Wednesday, May 20, 2009

ദ ഗ്രേറ്റ്‌ ഗാന്ധി ഫാമിലി

മഹാത്മാഗാന്ധികഴിഞ്ഞാല്‍ മഹത്തായ ഗാന്ധിയാരെന്നു ചോദിച്ചാല്‍ പ്രിയങ്കാഗാന്ധിയെന്നും അമ്മ സോണിയാഗാന്ധിയെന്നുമേ ഇന്ന്‌ കോണ്‍ഗ്രസ്സുകാര്‍ പറയൂ. ചിലര്‍ മഹാന്മാരാകുന്നത്‌ വളരെ പെട്ടെന്നാണ്‌. നല്ല പ്രായത്തില്‍ അഛന്റെ ശരീരം ഛിന്നഭിന്നമാക്കാന്‍ കൂട്ടുനിന്ന നളിനിയെ ജയിലില്‍ അങ്ങോട്ടുചെന്നു കണ്ട്‌ അഛനേക്കാളും ചേട്ടനേക്കാളും എന്തിന്‌, കൊല്ലേണ്ട വളര്‍ത്തിയാല്‍ മതിയെന്ന്‌ നീതിന്യായ വ്യവസ്ഥയോട്‌ കെഞ്ചിയ അമ്മയേക്കാള്‍ വലിയ ഗാന്ധിയായിരിക്കുന്നു ഇന്ന്‌ പ്രിയങ്ക. കഷ്‌ടം, അതീവസുന്ദരിയും യൂത്തുകോണ്‍ഗ്രസ്സുകാരുടെ സ്വകാര്യ അഹങ്കാരവുമായ പ്രിയങ്കാ ഗാന്ധിയില്‍ നിന്നും കെട്ടിപ്പിടിച്ചൊരു മുത്തം നഷ്‌ടപ്പെട്ടതില്‍ രാജീവിനെ കൊല്ലാന്‍ മനുഷ്യബോംബായെത്തി സ്വയം പൊട്ടിത്തെറിച്ച തനുവിന്റെ ആത്മാവിന്‌ നഷ്‌ടബോധം തോന്നുന്നുണ്ടാകും.

എപ്പോള്‍ വേണമെങ്കിലും തീകൊടുക്കാന്‍ തയ്യാറാക്കിവച്ച അമിട്ടായിരുന്നു വെല്ലൂര്‍ ജയിലിലെ കൂടിക്കാഴ്‌ച. ഗാന്ധികുടുംബവും നമ്മളുമടങ്ങുന്ന സമൂഹം ജീവിക്കുന്നത്‌ വെള്ളരിക്കാ പട്ടണത്തിലല്ലാത്തതുകൊണ്ട്‌ അങ്ങനെ വിശ്വസിക്കാനേ തരമുള്ളൂ. രാജ്യത്തെ ഉന്നത സുരക്ഷാ സംവിധാനത്തിനകത്ത്‌ ജീവിക്കുന്ന പ്രിയങ്കാ ഗാന്ധി ആരുമറിയാതെ, രജിസ്റ്ററില്‍ പേരുപോലും ചേര്‍ക്കാതെ ജയിലില്‍ ചെന്ന്‌ അതും ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച ആളെ നേരില്‍ കാണ്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരു മാസം മുമ്പു നടന്ന കൂടിക്കാഴ്‌ച പുറത്തുവരുന്നത്‌ നളിനിയുടെ വക്കീലിന്റെ ജൂനിയര്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത ഹര്‍ജിയിലൂടെ. എന്തു ഭംഗിയുള്ള തിരക്കഥ. തന്നെ കൊല്ലാതെ വിട്ടതിന്‌ സോണിയക്ക്‌ നിരന്തരം കത്തുകളെഴുതിയ നളിനി സ്വമനസ്സാലെ ചെയ്‌ത ഉപകാരമോ അതോ ആരെങ്കിലും ചെയ്യിച്ചതാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ.

വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലുമൊന്നും താന്‍ വിശ്വസിക്കുന്നില്ല മഹാത്മാഗാന്ധിക്കുപഠിച്ചു തുടങ്ങുകയാണെന്നാണ്‌ പ്രിയങ്ക തട്ടിവിട്ടത്‌. പത്തുപതിനഞ്ചു വര്‍ഷത്തിലേറെയായി നളിനി ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട്‌. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇല്ലാത്ത വിചാരം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്തു തന്നെ തോന്നിയത്‌ ഗാന്ധി കുടുംബത്തില്‍ മാത്രം സംഭവിക്കുന്ന ചില പ്രത്യേക മാനസിക വ്യാപാരങ്ങളാവാം.

തങ്കപ്പെട്ട മനുഷ്യനായ തന്റെ അഛനെ എന്തിനായിരുന്നു കൊന്നത്‌ എന്ന്‌ പ്രിയങ്ക കണ്ണീരൊഴുക്കി ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഛന്‍ ജീവിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമായിരുന്നത്രേ. രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടുന്ന ചരിത്രബോധം. എങ്കില്‍ എല്‍ ടി ടി ഇ യെ തുരത്താന്‍ ശ്രീലങ്കയിലേക്ക്‌ സേനയെ അയച്ചതിനു പകരം ഈ പണി നേരത്തെ ആകാമായിരുന്നില്ലേ എന്ന്‌ നളിനി ചോദിക്കാതിരുന്നത്‌ ഭാഗ്യം. രസച്ചരടു പൊട്ടിയേനെ.

അധികാരത്തിന്റെ കാര്യത്തില്‍ അമ്മായിയമ്മയെ കടത്തിവെട്ടുന്ന വിത്താണ്‌ താനെന്ന്‌ സോണിയാഗാന്ധി തെളിയിച്ചു കഴിഞ്ഞതാണ്‌. ഭര്‍ത്താവുകൊല്ലപ്പെട്ടപ്പോള്‍ അധികാരവും വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടെന്നു പറഞ്ഞ്‌ സെറിലാക്ക്‌ മാത്രം കഴിച്ചു വളര്‍ന്ന രണ്ട്‌ മക്കളേയും കൊണ്ട്‌ അടുക്കളയിലൊളിച്ചതാണ്‌ സോണിയാ ഗാന്ധി. മക്കളൊന്നു പറക്കമുറ്റിയപ്പോള്‍ അടിത്തറയിളകിയ പാര്‍ട്ടിയെ രക്ഷിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായി തിരിച്ചുവന്നതില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല അവര്‍ക്ക്‌. മദാമ്മാഗാന്ധി കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായതിന്റെ പേരില്‍ വിളമ്പിവെച്ച കഞ്ഞിപോലും കുടിക്കാതെ വീടുവിട്ടിറങ്ങിപ്പോയ ശരദ്‌ പവാര്‍ വരെ രാഹുല്‍ ഗാന്ധിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. തൊഴുത്തില്‍ കുത്തും പരദൂഷണവുമായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സിനെ കുറച്ചൊക്കെ നന്നാക്കാന്‍ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയ രസതന്ത്രത്തിനു കഴിഞ്ഞു എന്നത്‌ സത്യം. പാര്‍ട്ടിയുടെ പ്രസിഡന്റായും കേന്ദ്രമന്ത്രിസഭയുടെ കണ്ടക്‌ടര്‍ സീറ്റിലുമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ രാജീവിന്റെ പ്രതിരൂപമായി രാഹുലിനെ ഇറക്കാനുള്ള എല്ലാ സ്‌ക്രിപ്‌റ്റും തയ്യാറാക്കിവച്ചിരുന്നു സോണിയ.

