊടുത്തത്‌ ജനങ്ങളുടെ ഇടയിലുള്ള പള്‍സ്‌ മനസ്സിലാക്കിയിട്ടാണെന്ന്‌ കരാട്ട്‌ പറഞ്ഞതോടെ വി എസ്‌ ചാടിക്കയറി അധികാരം പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പിണറായി പക്ഷത്തിന്റെ പ്രചരണം വെറുതെയായി. ഒപ്പം പൊതുസമ്മേളനങ്ങളിലെല്ലാം സ്‌കോര്‍ ചെയ്‌തത്‌ വി എസ്‌ ആയിരുന്നു. പിണറായിയുടെ പ്രസംഗം ഒരു തരം അടിച്ചേല്‍പ്പിക്കലായിരുന്നെങ്കില്‍ വി എസിന്റെത്‌ ജനങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയുള്ള ജനകീയ പ്രസംഗമായിരുന്നു. പിണറായിയുടെ പ്രസംഗത്തിന്‌ അവിടവിടെ ചില സീല്‍ക്കാര ശബ്‌ദങ്ങളും കൈയടികളും മാത്രമേ ഉണ്ടായീരുന്നുള്ളൂ. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം ഇത്രയേറെ അണികളുടെ അവഗണന നേരിടേണ്ടി വന്ന ഒരൂ സെക്രട്ടറി ഉണ്ടായിക്കാണില്ല. ഇ എം എസും ചടയനുമടക്കം നിരവധി പ്രഗല്‍ഭര്‍ ഇരുന്ന കസേര പിണറായി വിജയനെ പോലുള്ള പ്രത്യശാസ്‌ത്രത്തെ കൂട്ടിക്കൊടുക്കുന്നവനു നാലാം തവണയും സമ്മാനിച്ചത്‌ എന്തടിസ്ഥാനത്തിലാണ്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതും ജനങ്ങളുടേയും സാധാരണക്കാരനായ അണികളുടേയും പിന്തുണയില്ലാത്ത ഒരുവന്‌. നികൃഷ്‌ട ജീവി, എടോ ഗോപാലകൃഷ്‌ണാ തുടങ്ങി അവസാനത്തെ കള്ളുകുടിയന്റെ സംസ്‌കാരം വരെയുള്ള പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടി അണികളെ വരെ തനി താന്തോന്നികളുടെ ഭാഷയില്‍ വിമര്‍ശിച്ച ഒരാള്‍ അലങ്കരിക്കേണ്ട സ്ഥാനമാണോ ഇതെന്ന്‌ കമ്മ്യൂണിസ്റ്റ്‌ ആചാര്യന്മാര്‍ ഒന്നു ഇരുന്നു ചിന്തിക്കണം. അതും പാര്‍ട്ടി അണികളെ കള്ളുകുടിയന്മാര്‍ എന്നും സംസ്‌കാരമില്ലാത്തവരെന്നും പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ച പിണറായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌ പാര്‍ട്ടിയുടെ ഗതികേട്‌ എന്നേ പറയാനാകൂ.

സത്യത്തില്‍ പിണറായിയാണോ വലുത്‌ അച്യുതാനന്ദനാണോ വലുത്‌ എന്ന തര്‍ക്കത്തിനുത്തരം കാണുകയല്ലാതെ ബൃഹത്തായ അര്‍ത്ഥത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാത്ത ഒരു വലിയ വട്ടപ്പൂജ്യമായിരുന്നു കോട്ടയം സമ്മേളനം. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ഒഴിഞ്ഞുവച്ച, മുതലാളിത്തം, തൊഴിലാളി സംസ്‌കാരം, രക്ഷസാക്ഷി, പിപ്ലവവീര്യം, സാമ്രാജ്യത്വം തുടങ്ങിയ കേട്ടുമടുത്ത പ്രയോഹങ്ങള്‍ അവിടവിടെ കേട്ടു എന്നല്ലാതെ പ്രത്യയശാസ്‌ത്രപരമായ ഒരു ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നതായി അറിവില്ല. അതുകൊണ്ടുതന്നെ പിണറായിയടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗം കോളജില്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയ എസ്‌ എഫ്‌ ഐ നേതാവിന്റേതിനേക്കാള്‍ ഒട്ടും ഉയര്‍ന്ന നിലവാരം കാണിച്ചില്ല.