പ്രിയങ്ക ഒരു നല്ല സംവിധായികയുടെ റോളില്‍ തുടക്കം മുതലേ തിളങ്ങിയിരുന്നു എന്നതിന്‌ ചരിത്രം സാക്ഷി. കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്‌ദാനമായി മകന്‍ വേണോ മകള്‍ വേണോ എന്ന്‌ കോണ്‍ഗ്രസ്സുകാര്‍ കണ്‍ഫ്യൂഷനിലിരിക്കുമ്പോള്‍ തന്നെ കിരീടം രാഹുലിന്റെ തലയില്‍ വച്ച്‌ കൈകഴുകിയതാണ്‌ പ്രിയങ്ക. വിദേശി പെണ്ണുമൊത്ത്‌ ചുറ്റിയടിക്കുന്നതില്‍ കവിഞ്ഞ്‌ ഒന്നും അജന്‍ഡയിലില്ലാത്ത രാഹുല്‍ എന്ന കടുഞ്ഞൂല്‍ പൊട്ടനെ പിന്നാലെ നടന്ന്‌ രാഷ്‌ട്രീയം പഠിപ്പിച്ചത്‌ പ്രിയങ്കാ ഗാന്ധിയാണ്‌. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ നഖം കടിച്ച്‌ നാണിച്ചുനിന്ന രാഹുലിനെ നോക്കിലും നടപ്പിലും രാജീവിനോട്‌ ഉപമിച്ചാണ്‌ അവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്‌. പ്രസംഗിക്കാന്‍ സ്റ്റേജിനു പിന്നില്‍ നിന്ന്‌ തള്ളിവിടാന്‍ കുറേനാള്‍ പ്രിയങ്കയുണ്ടായിരുന്നു. മൈക്കുപിടിക്കാനുള്ള ധൈര്യം വന്നു ചേര്‍ന്നപ്പോള്‍ ചരിത്രപരമായ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വിമര്‍ശനം ചോദിച്ചു വാങ്ങിയപ്പോളും പ്രിയങ്ക രക്ഷക്കെത്തി. പ്രിയങ്കയുടെ തൊലിവെളുപ്പിന്റെ പുറത്തുമാത്രമാണ്‌ ചേട്ടന്‍ ചീമുട്ടയേറില്‍ നിന്നു രക്ഷപ്പെട്ടിരുന്നത്‌.
രാഹുല്‍ നയിച്ച തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ്‌ തകര്‍ന്ന്‌ മണ്ണടിഞ്ഞത്‌ നമ്മള്‍ കണ്ടതാണ്‌. റോഡ്‌ ഷോകളില്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം ലഭിക്കാത്തതും നാലുപേര്‍ കേള്‍ക്കാനിഷ്‌ടപ്പെടുന്നതൊന്നും ആ നാവില്‍ നിന്ന്‌ വരാത്തതും കാരണം വല്ലാത്ത ഒരു രാഷ്‌ട്രീയ ദശാസന്ധിയിലാണ്‌ രാഹുല്‍ വീണ്ടും ചെന്നു ചാടിയിരിക്കുന്നത്‌. മന്ത്രിസഭാ പുനസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തി ഒരു കുഞ്ഞാടിന്റെ പരിവേഷം നല്‍കാന്‍ അമ്മമഹാറാണി ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ്‌ പ്രിയങ്ക - നളിനി കൂടിക്കാഴ്‌ച വിവാദമാകുന്നത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത ഈ വൈകിയ വേളയില്‍ അദ്വാനി ചെയ്‌തതുപോലെ പുസ്‌തകങ്ങളെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രമുള്ള അനുഭവ സമ്പത്തോ സമയമോ അമ്മക്കും മകള്‍ക്കുമില്ല. ഒരു പുസ്‌തകമെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രം ത്രാണിയുള്ളവര്‍ കോണ്‍ഗ്രസ്സിലും അധികമില്ല. അധവാ എഴുതിയാല്‍ തന്നെ ജന്മനാ അക്ഷര വൈരികളായ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ എന്തെങ്കിലും മനസ്സിലാകുന്നു.

അഛനെ കൊന്നവര്‍ക്കു മാപ്പു കൊടുത്ത അമ്മക്കും മകള്‍ക്കും ധൈര്യമായി ഇനി പാരമ്പര്യ വോട്ടര്‍മാര്‍ക്കുമുന്നില്‍ ചെല്ലാം. ചുരുങ്ങിയത്‌ റായ്‌ബറേലിയിലെ സ്‌ത്രീകളുടെ കണ്ണീര്‍ വോട്ടുകള്‍ കുറച്ചെങ്കിലും പെട്ടിയില്‍ വീഴും. എന്തായാലും മൂക്കില്‍ മാത്രമല്ല നോക്കിലും പ്രവൃത്തിയിലും ഇന്ദിരാഗാന്ധിയുടെ കൊച്ചുമോള്‍ തന്നെയാണ്‌ പ്രിയങ്കയെന്ന്‌ തെളിയിച്ചിരിക്കുന്നു. കാലം പ്രിയങ്കക്കു മാപ്പു കൊടുക്കട്ടെ.
ഒരു വിജനതയുടെ ആത്മാവിഷ്‌കാരം

പാര്‍ട്ടിക്കെതിരെ തിരിയുന്നത്‌ മാര്‍ക്‌സായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വെറുതെ വിടില്ല. അജിതയുടെ കാര്യത്തില്‍ സംഭവിച്ചത്‌ അതാണ്‌. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോളും ഭരണപക്ഷത്തിരിക്കുമ്പോളും പാര്‍ട്ടിക്ക്‌ ഹിതകരമല്ലാത്ത പലതിനും പിന്നാലെ പോയി ദുഷ്‌പേരു സമ്പാദിച്ചിട്ടുണ്ട്‌ അജിത. അറിയപ്പെടുന്ന കോഴിയായ കുഞ്ഞാലിക്കുട്ടി എന്ന മുന്‍ വ്യവസായ മന്ത്രി ജന്മം കൊണ്ട്‌ ലീഗുകാരനാണെങ്കിലും കര്‍മ്മം കൊണ്ട്‌ പിണറായി പക്ഷക്കാരനാണ്‌. സ്വന്തം പാര്‍ട്ടിക്കാരന്‍ മുനീര്‍ പാര്‍ട്ടിയുടെ ലേബലിലും അല്ലാതെയും ഇന്ത്യാവിഷനു വേണ്ടി സംരഭകരെത്തേടിയിറങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കൈരളി ചാനലിനുവേണ്ടി ഗള്‍ഫിലും മറ്റു ഓടി നടക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അതിനുള്ള പ്രത്യുപകാരമാണ്‌ അജിതയുടെ മകള്‍ക്കു നേരെയും അഴിമതിക്കേസില്‍ ഭര്‍ത്താവ്‌ യാക്കൂബിനെതിരെയും നടന്ന ആസൂത്രിത നീക്കം. വി എസ്‌ അച്യൂതാനന്ദന്റെ ആശീര്‍വാദത്തോടെ ബി ആര്‍ പി ഭാസ്‌കര്‍ ഉദ്‌ഘടനം ചെയ്‌തസമരത്തിനിടെ രാത്രി സമരപ്പന്തലില്‍ പ്രക്ഷേഭകാരികള്‍ക്കൊപ്പം ക്ഷീണിച്ച്‌ ഭര്‍ത്താവ്‌ ഹസ്സന്റെ തോളില്‍ ചാരി ഇരിക്കുന്ന അജിതയുടെ മകള്‍ ഗാര്‍ഗിയുടെ ക്ലോസ്‌ ഷോട്ടെടുത്താണ്‌ കൈരളി വാര്‍ത്ത നല്‍കിയത്‌. ചങ്ങറ സമരത്തിന്റെ മറവില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പിറ്റേന്ന്‌ ദേശാഭിമാനിയും റിപ്പോര്‍ട്ടു നല്‍കി. പ്രതിപക്ഷത്തിരിക്കുമ്പോല്‍ വി എസിനൊപ്പെ#ം പല ജനകീയ സമരങ്ങള്‍ക്കും പങ്കാളിയായിട്ടുണ്ട്‌ സാറാ ജോസഫും അജിതയുമൊക്കെ. പാര്‍ട്ടിയുടെ പിണറായി പക്ഷത്തിന്‌ തലവേദനയായതും അതു തന്നെയാണ്‌. എന്തായാലും പൊതുപ്രവര്‍ത്തകയുടെ കുടുംബത്തെ ഒന്നടങ്കം താറടിക്കുന്ന പാര്‍ട്ടിയുടെ ഈ നിലപാട്‌ വിമര്‍ശിക്കപ്പെടേണ്ടതാണ്‌.

രണ്ടു മൂന്നു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്ലബ്ബില്‍ ഒരു ആഘോഷം നടക്കുന്നു. പരിപാടിക്കിടെ സ്‌ത്രീകളെ ആരോ കേറി ഉപ്രദ്രവിച്ചു. ആ ഞരമ്പുരോഗിയുടെ സംഘാടകര്‍ ഓടിച്ചിട്ടു പിടിച്ചു ക്ലബ്ബിനു തൊട്ടു മുന്നിലുള്ള ഓടയില്‍ നിന്ന്‌. കൈരളി ടി വി അടക്കമുള്ള മാധ്യമങ്ങള്‍ അവിടെ സന്നിഹിതരായിരുന്നിട്ടും കാര്യമായി ഒരു വാര്‍ത്തയും പുറത്തുവന്നില്ല. പിടികൂടിയവനെ ഒരു തരിപോലും പോറലേര്‍ക്കാതെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലിന്‌ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കാമായിരുന്ന സംഭവമായിരുന്നു അത്‌. പക്ഷേ ഒന്നും മിണ്ടിയില്ല. മിണ്ടിയാല്‍ വിവരമറിഞ്ഞേനേ. അന്ന്‌ മന്ത്രിയായില്ലെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ പ്രബലനായ ഒരു നേതാവിന്റെ മകനായിരുന്നു അത്‌. പേരുപറഞ്ഞില്ലെങ്കിലും നാടു നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പാര്‍ട്ടി ആ സംഭവമൊന്നു റിപ്പോര്‍ട്ടു ചെയ്യുകയെങ്കിലും വേണ്ടതായിരുന്നു.

കൊടിയേരിക്കല്ല്യാണം
പ്രമുഖരടക്കം ആറായിരം പേരാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണന്റെ മൂത്ത മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തത്‌ എന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. പാര്‍ട്ടി പത്രത്തില്‍ നാട്ടിലെ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പങ്കെടുത്ത പ്രമുഖരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി യും യുവമോര്‍ച്ചയും പ്രസ്‌താവനകളിറക്കി.
കല്ല്യാണ ചെലവു വഹിച്ചതും ഹാള്‍ ബുക്കുചെയ്‌തതും മെര്‍ക്കിംഗ്‌സ്റ്റണ്‍ ഫെയിം സേവി മനോ മാത്യു ആയിരുന്നുവെന്നാണ്‌ ബി ജെ പി തെളിവു നിരത്തിയത്‌. വിദേശത്തുനിന്നെത്തിയ പ്രമുഖരുടെ പേരുകള്‍ വ്യക്തമാക്കണമെന്നാണ്‌ യുവമോര്‍ച്ച ആവശ്യപ്പെട്ടു. എന്തായാലും പാര്‍ട്ടി അംഗങ്ങള്‍ ആഢംബരം കുറക്കണമെന്ന്‌ കാരാട്ടദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ അതേ മാന്യദേഹത്തിന്റെ ആശീര്‍ വാദത്തോടെയാണ#്‌ കൊടിയേരിക്കല്ല്യാണം പൊടിപൊടിച്ചത്‌ . പാര്‍ട്ടിയിലെ പുതിയ പോളിറ്റ്‌ ബ്യൂറോ മെമ്പറുടെ മകന്റെ കല്ല്യാണത്തിനെതിരെയാണെങ്കിലും അല്ലെങ്കിലും വിവാഹ ധൂര്‍ത്തിനെതിരെ രംഗത്തിറങ്ങിയ ഡി വൈ എഫ്‌ ഐ യെ ചെമ്പട്ടു ഷാള്‍ പുതപ്പിച്ച്‌ അഭിനന്ദിക്കേണ്ടതാണ്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌

പിണറായി വീണ്ടും പിണറായി തന്നെ

വീണ്ടും പിണറായി പാര്‍ട്ടിക്കുമേല്‍ ശക്തിയായി പതിച്ചു, ഇത്തവണ മിന്നല്‍ പിണറായിമാത്രമല്ല ഇടിമുഴക്കത്തോടൊപ്പം പെരുമഴയായാണ്‌ പെയ്‌തിറങ്ങിയത്‌. നാലാം തവണയും പിണറായി വിജയനല്ലാതെ വേറാരും പാര്‍ട്ടിയുടെ തലപ്പത്തുവരില്ല എന്ന്‌ എല്ലാര്‍ക്കുമറിയാവുന്നതുകൊണ്ടുള്ള നിര്‍വികാരതയാകാം വേണ്ടത്ര കൈയടി കൊടുക്കാന്‍ ആരും അത്ര ആവേശം കാണിക്കാഞ്ഞത്‌ എന്ന്‌ വേണമെങ്കില്‍ ഔദ്യോഗിക പക്ഷത്തിന്‌ ആശ്വസിക്കാം. പാര്‍ട്ടിവളരാന്‍ വേണ്ടി അഹോരാത്രം കഷ്‌ടപ്പെട്ടു മര്യാദക്ക്‌ കണ്ണുപോലും തുറക്കാന്‍ വയ്യാതെ ഉറക്കം തൂങ്ങി നടക്കുന്ന പിണറായിക്കറിയാം കയ്യടിയിലോന്നും വലിയ കാര്യമില്ല എന്ന്‌. അങ്ങനെയായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും കൈയടിവാങ്ങിയ വി എസിന്‌ ഈ ഗതി വരില്ലായിരുന്നല്ലോ? പക്ഷേ തന്നെ വളര്‍ത്തി വലുതാക്കിയ ജനങ്ങളും അണികളും അതു ചെയ്യരുതായിരുന്നു. തനിക്കു കൈയടി തന്നില്ലെങ്കിലും വേണ്ടില്ല പാര്‍ട്ടിയുടെ എല്ലാമെല്ലാമായ വി എസിനെ ഇങ്ങനെ അതിക്ഷേപിക്കരുതായിരുന്നു. നിങ്ങളെന്താ ഈ പാര്‍ട്ടിയെ പറ്റി വിചാരിച്ചത്‌. പാര്‍ട്ടിയിലെ സീനിയറായ മുഖ്യമന്ത്രി വി എസ്‌ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാനനുവദിക്കാതെ ബഹളം വെക്കുകയോ? കൈയടിക്കുകയോ? എന്തു തോന്യാസമാണ്‌ നിങ്ങള്‍ കാട്ടിയത്‌? ഇതാണോ കമ്മ്യൂണിസ്റ്റുകാരന്റെ സംസ്‌കാരം. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ആവേശമാണിത്‌. തനിക്കു കൈയടി തരാതെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിലക്കാതെ വി എസിന്‌ കൈയടി കൊടുത്ത അണികള്‍ക്കും ജനങ്ങള്‍ക്കുമുള്ള ശാസനയായിരുന്നു ഇത്‌.

കോട്ടയത്ത്‌ പാര്‍ട്ടിസമ്മേളനത്തിനൊപ്പം പെയ്‌ത പിണറായിയുടെ ശകാരമഴ കൂടിയായപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം പൊതുജനത്തിന്‌ ഏകദേശം പിടികിട്ടി. പാര്‍ട്ടിയെന്നാല്‍ ജീവനാണെന്നു കരുതുന്ന പ്രതികരണശേഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത ഒരു വലിയ വിഭാഗം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പൊതുജനങ്ങളും വി എസ്സിനൊപ്പമാണ്‌. പിണറായി നയിക്കുന്ന പാര്‍ട്ടി നേതൃത്വം അണികളില്‍ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. പിണറായിയും കാരാട്ടും പറഞ്ഞപോലെ അത്ര എളുപ്പത്തില്‍ ഒറ്റസമ്മേളനം കൊണ്ട്‌ നുള്ളിക്കളയാവുന്ന തൊട്ടാവാടി മുള്ളല്ല വിഭാഗീയത. പിണറായി വിജയനും അച്യുതാനന്ദനും ഫാരിസ്‌ അബൂബക്കര്‍മാരും കൈരളി ടി വി യുമൊക്കെ ഉള്ളിടത്തോളം കാലം വിഭാഗീയത തുടരും. ജനങ്ങളും അണികളും തന്നോടൊപ്പം ഇല്ല എന്നു മനസ്സിലാക്കിയ പിണറായിയുടെ അസഹിഷ്‌ണുതയാണ്‌ കോട്ടയം ശാസനയിലൂടെ നമ്മള്‍ കണ്ടത്‌.

അതേസമയം ജനകീയാടിത്തറ വി എസിനാണെന്ന്‌ എന്ന്‌ പി ബി അംഗങ്ങളും അണികളും തെളിയച്ച സമ്മേളനമായിരുന്നു അത്‌. വി എസിന്‌ സീറ്റുകൊടുത്തത്‌ ജനങ്ങളുടെ ഇടയിലുള്ള പള്‍സ്‌ മനസ്സിലാക്കിയിട്ടാണെന്ന്‌ കരാട്ട്‌ പറഞ്ഞതോടെ വി എസ്‌ ചാടിക്കയറി അധികാരം പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പിണറായി പക്ഷത്തിന്റെ പ്രചരണം വെറുതെയായി. ഒപ്പം പൊതുസമ്മേളനങ്ങളിലെല്ലാം സ്‌കോര്‍ ചെയ്‌തത്‌ വി എസ്‌ ആയിരുന്നു. പിണറായിയുടെ പ്രസംഗം ഒരു തരം അടിച്ചേല്‍പ്പിക്കലായിരുന്നെങ്കില്‍ വി എസിന്റെത്‌ ജനങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയുള്ള ജനകീയ പ്രസംഗമായിരുന്നു. പിണറായിയുടെ പ്രസംഗത്തിന്‌ അവിടവിടെ ചില സീല്‍ക്കാര ശബ്‌ദങ്ങളും കൈയടികളും മാത്രമേ ഉണ്ടായീരുന്നുള്ളൂ. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം ഇത്രയേറെ അണികളുടെ അവഗണന നേരിടേണ്ടി വന്ന ഒരൂ സെക്രട്ടറി ഉണ്ടായിക്കാണില്ല. ഇ എം എസും ചടയനുമടക്കം നിരവധി പ്രഗല്‍ഭര്‍ ഇരുന്ന കസേര പിണറായി വിജയനെ പോലുള്ള പ്രത്യശാസ്‌ത്രത്തെ കൂട്ടിക്കൊടുക്കുന്നവനു നാലാം തവണയും സമ്മാനിച്ചത്‌ എന്തടിസ്ഥാനത്തിലാണ്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതും ജനങ്ങളുടേയും സാധാരണക്കാരനായ അണികളുടേയും പിന്തുണയില്ലാത്ത ഒരുവന്‌. നികൃഷ്‌ട ജീവി, എടോ ഗോപാലകൃഷ്‌ണാ തുടങ്ങി അവസാനത്തെ കള്ളുകുടിയന്റെ സംസ്‌കാരം വരെയുള്ള പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടി അണികളെ വരെ തനി താന്തോന്നികളുടെ ഭാഷയില്‍ വിമര്‍ശിച്ച ഒരാള്‍ അലങ്കരിക്കേണ്ട സ്ഥാനമാണോ ഇതെന്ന്‌ കമ്മ്യൂണിസ്റ്റ്‌ ആചാര്യന്മാര്‍ ഒന്നു ഇരുന്നു ചിന്തിക്കണം. അതും പാര്‍ട്ടി അണികളെ കള്ളുകുടിയന്മാര്‍ എന്നും സംസ്‌കാരമില്ലാത്തവരെന്നും പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ച പിണറായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌ പാര്‍ട്ടിയുടെ ഗതികേട്‌ എന്നേ പറയാനാകൂ.