പക്ഷേ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അങ്ങനെ അല്ലായിരുന്നു. കോണ്‍ഗ്രസ്സ്‌ ബി ജെ പി എന്നീ രണ്ട്‌ ധ്രുവങ്ങള്‍ക്കു പുറമേ മൂന്നാം മുന്നണി എന്ന മൂന്നാമൊതൊരു ധ്രുവം കൂടി വരണമെന്നും ഇന്ത്യ അമേരിക്ക ആണവകരാറിന്റെ ദുരന്തവശത്തെക്കുറിച്ചും ഇന്ത്യ ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ പ്രഖ്യാപിത നയത്തില്‍ നിന്നും വ്യതിചലിക്കുന്നതിനേക്കുറിച്ചും കാരാട്ട്‌ പ്രസംഗിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മഹാരഥന്മാരുടെ മാനസിക നില വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗവേദി. കാരാട്ട്‌ വടിവൊത്ത ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത്‌ ബേബി സഖാവ്‌ തന്നാവാവും പോലെ മലയാളത്തിലാക്കി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മന്ത്രി സുധാകരനടക്കമുള്ള മന്ത്രിമാരും പാര്‍ട്ടിമെമ്പര്‍മാരും സദസ്സിലിരുന്ന്‌ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. വായ തുറന്നാല്‍ കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന `വാങ്‌മൊഴിവഴക്കം' എടുത്തു പ്രകടിപ്പിക്കുന്ന സുധാകരന്‍ സഖാവിന്‌ പാര്‍ട്ടിയോടുള്ള കൂറും ഭക്തിയും പ്രകടിപ്പിക്കുന്ന ചരിത്രപരമായ ഉറക്കമായിരുന്നു അത്‌.

അച്യുതാനന്റെ കോട്ടകൊത്തകങ്ങളെല്ലാം പിടിച്ചടക്കി വിജയശ്രീ ലാളിതനായാണ്‌ പിണറായി സംസ്ഥാന സമ്മേളനത്തിനെത്തിയത്‌. അച്യുതാനന്ദന്റെത്‌ ഒറ്റയാള്‍ സമരമായിരുന്നു. മൂന്നാര്‍ കൈയേറ്റത്തോടെ ഇടുക്കിയും ഒടുവില്‍ എച്ച്‌ എം ടി ഭൂമിയിടപാടോടെ എറണാകുളവും കൈവിട്ട്‌ തിരുവനന്തപുരത്തേറ്റ കടുത്ത ആഘാതവും സഹിച്ച്‌ വിഷണ്ണനായ വി എസ്‌ പക്ഷേ പി ബി യുടെ ദയയില്‍ വെട്ടിനിരത്തലില്‍ നിന്ന്‌ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു. കാരാട്ടിനെയും യെച്ചൂരിയെയും കണ്ട്‌ നയം വ്യക്തമാക്കിയ അച്യുതാനന്ദനെ തള്ളിക്കളയുക അവര്‍ക്കും എളുപ്പമായിരുന്നില്ല. എന്തായാലും വിഭാഗീയത അവസാനിപ്പിക്കുമെന്ന്‌ കരുതിയാണ്‌ പിണറായി കരുക്കള്‍ നീക്കിയത്‌. അതിന്റെ അലയൊലികള്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേട്ടുതുടങ്ങി. മലപ്പുറം സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയവരെ ശിക്ഷിക്കാത്തതടക്കം അന്നുമുതലിന്നുവരെയുള്ള എല്ലാ കാര്യങ്ങളുമെടുത്ത്‌ വി എസിനെ കുത്തി നോവിക്കാനും പ്രതിക്കുട്ടിലാക്കാനും ആവുന്നതു ശ്രമിച്ചു പിണറായി പക്ഷമെന്ന ഔദ്യോഗിക പക്ഷം. തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുനേരെ വിമര്‍ശനം വരുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതിനും വി എസിനു കണക്കിനുകിട്ടി. ലാവിലിന്‍ കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നയത്തിനോടുള്ള അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു ഈ ഓരോ വിമര്‍ശനങ്ങളും. ഒടുവില്‍ തനിക്കുകിട്ടിയ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വി എസ്‌ പക്ഷത്തുള്ളവരെ പിണറായി പക്ഷം വെട്ടിനിരത്തുമെന്നായപ്പോഴാണ്‌ വി എസ്‌ പത്തൊമ്പതാമത്തെ അടവുമായി കാരാട്ടിനുമുന്നില്‍ വന്നത്‌. അങ്ങനെ വലിയ ഒരു വെട്ടിനിരത്തല്‍ സര്‍ക്കാരിനുള്ള മാര്‍ഗ്ഗരേഖയില്‍ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ വേലിക്കത്തുള്ള അച്യുതാനന്ദന്‌ മറ്റൊരു വേലികൂടി പാര്‍ട്ടി സമ്മേളനം കെട്ടിക്കൊടുത്തു എന്നു സാരം.