സത്യത്തില്‍ പിണറായിയാണോ വലുത്‌ അച്യുതാനന്ദനാണോ വലുത്‌ എന്ന തര്‍ക്കത്തിനുത്തരം കാണുകയല്ലാതെ ബൃഹത്തായ അര്‍ത്ഥത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാത്ത ഒരു വലിയ വട്ടപ്പൂജ്യമായിരുന്നു കോട്ടയം സമ്മേളനം. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ഒഴിഞ്ഞുവച്ച, മുതലാളിത്തം, തൊഴിലാളി സംസ്‌കാരം, രക്ഷസാക്ഷി, പിപ്ലവവീര്യം, സാമ്രാജ്യത്വം തുടങ്ങിയ കേട്ടുമടുത്ത പ്രയോഹങ്ങള്‍ അവിടവിടെ കേട്ടു എന്നല്ലാതെ പ്രത്യയശാസ്‌ത്രപരമായ ഒരു ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നതായി അറിവില്ല. അതുകൊണ്ടുതന്നെ പിണറായിയടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗം കോളജില്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയ എസ്‌ എഫ്‌ ഐ നേതാവിന്റേതിനേക്കാള്‍ ഒട്ടും ഉയര്‍ന്ന നിലവാരം കാണിച്ചില്ല.

പക്ഷേ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അങ്ങനെ അല്ലായിരുന്നു. കോണ്‍ഗ്രസ്സ്‌ ബി ജെ പി എന്നീ രണ്ട്‌ ധ്രുവങ്ങള്‍ക്കു പുറമേ മൂന്നാം മുന്നണി എന്ന മൂന്നാമൊതൊരു ധ്രുവം കൂടി വരണമെന്നും ഇന്ത്യ അമേരിക്ക ആണവകരാറിന്റെ ദുരന്തവശത്തെക്കുറിച്ചും ഇന്ത്യ ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ പ്രഖ്യാപിത നയത്തില്‍ നിന്നും വ്യതിചലിക്കുന്നതിനേക്കുറിച്ചും കാരാട്ട്‌ പ്രസംഗിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മഹാരഥന്മാരുടെ മാനസിക നില വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗവേദി. കാരാട്ട്‌ വടിവൊത്ത ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത്‌ ബേബി സഖാവ്‌ തന്നാവാവും പോലെ മലയാളത്തിലാക്കി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മന്ത്രി സുധാകരനടക്കമുള്ള മന്ത്രിമാരും പാര്‍ട്ടിമെമ്പര്‍മാരും സദസ്സിലിരുന്ന്‌ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. വായ തുറന്നാല്‍ കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന `വാങ്‌മൊഴിവഴക്കം' എടുത്തു പ്രകടിപ്പിക്കുന്ന സുധാകരന്‍ സഖാവിന്‌ പാര്‍ട്ടിയോടുള്ള കൂറും ഭക്തിയും പ്രകടിപ്പിക്കുന്ന ചരിത്രപരമായ ഉറക്കമായിരുന്നു അത്‌.

അച്യുതാനന്റെ കോട്ടകൊത്തകങ്ങളെല്ലാം പിടിച്ചടക്കി വിജയശ്രീ ലാളിതനായാണ്‌ പിണറായി സംസ്ഥാന സമ്മേളനത്തിനെത്തിയത്‌. അച്യുതാനന്ദന്റെത്‌ ഒറ്റയാള്‍ സമരമായിരുന്നു. മൂന്നാര്‍ കൈയേറ്റത്തോടെ ഇടുക്കിയും ഒടുവില്‍ എച്ച്‌ എം ടി ഭൂമിയിടപാടോടെ എറണാകുളവും കൈവിട്ട്‌ തിരുവനന്തപുരത്തേറ്റ കടുത്ത ആഘാതവും സഹിച്ച്‌ വിഷണ്ണനായ വി എസ്‌ പക്ഷേ പി ബി യുടെ ദയയില്‍ വെട്ടിനിരത്തലില്‍ നിന്ന്‌ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു. കാരാട്ടിനെയും യെച്ചൂരിയെയും കണ്ട്‌ നയം വ്യക്തമാക്കിയ അച്യുതാനന്ദനെ തള്ളിക്കളയുക അവര്‍ക്കും എളുപ്പമായിരുന്നില്ല. എന്തായാലും വിഭാഗീയത അവസാനിപ്പിക്കുമെന്ന്‌ കരുതിയാണ്‌ പിണറായി കരുക്കള്‍ നീക്കിയത്‌. അതിന്റെ അലയൊലികള്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേട്ടുതുടങ്ങി. മലപ്പുറം സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയവരെ ശിക്ഷിക്കാത്തതടക്കം അന്നുമുതലിന്നുവരെയുള്ള എല്ലാ കാര്യങ്ങളുമെടുത്ത്‌ വി എസിനെ കുത്തി നോവിക്കാനും പ്രതിക്കുട്ടിലാക്കാനും ആവുന്നതു ശ്രമിച്ചു പിണറായി പക്ഷമെന്ന ഔദ്യോഗിക പക്ഷം. തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുനേരെ വിമര്‍ശനം വരുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതിനും വി എസിനു കണക്കിനുകിട്ടി. ലാവിലിന്‍ കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നയത്തിനോടുള്ള അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു ഈ ഓരോ വിമര്‍ശനങ്ങളും. ഒടുവില്‍ തനിക്കുകിട്ടിയ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വി എസ്‌ പക്ഷത്തുള്ളവരെ പിണറായി പക്ഷം വെട്ടിനിരത്തുമെന്നായപ്പോഴാണ്‌ വി എസ്‌ പത്തൊമ്പതാമത്തെ അടവുമായി കാരാട്ടിനുമുന്നില്‍ വന്നത്‌. അങ്ങനെ വലിയ ഒരു വെട്ടിനിരത്തല്‍ സര്‍ക്കാരിനുള്ള മാര്‍ഗ്ഗരേഖയില്‍ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ വേലിക്കത്തുള്ള അച്യുതാനന്ദന്‌ മറ്റൊരു വേലികൂടി പാര്‍ട്ടി സമ്മേളനം കെട്ടിക്കൊടുത്തു എന്നു സാരം.

പിണറായിക്കു ജന്മനായുള്ള ധാഷ്‌ട്യവും മാടമ്പിത്തരവും തുടര്‍ന്നു കാട്ടാന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം നാലാം തവണയും ഏല്‍പ്പിച്ചു കൊടുത്തു എന്നതും അച്യുതാനന്ദനും കൂട്ടര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാതെ നിലവിലുള്ള സ്ഥാനമാനങ്ങളൊക്കെ തന്നെ തുടര്‍ന്നും നല്‍കി എന്നതല്ലാതെ പാര്‍ട്ടി സമ്മേളനം വിപ്ലവകരമായ ഒരു തീരുമാനവും എടുത്തില്ല. ഒരു കാലത്ത്‌ കേരളത്തിലെ സി പി എമ്മിന്റെ എല്ലാമെല്ലാമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ എന്ന പേരില്‍ ഒരാളുണ്ടായിരുന്നതായി പോലും പാര്‍ട്ടി സമ്മേളനത്തില്‍ കേട്ടില്ല. ചിക്കുന്‍ഗുനിയപ്രശ്‌നത്തോടെ തന്റെ ഭരണത്തിനു കീഴില്‍ ആരോഗ്യരംഗം കുട്ടിച്ചോറാണെന്ന്‌ തെളിയിച്ച പി കെ ശ്രീമതിക്കോ സ്വാശ്രയപ്രശ്‌നത്തോടെ വിദ്യാഭ്യാസ രംഗം പരിഷ്‌കരിച്ചു കുളമാക്കി കൈയില്‍ തന്ന ബേബി സഖാവിനോ എച്ച്‌ എം ടി ഭൂമിയിടപാടോടെ ഒരു നല്ല റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനാണ്‌ എന്ന്‌ തെളിയിച്ച കരീമിനോ സമ്മേളനത്തില്‍ ഒരു പരിക്കും പറ്റിയില്ല. വിഭാഗീയത എന്നൊന്നില്ല എന്നു തറപ്പിച്ചു പറയുമ്പോളും ഇരു പക്ഷവും അവര്‍ക്കു ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.

ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.
പാര്‍ട്ടിയെന്നുണ്ടായോ അന്നൊക്കെ വിഭാഗീയതയും ഉണ്ടായിട്ടുണ്ട്‌. തീവ്രനയം സ്വീകരിക്കണോ മൃദു നയം സ്വീകരിക്കണോ എന്നതായിരുന്നു ഒരു കാലത്തെ തര്‍ക്ക വിഷയം. പിണറായിയുടെ തലതൊട്ടപ്പന്മാര്‍ വരെ വിഭാഗീയതയുടെ മുഖ്യ വക്താക്കളായിരുന്നു. ചരിത്രത്തില്‍ എങ്ങനെ സി പി എമ്മും സി പി ഐയും അടക്കം പേരുകേള്‍ക്കാത്തതും കേട്ടതുമായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉണ്ടായി എന്നു പരിശോധിച്ചാല്‍ വിഭാഗീയതയുടെ ആഴം നമുക്ക്‌ മനസ്സിലാക്കാം. പക്ഷേ അത്‌ ആശയങ്ങളുടെ പേരിലായിരുന്നു എന്നു മാത്രം. ഇന്നത്തെപോലെ കള്ളപ്പണക്കാര്‍ക്കും വിദേശ കുത്തകകള്‍ക്കും പണയം വച്ച പ്രത്യയശാസ്‌ത്രത്തിന്റെ പേരിലായിരുന്നില്ല. ഇന്ന്‌ പിണറായിയുടെ മുഖ്യ കിങ്കരനായ കറുത്തുതടിച്ച്‌ കഴുത്തില്‍ സ്വര്‍ണ്ണമാലയിട്ടു നടക്കുന്ന ഇ പി ജയരാജന്‍ പറഞ്ഞതുപോലെ പണ്ടത്തെപ്പോലെ കട്ടന്‍ചായയും മുറിബീഡിയുമായി നടന്നാലൊന്നും പാര്‍ട്ടിക്ക്‌ ആളെ കിട്ടില്ല. ആ ബോധത്തില്‍ നിന്നാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിണറായിയുടെ നേതൃത്വത്തില്‍ കളം മാറ്റി ചവിട്ടിയത്‌. നെല്‍വയലുകളും തോട്ടങ്ങളും ഒന്നും ഇല്ലാതായ പുതിയ കാലത്ത്‌ പഴയ ലാത്തികള്‍ തോക്കുകള്‍ തൂക്കുമരങ്ങള്‍ മുദ്രാവാക്യം ലോക്കല്‍ സമ്മേളനങ്ങളില്‍ മാത്രമൊതുക്കിയതും അതുകൊണ്ടു തന്നെ. പുതിയ കാലത്ത്‌ കോടികളിറക്കികളിക്കുന്ന തെരഞ്ഞെടുപ്പെന്ന അധികാര മാമാങ്കത്തിന്‌ തയ്യാറെടുക്കാന്‍ വന്‍ ബിസിനസ്സുകാരടക്കമുള്ള കാശുള്ള ആരും ആവശ്യമാണ്‌. പക്ഷേ ഈ നയവുമായി പാര്‍ട്ടിയെ നയിക്കാന്‍ വി എസ്‌ അച്യുതാനന്ദനെക്കൊണ്ട്‌ പറ്റില്ല. അദ്ദേഹം കാടും മലയും പുഴയും പൂങ്കാവനവും നിരങ്ങി പാവപ്പെട്ട ജനങ്ങളുടെ കൂടെ നടക്കുന്ന ആളാണ്‌. അദ്ദേഹത്തിന്‌ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചിലപ്പോള്‍ പറ്റുമായിരിക്കാം. മുതലാളികളെ സംഘടിപ്പിക്കാന്‍ പറ്റുമോ? അതിന്‌ പിണറായിയിലുള്ള വിജയന്‍ തന്നെ വേണം. പിന്നെ സഹായത്തിന്‌ മൂന്നു ജയരാജന്മാരും വായില്‍കൊള്ളാത്തതു പറയാന്‍ ഒരു ഐസക്കും വായില്‍ തോന്നിയതു പറയാന്‍ സുധാകരനും വേണം. വേണമെങ്കില്‍ സബ്‌സ്റ്റിസ്റ്റ്യൂട്ടായി കളത്തിലിറങ്ങാന്‍ കരീമുമാവാം. അതുകൊണ്ടാണ്‌ വി എസും കൂട്ടരും മുഖ്യമന്ത്രിപ്പണിയും മറ്റ്‌ അടുക്കളപ്പണികളുമായി തുടര്‍ന്നാല്‍ മതിയെന്ന്‌ അവരങ്ങ്‌ തീരുമാനിച്ചത്‌. തന്ത്രമറിയാവുന്ന പിണറായി പക്ഷം ഈ പണി നന്നായി ചെയ്‌തു ലോക്കല്‍ തലം മുതല്‍ സംസ്ഥാന തലം വരെ. വിപ്ലവം സമീപഭാവിയില്‍ സംഭവിക്കില്ല എന്ന്‌ ബംഗാളിലെ പാര്‍ട്ടി വല്ല്യപ്പന്മാര്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇപ്പോള്‍ സ്വല്‌പം മൂലധന സമാഹരണമാകാം. വിപ്ലവം വരുമ്പോള്‍ അതിനു പിന്നാലെ പോകാം. വിപ്ലവത്തിന്‌ അതും അനിവാര്യമാണല്ലോ? പിണറായിയെന്ന മുതലാളിയും ഒപ്പമുള്ള മെഷീനറികളും പറയുന്നത്‌ അനുസരിച്ച്‌ ജീവിച്ചോളണം സഖാക്കള്‍ എന്നൊരു ടോണ്‍ ഉണ്ടായിരുന്നു പിണറായിയുടെ കോട്ടയം ശാസനത്തിന്‌ എന്നു കൂടി നമ്മള്‍ മനസ്സിലാക്കണം.

കാരാട്ടും പിണറായി മുതലാളിയും പറഞ്ഞതുപോലെ വിഭാഗീയത എന്നു പറയുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കാലില്‍ തറച്ച മുള്ള്‌ എടുത്തുകളഞ്ഞതായി അച്യുതാനന്ദനും പ്രഖ്യാപിച്ചു. പക്ഷേ ഒരു ചെറിയ തിരുത്തുണ്ട്‌. ആശയ സമരം തുടരും. ആശയ സമരമെന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ അപ്പോസ്‌തലന്മാര്‍ തുടര്‍ന്നുവന്ന സാധനം. അതായത്‌ പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനെതിരെ പരമ്പരാഗത വാദികള്‍ നടത്തിവന്ന സമരം തുടരുമെന്ന്‌ സാരം. വേണമെങ്കില്‍ പി ബി യില്‍ ചെന്ന്‌ ശണ്‌ഠ കൂടും, തെരുവിലിറങ്ങും. ഇത്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സ്വാഭാവികമാണെന്നാണ്‌ അച്യുതാനന്ദന്റെ മതം. ചുരുക്കിപ്പറഞ്ഞാല്‍ ``മൂഷിക സ്‌ത്രീ വീണ്ടും മൂഷിക സ്‌ത്രീ തന്നെ`` എന്ന്‌. പാര്‍ട്ടി സമ്മേളനം കഴിഞ്ഞതിന്റെ പിറ്റേദിവസം വി എസ്‌ അച്യുതാനന്ദന്‍ തന്റെ നയം വ്യക്തമാക്കിയതോടെ പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസം മലപോലെ വന്ന വിഭാഗീയത തുടച്ചു നീക്കി എന്ന അവകാശവാദം എലിപോലെ പോയ സ്ഥിതിയിലാണ്‌. പിന്നെ എന്തിനൊരു കോട്ടയം സമ്മേളനം.