പിണറായിക്കു ജന്മനായുള്ള ധാഷ്‌ട്യവും മാടമ്പിത്തരവും തുടര്‍ന്നു കാട്ടാന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം നാലാം തവണയും ഏല്‍പ്പിച്ചു കൊടുത്തു എന്നതും അച്യുതാനന്ദനും കൂട്ടര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാതെ നിലവിലുള്ള സ്ഥാനമാനങ്ങളൊക്കെ തന്നെ തുടര്‍ന്നും നല്‍കി എന്നതല്ലാതെ പാര്‍ട്ടി സമ്മേളനം വിപ്ലവകരമായ ഒരു തീരുമാനവും എടുത്തില്ല. ഒരു കാലത്ത്‌ കേരളത്തിലെ സി പി എമ്മിന്റെ എല്ലാമെല്ലാമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ എന്ന പേരില്‍ ഒരാളുണ്ടായിരുന്നതായി പോലും പാര്‍ട്ടി സമ്മേളനത്തില്‍ കേട്ടില്ല. ചിക്കുന്‍ഗുനിയപ്രശ്‌നത്തോടെ തന്റെ ഭരണത്തിനു കീഴില്‍ ആരോഗ്യരംഗം കുട്ടിച്ചോറാണെന്ന്‌ തെളിയിച്ച പി കെ ശ്രീമതിക്കോ സ്വാശ്രയപ്രശ്‌നത്തോടെ വിദ്യാഭ്യാസ രംഗം പരിഷ്‌കരിച്ചു കുളമാക്കി കൈയില്‍ തന്ന ബേബി സഖാവിനോ എച്ച്‌ എം ടി ഭൂമിയിടപാടോടെ ഒരു നല്ല റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനാണ്‌ എന്ന്‌ തെളിയിച്ച കരീമിനോ സമ്മേളനത്തില്‍ ഒരു പരിക്കും പറ്റിയില്ല. വിഭാഗീയത എന്നൊന്നില്ല എന്നു തറപ്പിച്ചു പറയുമ്പോളും ഇരു പക്ഷവും അവര്‍ക്കു ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.

ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.
പാര്‍ട്ടിയെന്നുണ്ടായോ അന്നൊക്കെ വിഭാഗീയതയും ഉണ്ടായിട്ടുണ്ട്‌. തീവ്രനയം സ്വീകരിക്കണോ മൃദു നയം സ്വീകരിക്കണോ എന്നതായിരുന്നു ഒരു കാലത്തെ തര്‍ക്ക വിഷയം. പിണറായിയുടെ തലതൊട്ടപ്പന്മാര്‍ വരെ വിഭാഗീയതയുടെ മുഖ്യ വക്താക്കളായിരുന്നു. ചരിത്രത്തില്‍ എങ്ങനെ സി പി എമ്മും സി പി ഐയും അടക്കം പേരുകേള്‍ക്കാത്തതും കേട്ടതുമായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉണ്ടായി എന്നു പരിശോധിച്ചാല്‍ വിഭാഗീയതയുടെ ആഴം നമുക്ക്‌ മനസ്സിലാക്കാം. പക്ഷേ അത്‌ ആശയങ്ങളുടെ പേരിലായിരുന്നു എന്നു മാത്രം. ഇന്നത്തെപോലെ കള്ളപ്പണക്കാര്‍ക്കും വിദേശ കുത്തകകള്‍ക്കും പണയം വച്ച പ്രത്യയശാസ്‌ത്രത്തിന്റെ പേരിലായിരുന്നില്ല. ഇന്ന്‌ പിണറായിയുടെ മുഖ്യ കിങ്കരനായ കറുത്തുതടിച്ച്‌ കഴുത്തില്‍ സ്വര്‍ണ്ണമാലയിട്ടു നടക്കുന്ന ഇ പി ജയരാജന്‍ പറഞ്ഞതുപോലെ പണ്ടത്തെപ്പോലെ കട്ടന്‍ചായയും മുറിബീഡിയുമായി നടന്നാലൊന്നും പാര്‍ട്ടിക്ക്‌ ആളെ കിട്ടില്ല. ആ ബോധത്തില്‍ നിന്നാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിണറായിയുടെ നേതൃത്വത്തില്‍ കളം മാറ്റി ചവിട്ടിയത്‌. നെല്‍വയലുകളും തോട്ടങ്ങളും ഒന്നും ഇല്ലാതായ പുതിയ കാലത്ത്‌ പഴയ ലാത്തികള്‍ തോക്കുകള്‍ തൂക്കുമരങ്ങള്‍ മുദ്രാവാക്യം ലോക്കല്‍ സമ്മേളനങ്ങളില്‍ മാത്രമൊതുക്കിയതും അതുകൊണ്ടു തന്നെ. പുതിയ കാലത്ത്‌ കോടികളിറക്കികളിക്കുന്ന തെരഞ്ഞെടുപ്പെന്ന അധികാര മാമാങ്കത്തിന്‌ തയ്യാറെടുക്കാന്‍ വന്‍ ബിസിനസ്സുകാരടക്കമുള്ള കാശുള്ള ആരും ആവശ്യമാണ്‌. പക്ഷേ ഈ നയവുമായി പാര്‍ട്ടിയെ നയിക്കാന്‍ വി എസ്‌ അച്യുതാനന്ദനെക്കൊണ്ട്‌ പറ്റില്ല. അദ്ദേഹം കാടും മലയും പുഴയും പൂങ്കാവനവും നിരങ്ങി പാവപ്പെട്ട ജനങ്ങളുടെ കൂടെ നടക്കുന്ന ആളാണ്‌. അദ്ദേഹത്തിന്‌ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചിലപ്പോള്‍ പറ്റുമായിരിക്കാം. മുതലാളികളെ സംഘടിപ്പിക്കാന്‍ പറ്റുമോ? അതിന്‌ പിണറായിയിലുള്ള വിജയന്‍ തന്നെ വേണം. പിന്നെ സഹായത്തിന്‌ മൂന്നു ജയരാജന്മാരും വായില്‍കൊള്ളാത്തതു പറയാന്‍ ഒരു ഐസക്കും വായില്‍ തോന്നിയതു പറയാന്‍ സുധാകരനും വേണം. വേണമെങ്കില്‍ സബ്‌സ്റ്റിസ്റ്റ്യൂട്ടായി കളത്തിലിറങ്ങാന്‍ കരീമുമാവാം. അതുകൊണ്ടാണ്‌ വി എസും കൂട്ടരും മുഖ്യമന്ത്രിപ്പണിയും മറ്റ്‌ അടുക്കളപ്പണികളുമായി തുടര്‍ന്നാല്‍ മതിയെന്ന്‌ അവരങ്ങ്‌ തീരുമാനിച്ചത്‌. തന്ത്രമറിയാവുന്ന പിണറായി പക്ഷം ഈ പണി നന്നായി ചെയ്‌തു ലോക്കല്‍ തലം മുതല്‍ സംസ്ഥാന തലം വരെ. വിപ്ലവം സമീപഭാവിയില്‍ സംഭവിക്കില്ല എന്ന്‌ ബംഗാളിലെ പാര്‍ട്ടി വല്ല്യപ്പന്മാര്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇപ്പോള്‍ സ്വല്‌പം മൂലധന സമാഹരണമാകാം. വിപ്ലവം വരുമ്പോള്‍ അതിനു പിന്നാലെ പോകാം. വിപ്ലവത്തിന്‌ അതും അനിവാര്യമാണല്ലോ? പിണറായിയെന്ന മുതലാളിയും ഒപ്പമുള്ള മെഷീനറികളും പറയുന്നത്‌ അനുസരിച്ച്‌ ജീവിച്ചോളണം സഖാക്കള്‍ എന്നൊരു ടോണ്‍ ഉണ്ടായിരുന്നു പിണറായിയുടെ കോട്ടയം ശാസനത്തിന്‌ എന്നു കൂടി നമ്മള്‍ മനസ്സിലാക്കണം.