വേലിയില്‍ കിടക്കുന്ന പാമ്പും ഭാര്‍ഗ്ഗവനും
അറിഞ്ഞുകൊണ്ടാരെങ്കിലും വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളത്ത്‌ വെക്കുമോ? വെളിയം ഭാര്‍ഗ്ഗവനായാല്‍ ചിലപ്പോള്‍ അതും ചെയ്‌തുകളയും. സി പി എമ്മുമായി ലയിച്ച്‌ ഇന്ത്യയില്‍ ബി ജെ പി യേയും കോണ്‍ഗ്രസ്സിനേയും തകര്‍ത്തു കളയാമെന്നാണ്‌ എന്തിനും പോന്ന പിണറായി വിജയനോട്‌ വെറുമൊരു സി പി ഐക്കാരന്‍ മാത്രമായ വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു കളഞ്ഞത്‌. പാമ്പ്‌ നീര്‍ക്കോലിയോ രാജവെമ്പാലയോ ആകട്ടേ പാമ്പ്‌ പാമ്പ്‌ തന്നെയാണെന്നതു വെളിയം മറക്കരുത്‌. ആശയസംവാദങ്ങളും ഭിന്നിപ്പും ഭിന്നിപ്പിനകത്ത്‌ ഭിന്നിപ്പും അഴിമതിയും എല്ലാമായി കോണ്‍ഗ്രസ്സിനേക്കാള്‍ കഷ്‌ടമായി നില്‍ക്കുന്ന പാര്‍ട്ടിയാണ്‌ സി പി എം. എന്നിട്ടും അത്തരമൊരു വിഴുപ്പിനെ കെട്ടിപ്പിടിച്ചു കിടക്കാന്‍ നാണമില്ലേ വെളിയം ഭാര്‍ഗ്ഗവന്‌. വെളിയത്തിന്റെ ആഗ്രഹം എന്തായാലും അതു നടക്കുന്ന കാര്യമല്ല എന്നാണ്‌ വല്ല്യേട്ടന്‍ പിണറായി പറഞ്ഞിരിക്കുന്നത്‌. രണ്ടു കൂട്ടരും എന്തു പറഞ്ഞാലും വെളിയത്തിന്റെ മനസ്സിലിരുപ്പ്‌ എന്താണെന്ന്‌ പൊതു ജനത്തിന്‌ അറിയാം. കോട്ടയം സമ്മേളനത്തോടെ ഇവിടെ എന്തൊക്കെയോ സംഭവിക്കുമെന്നും അഥാവാ സി പി എമ്മില്‍ നിന്നും വല്ല കണ്ണിയും അറ്റു പോന്നാല്‍ സ്വീകരിക്കാമെന്നുമായിരുന്നു വെളിയത്തിന്റെ മനസ്സിലിരിപ്പ്‌. എല്‍ ഡി എഫില്‍ ഒരു കാലത്ത്‌ അച്യുതാനന്ദന്‍ സഖാവിനോട്‌ കൂടുതല്‍ ആഭിമുഖ്യം വെളിയത്തിനായിരുന്നല്ലോ? പക്ഷേ കോട്ടയത്ത്‌ ഒന്നും സംഭവിച്ചില്ല, അതോടെ വെളിയവും നാവടക്കി. ഈ വയസ്സാം കാലത്ത്‌ വല്ല രാമനാമവും ജപിച്ചിരിക്കേണ്ട സമയത്ത്‌ ഓരോരുത്തരുടെ ഓരോ ആഗ്രഹങ്ങളേ...

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 

മഹാത്മാക്കള്‍- പിണറായി, കുഞ്ഞാലി, അഴീക്കോട്‌...

അന്നം തരുന്നവരും അറുപതു ലക്ഷം വെറുതേ കൊടുക്കുന്നവനും മഹാത്മാവാണ്‌. ചോരയധികം ചിന്താതെ ആവശ്യത്തിന്‌ തുണി പോലുമില്ലാതെ പട്ടിണി കിടന്ന്‌ സ്വാതന്ത്ര്യം നേടിത്തന്നതുകൊണ്ടാണല്ലോ നമ്മള്‍ മോഹന്‍ ദാസ്‌ കരം ചന്ദ്‌ ഗാന്ധിയെ മഹാത്മാ ഗാന്ധി എന്നു വിളിക്കുന്നത്‌. പക്ഷേ എന്തു വിശുദ്ധ കര്‍മ്മം ചെയ്‌തിട്ടാണാവോ സഖാവ്‌ എം എ ബേബി ചരിത്രത്തിലെ നാഴികക്കല്ലായ പാറപ്പുറം സ്ഥിതി ചെയ്യുന്ന നാട്ടിലെ വിജയന്റെ പീറപ്പയ്യനെ മഹാത്മാവിനൊപ്പം നിര്‍ത്തിയത്‌. ഗാന്ധിജിക്കും നെഹ്‌റുവിനും ജ്യോതി ബസുവിനും കാരാട്ടിനും വിദേശത്തു പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും പഠിക്കാമെന്നാണ്‌ ബേബി സഖാവ്‌ തട്ടി വിട്ടത്‌. ഉണ്ട ചോറിന്‌ ഇങ്ങനെയെങ്കിലും നന്ദി കാണിക്കണമല്ലോ എന്നായിരിക്കും ബേബിയുടെ ഭാഷ്യം. പണ്ട്‌ പാര്‍ട്ടിയാപ്പീസിനു മുന്നില്‍ വള്ളിനിക്കറുമിട്ട്‌ സൈക്കിള്‍ ടയറും ഉരുട്ടി നടന്ന കാലത്തൊന്നും സംസ്‌കാരം, മാനവീയം, സ്വരലയം എന്നൊന്നും പറയാനുള്ള വഴക്കം നാവിനില്ലായിരുന്നല്ലോ. പല്ലു പോലും തേക്കാതെ നടന്നിരുന്ന തെണ്ടിച്ചെക്കനെ സംസ്ഥാനത്തിന്റെ മുണ്ടുടുത്ത രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രിയാക്കിയതും മഹാത്മാ പിണറായിയാണല്ലോ?. നെഹറു മുതല്‍ കാരാട്ടു വരെയുള്ളവര്‍ക്ക്‌ ബേബിക്കും പിണറായിക്കും ഇല്ലാത്ത ഒന്നു രണ്ടു സാധനങ്ങളെങ്കിലുമുണ്ട ്‌ വിവരം വിവേകം തുടങ്ങിയവ. അവരെല്ലാം അവരുടെ മേഖലകളില്‍ തന്റേതായ വ്യക്തിത്വം ഉറപ്പിച്ചവരാണ്‌. സ്വാശ്രയപ്രശ്‌നത്തോടെ കേരളത്തിലെ വിദ്യാഭ്യാസം കുളം തോണ്ടിയ ബേബിക്ക്‌ ഇതുരണ്ടുമില്ല എന്നു തെളിഞ്ഞതല്ലേ. ചെറുപ്പത്തിലെ തലയിലെ മുടി പോയി നര കയറിയെന്നുവച്ച്‌ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയരുത്‌. 

മക്കളുടെ തലവര ശരിയാവണമെങ്കില്‍ നല്ല തന്തക്കു പിറക്കണമെന്നത്‌ വിവേക്‌ എന്ന പയ്യന്റെ കാര്യത്തില്‍ വളരെ ശരിയാണ്‌. എന്തിനും പോന്ന പ്രകൃതക്കാരനും ജയരാജനെന്നും മറ്റും പേരുള്ള ഒരു പാടു റൗഡികളുടെ നേതാവുമായ പിണറായി വിജയന്റെയും കമലയുടെയും മകനായാണ്‌ വിവേക്‌ ജനിച്ചത്‌. അതുകൊണ്ടു തന്നെയാണ്‌ ഗാന്ധിമുതല്‍ കാരാട്ടുവരെയുള്ള മഹാന്മാരുടെ ശ്രേണിയിലെ അവസാന മഹാത്മാവായി വാഴ്‌ത്തപ്പെട്ടതും. പിണറായി നാലു കുരക്കുമ്പോള്‍ പത്തുകുരക്കുന്ന ബുള്‍ഡോഗ്‌ സുധാകരനും വിവാദങ്ങള്‍ കടന്ന്‌ പിണറായിയുടെ അടുക്കളളയിലേക്ക്‌ സഞ്ചരിച്ച പത്മനാഭനും വാഴ്‌ത്തിയ മിടുക്കനായ പയ്യന്‍ എങ്ങനെയായാലും പിണറായി പക്ഷത്തിന്റെ മുഖ്യശത്രു, റാങ്കുകള്‍ വാങ്ങിക്കൂട്ടിയ രാജു നാരായണ സ്വാമിയേക്കാള്‍ മിടുക്കനെങ്കിലുമാകണ്ടേ.

വിവേക്‌ പിണറായി തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജില്‍ നിന്ന്‌ ആ കോളജിന്റെ പാരമ്പര്യം വച്ചു നോക്കുമ്പോള്‍ അധികമാര്‍ക്കും ലഭിക്കാത്ത മൂന്നാം ക്ലാസ്‌ എന്ന വലിയ റാങ്കു നേടിയാണ്‌ ബി കോം ബിരുദമെടുത്തത്‌. രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക്‌ നൂറില്‍ ഇരുപത്തി മൂന്നൂ മാര്‍ക്ക്‌ അതും രണ്ടാം ചാന്‍സില്‍. പിന്നെ നേരെ ചെന്നത്‌ കളമശ്ശേരിയിലെ സ്‌കൂള്‍ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസില്‍. രണ്ടാം ക്ലാസ്സ്‌ ബിരുദവും മാറ്റും കാറ്റും പോക്കറ്റില്‍ നിറയെ കാശുമുള്ളര്‍ മാത്രം പഠിക്കുന്ന കോളജ്‌. എന്നിട്ടും മൂന്നാം ക്ലാസ്സു മാത്രമുള്ള പിണറായി പുത്രന്‌ പ്രവേശന പരീക്ഷ പോലും എഴുതാതെ അഡ്‌മിഷന്‍ കിട്ടി. നല്ല തന്തയുടെ ഗുണം. ദരിദ്രരില്‍ ദരിദ്രനായ പിണറായിയും ഭാര്യ കമലവും ജാമ്യം നിന്ന്‌ നാലു ലക്ഷം രൂപ വായ്‌പയെടുത്ത്‌ പഠിച്ച മകന്‍ സി ഗ്രേഡോഡെ വിജയിച്ചു പുറത്തു വന്നു. അടുത്ത വര്‍ഷം സാക്ഷാല്‍ വിവേക്‌ പിണറായി ബിസിനസ്‌ നടത്താന്‍ സിംഗപ്പൂര്‍ക്ക്‌ പോയി. നോട്ട്‌ ദ പോയിന്റ്‌. സിംഗപ്പൂര്‍ കിഡ്‌നിക്കച്ചവടവും മറ്റും പൊടിപൊടിക്കുന്ന അതേ സിംഗപ്പൂര്‍. പക്ഷേ അവിടെ ബിസിനസ്‌ ക്ലച്ചു പിടിക്കാതെ പിന്നെ നേരെ അബുദാബിയിലേക്ക്‌, അവിടെയും സ്ഥിതി തഥൈവ. അങ്ങനെ ഇല്ലത്തൂന്നിറങ്ങുകേം ചെയ്‌തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന സ്ഥിതി വന്നപ്പോഴാണ്‌ അന്യനാട്ടില്‍ ബര്‍മ്മിംഗ്‌ഹാം എന്നൊരു യൂണിവേഴ്‌സിറ്റിയുണ്ടെന്നും അവിടെ ബിസിനസ്‌ മാനേജ്‌ മെന്റില്‍ നല്ലൊരു കോഴ്‌സുണ്ടെന്നും കേട്ടത്‌.

പന്നിയാറിലും ചെങ്കുളത്തും പള്ളിവാസലിലുമൊക്കെ ഡാം നന്നാക്കാന്‍ കിടപ്പാടം പോലും പണയപ്പെടുത്തി പിച്ചച്ചട്ടിയെടുത്ത സമയമായിരുന്നതുകൊണ്ട്‌ പിണറായി എറണാകുളത്തെ സ്റ്റേറ്റ്‌ ബാങ്കിനെ തന്നെ സമീപിച്ചു. മകന്‌ പഠിക്കാനുള്ള ഏഴുലക്ഷം നല്‍കണമെങ്കില്‍ കലൂരിലെ ദേശാഭിമാനി തന്നെ ഈട്‌ വേണമെന്നായി കണ്ണില്‍ ചോരയില്ലാത്ത ബാങ്ക്‌ മാനേജര്‍. ബേബിയും പത്മനാഭനും കൂട്ടരുമൊക്കെ വെല്ലുവിളിച്ച്‌ അന്വേഷണത്തിനിങ്ങിപ്പുറപ്പെട്ട സിന്റിക്കേറ്റ്‌ പത്രലേഖകര്‍ക്ക്‌ ഇത്രയുമൊക്കെയേ കണ്ടെത്താനായുള്ളൂ. ഇംഗ്ലണ്ടിലെ പഠനത്തിനും ചെലവിനും വേണ്ട ലക്ഷക്കണക്കിനു രൂപ ബാങ്ക്‌ ലോണെടുത്തതാണോ മഹാത്മാ ഫാരിസ്‌ അബുബക്കര്‍ കൊടുത്തതാണോ അതോ കോഴ്‌സ്‌ മുന്നാം ക്ലാസ്സില്‍ മാത്രം പാസ്സാകുന്നവര്‍ക്കുമാത്രം ലഭിക്കുന്ന ഏതെങ്കിലും സ്‌കോളര്‍ഷിപ്പ്‌ കിട്ടിയതാണോ- പണം നിന്നു വന്നു എന്നകാര്യം ഇപ്പോഴും ചോദ്യചിഹ്നം. ഇപ്പറഞ്ഞതെല്ലാം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്ന്‌ ഒറ്റവാക്കില്‍ വെച്ചടിക്കാതെ ഒന്നോ രണ്ടോ ഫോണ്‍കോളുകളെങ്കില്‍ ചെലവാക്കാന്‍ സഖാവ്‌ സ്വരാജിനോടും സുധാകരനോടും അപേക്ഷ.

തന്തയോ തന്തയുടെ തന്തയോ ആരെന്നു നോക്കിയാണ്‌ മക്കള്‍ മഹാന്മാരോ മഹതികളോ ആകുന്നത്‌ എന്ന കോണ്‍ഗ്രസ്സിന്റെ കീഴ്‌ വഴക്കം സി പി എമ്മിലും വന്നു ചേര്‍ന്നിരിക്കുന്നു എന്നത്‌ അത്യന്തം ലജ്ജാകരമാണ്‌. അതും സംസ്‌കാരമുണ്ടെന്ന്‌ പകല്‍ വെളിച്ചത്തില്‍ പറഞ്ഞു നടക്കുകയും പാതിരാക്ക്‌ ഫ്രഞ്ചുകാരിപ്പെണ്ണിനൊപ്പം അന്തിയുറങ്ങണമെന്ന്‌ ശാഠ്യം പിടിച്ചു കരയുകയും ചെയ്യുന്നവര്‍ തന്നെ പറയുമ്പോള്‍. ആശാന്‍ കുരക്കുമ്പോള്‍ പിന്നാലെ ഓരിയിടാനെങ്കിലും പപ്പനാഭനും ചിലപ്പോള്‍ അഴീക്കോടും എത്തുന്നുവെന്നത്‌ ബേബി ഭരിക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ ശാപം.

വിനീതനായ കുഞ്ഞാലി
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ബഹുമാനപ്പെട്ട ഹൈക്കോടതി ശരി വച്ചു. കോടതി ഒന്നുകൂടെ പറഞ്ഞു. അജിത കുഞ്ഞാലിക്കുട്ടിയേക്കുറിച്ചുള്ള കേട്ടു കേള്‍വി വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടു. പോരേ പൂരം. കുഞ്ഞാലിക്കുട്ടി വിശുദ്ധന്‍. ഇനി വിനീതനായ ഞാന്‍ എന്ന്‌ ധൈര്യമായി പറയാം. അജിത എന്ന സ്‌ത്രീവാദി കുടിലബുദ്ധികളില്‍ കുടിലബുദ്ധിയായ സമൂഹം വെറുക്കപ്പെടേണ്ടവരാണ്‌. അജിതയൊഴികെ അന്ന്‌ ഐസ്‌ ക്രീം കേസിനെതിരെ രംഗത്തുവന്നവരില്‍ അധികമാരും പ്രതികരിച്ചു കണ്ടില്ല. അന്ന്‌ ഈ പ്രശ്‌നത്തിന്‌ പിന്നാലെ ഓടി നടന്ന വി എസ്‌ അച്യുതാനന്ദനോ സാംസ്‌കാരിക നായകരോ കൂടുതലൊന്നും മിണ്ടിയില്ല. റജീന പ്രശ്‌നത്തിന്റെ പേരില്‍ അടിവാങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്ത രണ്ടോ മൂന്നോ കോളത്തിലൊതുക്കേണ്ടിവന്നു. വിനീതനായ ഞാന്‍ വീണ്ടും ജയിച്ചു.

നായനാര്‍ മന്ത്രിസഭയുടെ കാലത്ത്‌ കുഞ്ഞാലിയെ രക്ഷിച്ച അതേ പാര്‍ട്ടി ഭരിക്കുന്ന അവസരത്തില്‍ ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ലല്ലോ?. അന്ന്‌ കേരളത്തിലെ തൊണ്ണൂറു ശതമാനം പേരും കുഞ്ഞാലിക്കുട്ടി ഒരു ഒന്നാം തരം കോഴിയാണെന്ന്‌ വിശ്വസിച്ചിരുന്നതാണ്‌. ഉംറ നമസ്‌കാരം കഴിഞ്ഞ്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷമുള്ള സംഭവ വികാസങ്ങള്‍ ബാക്കിയുള്ളവരേക്കൂടി അതു വിശ്വസിപ്പിച്ചു. എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയ ലീഗുകാര്‍ ദീപയെന്ന പത്രപ്രവര്‍ത്തകയെ ക്രൂരമായി തന്നെ മര്‍ദ്ദിച്ചു. പിന്നീട്‌ കേരളമാസകലം പത്രപ്രവര്‍ത്തകരെ കുഞ്ഞാലിക്കുട്ടിയെ വച്ചോണ്ടിരിക്കുന്ന കള്ളഖദറുകാരുടെ പോലീസ്‌ അടിച്ചൊതുക്കി. കുഞ്ഞന്‌ ഒന്നും സംഭവിക്കില്ലെന്ന്‌ പൊതുജനം അന്നേ വിധിയെഴുതിയതാണ്‌. കുറ്റിപ്പുറത്ത്‌ കെ ടി ജലീലിനോടും തോറ്റു പാര്‍ട്ടിയിലെ സ്ഥാനം പോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. പാണക്കാട്‌ തങ്ങള്‍ക്ക്‌ വയസ്സാം കാലത്ത്‌ ഒരു ബീവിയെക്കൂടി ഉണ്ടാക്കിക്കൊടുത്തതോടെ കുഞ്ഞാലി പുലിയായി. റജീന വാടകക്കെടുത്ത ഭര്‍ത്താവിനൊപ്പം വയനാടന്‍ മല കയറി. ഐസ്‌ക്രീം ശ്രീദേവി പാണക്കാട്ടെ വീട്ടില്‍ തങ്ങളുടെ മക്കളുടെ കല്ല്യാണത്തിനും ഇഫ്‌താര്‍ പാര്‍ട്ടിക്കും കയറിയിറങ്ങിയ അതേ സ്വാതന്ത്ര്യത്തോടെ ഇന്നും വിഹരിക്കുന്നു. പോതുജനം വീണ്ടും കഴുത.