കാരാട്ടും പിണറായി മുതലാളിയും പറഞ്ഞതുപോലെ വിഭാഗീയത എന്നു പറയുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കാലില്‍ തറച്ച മുള്ള്‌ എടുത്തുകളഞ്ഞതായി അച്യുതാനന്ദനും പ്രഖ്യാപിച്ചു. പക്ഷേ ഒരു ചെറിയ തിരുത്തുണ്ട്‌. ആശയ സമരം തുടരും. ആശയ സമരമെന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ അപ്പോസ്‌തലന്മാര്‍ തുടര്‍ന്നുവന്ന സാധനം. അതായത്‌ പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനെതിരെ പരമ്പരാഗത വാദികള്‍ നടത്തിവന്ന സമരം തുടരുമെന്ന്‌ സാരം. വേണമെങ്കില്‍ പി ബി യില്‍ ചെന്ന്‌ ശണ്‌ഠ കൂടും, തെരുവിലിറങ്ങും. ഇത്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സ്വാഭാവികമാണെന്നാണ്‌ അച്യുതാനന്ദന്റെ മതം. ചുരുക്കിപ്പറഞ്ഞാല്‍ ``മൂഷിക സ്‌ത്രീ വീണ്ടും മൂഷിക സ്‌ത്രീ തന്നെ`` എന്ന്‌. പാര്‍ട്ടി സമ്മേളനം കഴിഞ്ഞതിന്റെ പിറ്റേദിവസം വി എസ്‌ അച്യുതാനന്ദന്‍ തന്റെ നയം വ്യക്തമാക്കിയതോടെ പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസം മലപോലെ വന്ന വിഭാഗീയത തുടച്ചു നീക്കി എന്ന അവകാശവാദം എലിപോലെ പോയ സ്ഥിതിയിലാണ്‌. പിന്നെ എന്തിനൊരു കോട്ടയം സമ്മേളനം.

വേലിയില്‍ കിടക്കുന്ന പാമ്പും ഭാര്‍ഗ്ഗവനും
അറിഞ്ഞുകൊണ്ടാരെങ്കിലും വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളത്ത്‌ വെക്കുമോ? വെളിയം ഭാര്‍ഗ്ഗവനായാല്‍ ചിലപ്പോള്‍ അതും ചെയ്‌തുകളയും. സി പി എമ്മുമായി ലയിച്ച്‌ ഇന്ത്യയില്‍ ബി ജെ പി യേയും കോണ്‍ഗ്രസ്സിനേയും തകര്‍ത്തു കളയാമെന്നാണ്‌ എന്തിനും പോന്ന പിണറായി വിജയനോട്‌ വെറുമൊരു സി പി ഐക്കാരന്‍ മാത്രമായ വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു കളഞ്ഞത്‌. പാമ്പ്‌ നീര്‍ക്കോലിയോ രാജവെമ്പാലയോ ആകട്ടേ പാമ്പ്‌ പാമ്പ്‌ തന്നെയാണെന്നതു വെളിയം മറക്കരുത്‌. ആശയസംവാദങ്ങളും ഭിന്നിപ്പും ഭിന്നിപ്പിനകത്ത്‌ ഭിന്നിപ്പും അഴിമതിയും എല്ലാമായി കോണ്‍ഗ്രസ്സിനേക്കാള്‍ കഷ്‌ടമായി നില്‍ക്കുന്ന പാര്‍ട്ടിയാണ്‌ സി പി എം. എന്നിട്ടും അത്തരമൊരു വിഴുപ്പിനെ കെട്ടിപ്പിടിച്ചു കിടക്കാന്‍ നാണമില്ലേ വെളിയം ഭാര്‍ഗ്ഗവന്‌. വെളിയത്തിന്റെ ആഗ്രഹം എന്തായാലും അതു നടക്കുന്ന കാര്യമല്ല എന്നാണ്‌ വല്ല്യേട്ടന്‍ പിണറായി പറഞ്ഞിരിക്കുന്നത്‌. രണ്ടു കൂട്ടരും എന്തു പറഞ്ഞാലും വെളിയത്തിന്റെ മനസ്സിലിരുപ്പ്‌ എന്താണെന്ന്‌ പൊതു ജനത്തിന്‌ അറിയാം. കോട്ടയം സമ്മേളനത്തോടെ ഇവിടെ എന്തൊക്കെയോ സംഭവിക്കുമെന്നും അഥാവാ സി പി എമ്മില്‍ നിന്നും വല്ല കണ്ണിയും അറ്റു പോന്നാല്‍ സ്വീകരിക്കാമെന്നുമായിരുന്നു വെളിയത്തിന്റെ മനസ്സിലിരിപ്പ്‌. എല്‍ ഡി എഫില്‍ ഒരു കാലത്ത്‌ അച്യുതാനന്ദന്‍ സഖാവിനോട്‌ കൂടുതല്‍ ആഭിമുഖ്യം വെളിയത്തിനായിരുന്നല്ലോ? പക്ഷേ കോട്ടയത്ത്‌ ഒന്നും സംഭവിച്ചില്ല, അതോടെ വെളിയവും നാവടക്കി. ഈ വയസ്സാം കാലത്ത്‌ വല്ല രാമനാമവും ജപിച്ചിരിക്കേണ്ട സമയത്ത്‌ ഓരോരുത്തരുടെ ഓരോ ആഗ്രഹങ്ങളേ...

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 

No comments:

Post a Comment