ഐസ്‌ ക്രീം കേസില്‍ പ്രകടമായി രണ്ടു ഘട്ടങ്ങളാണുള്ളത്‌. ആദ്യഘട്ടം നായനാരുടെ കാലില്‍ വീണ്‌ കരഞ്ഞ്‌ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്ത്‌ കുഞ്ഞാലിക്കുട്ടി വിജയശ്രീലാളിതനായ ഘട്ടം. രണ്ടാമത്തേത്‌ രജീന രംഗത്തുവന്ന്‌ മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ തൊലിക്കട്ടി പരീക്ഷിക്കപ്പെട്ട ഘട്ടം.

കോഴിക്കോട്‌ ബീച്ചിലുള്ള ശ്രീദേവിയുടെ ഐസ്‌ ക്രീം പാര്‍ലര്‍ ചുറ്റിപ്പറ്റി പെണ്‍വാണിഭം നടക്കുന്നുവെന്ന്‌ കണ്ടെത്തിയതോടെ 1997 ഓഗസ്റ്റ്‌ ആറിനാണ്‌ കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ സ്റ്റേഷനില്‍ എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്യുന്നത്‌. പക്ഷേ അതില്‍ ചാര്‍ജ്ജ്‌ ഷീറ്റ്‌ വരുന്നത്‌ 2005 ഒക്‌ടോബറില്‍. ജനാധിപത്യരാജ്യമെന്ന്‌ അഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ എട്ടു വര്‍ഷം സമയമെടുത്തു അതിന്‌. അന്നേ വിവരമുള്ളവര്‍ പറഞ്ഞതാണ്‌ ഈ കേസ്‌ ഇങ്ങനെയൊക്കെയേ ആയിത്തീരു എന്ന്‌. എല്‍ ഡി എഫിലും യൂഡി എഫിലും ഒരേ പോലെ പിടിപാടുള്ള കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നന്നായി കളിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. കാട്ടുകള്ളനാണെന്നറിഞ്ഞിട്ടും കേരളത്തിലെ സംഘടനകള്‍ എത്രയെണ്ണം കുഞ്ഞാലിക്കെതിരെ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണമെന്ന്‌ പറഞ്ഞ്‌ ആദ്യഘട്ടത്തില്‍ ശബ്‌ദമുയര്‍ത്തിയ ഏഷ്യാനെറ്റ്‌ പോലും റെജീനയുടെ വെളിപ്പെടുത്തല്‍ മൂടി വെച്ചില്ലേ. ഒടുവില്‍ കുഞ്ഞാലിയുടെ അതേ പാര്‍ട്ടിക്കാരനായ മുനീര്‍ ചെയര്‍മാനായുള്ള ഇന്ത്യാവിഷന്‍ തന്നെ വേണ്ടിവന്നു അത്‌ കേരളം മുഴുവന്‍ എത്തിക്കാന്‍. മേല്‍പറഞ്ഞ ചാനലിന്റെ തലവന്റെ പേര്‌ മറ്റൊരു പീഡനകേസുമായി പറഞ്ഞു കേട്ട സമയമായിരുന്നു അത്‌. സംഭവിച്ചതെന്താണെന്ന്‌ സ്‌പഷ്‌ടം. റജീനയെ കണ്ടുപിടിച്ചു കൊണ്ടുവന്ന ഏഷ്യാനെറ്റിലെ വനിതാറിപ്പോര്‍ട്ടര്‍ നാഭിക്ക്‌ ചവിട്ടു കിട്ടി വേദനകൊണ്ടു പുളയുമ്പോഴും ഉടന്‍ തിരിച്ച്‌ ജോലിക്കു കയറാന്‍ തലപ്പത്തു നിന്നും ഓര്‍ഡല്‍. ചാനലില്‍ തിളങ്ങി നിന്ന റിപ്പോര്‍ട്ടറെ പിന്നെ ക്രമേണ കാണാതാകുന്നു. മൂല്യാധിഷ്‌ടിത പത്ര പവര്‍ത്തനം തകധിമി.

മൊഴിമാറ്റിപ്പറഞ്ഞതിന്റെ പേരില്‍ എല്ലാ മാസവും കുഞ്ഞാലിക്കുട്ടി നേരിട്ടോ ബന്ധു റഹൂഫ്‌ വഴിയോ കൊടുത്തുകൊണ്ടിരുന്ന കാശ്‌ കിട്ടാതെവന്നപ്പോളാണ്‌ സത്യം പറയുന്നതെന്നു പറഞ്ഞ്‌ രംഗത്തു വന്ന രജീന ജീവനു വേണ്ടി പത്രക്കാരെയും അജിതയെയും ഒരു നാലാംകിട വേശ്യയേക്കാളും മോശമായ സ്വരത്തില്‍ അധിക്ഷേപിക്കുന്നത്‌ കേരളം കേട്ടും വായിച്ചുമറിഞ്ഞു. റജീനയുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ കേസെടുക്കണമെന്ന്‌ പറഞ്ഞ്‌ പരാതി നല്‍കിയ പി ജെ സെബാസ്റ്റ്യന്‍ എന്ന മാന്യന്‍ പരാതിയും പിന്‍വലിച്ച്‌ പോക്കറ്റും നിറച്ച്‌ അപ്രത്യക്ഷനായി. തന്റെ പതിനാറാം വയസ്സിലാണ്‌ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതെന്ന്‌ റജീന പലതവണ വിളിച്ചു പറഞ്ഞെങ്ക#ിലും അത്‌ തെളിയിക്കാവുന്ന അവസാനത്തെ രേഖയായ രജീന പഠിച്ച കുറ്റിച്ചിറ കോളജിലെ രജിസ്റ്ററിലെ പേജും കാണാതായി. പ്രതിപട്ടികയില്‍ ഏഴോളം സ്ഥലത്ത്‌ കുഞ്ഞാലിയുടെയും ഡ്രൈവര്‍ അരവിന്ദന്റെയും പേരുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ അതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍(പ്രോസ്റ്റിറ്റിയൂട്ടര്‍ അല്ല) വരെ കോടതിയോടാവശ്യപ്പെട്ടു. കേസ്‌ കോടതിയിലെത്തിയപ്പോള്‍ വിനീതനായ കുഞ്ഞാലി കൂടുതല്‍ വിനീതന്‍. യെവന്‍ പുലി തന്നെയാണ്‌ കേട്ടാ.. 

വെളിയനും പത്തിവരും കാലം
പേരുകേട്ടാല്‍ അളിഞ്ഞ ഏതോ സാധനമാണെന്നു തോന്നുമെന്നേയുള്ളൂ. വെളിയന്‍ ആളു പുലിയാണെന്ന്‌ നമ്മള്‍ മൂന്നാറില്‍ കണ്ടതാണ്‌. ഇടക്കിടക്ക്‌ മൂക്കിപ്പൊടി വലിച്ച്‌ പുതുക്കിന്‌ തവള കരയുമ്പോലെ ശബ്‌ദമുണ്ടാക്കി അധികമൊന്നും പ്രശ്‌നമുണ്ടാക്കാതെയിരുന്ന പഴയ കാലത്തെക്കുറിച്ച്‌ ആള്‍ക്ക്‌ ഇപ്പോള്‍ ഓര്‍ക്കാനെ വയ്യ. മന്ത്രി കെ പി രാജേന്ദനും സി ദിവാകരനും മാന്യന്മാരാണെന്നായിരുന്നു വെപ്പ്‌. ഇത്‌ കലികാലമാണ്‌ എല്ലാ ഞാഞ്ഞൂലുകള്‍ക്കും പത്തി വരുന്ന കാലം. കൊടിയേരി പറഞ്ഞതുപോലെ നല്ല ഒന്നാം നമ്പര്‍ തെണ്ടിത്തരമാണ്‌ മേല്‍പ്പറഞ്ഞ നേതാക്കളും മന്ത്രിമാരുമെല്ലാം കൂടെ കാണിച്ചത്‌. വനിതാ പോലീസിനെ പരസ്യമായി ചെകിട്ടത്തടിച്ച ഏതോ ഒരുമ്പെട്ട പ്രവര്‍ത്തകയെ മുണ്ടും മടക്കിക്കുത്തി രണ്ടു മന്ത്രിമാരും വെളിയനും ചെര്‍ന്ന്‌ ഇന്‍സ്‌പെക്‌ടറുടെ കുത്തിനു പിടിച്ച്‌ മോചിപ്പിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയുടെ ലംഘനമെന്നും മറ്റും പറഞ്ഞ്‌ വല്ല്യേട്ടന്മാര്‍ ബഹളം വച്ചിട്ടൊന്നും കാര്യമില്ല. സി പി ഐ അതല്ല അതിനപ്പുറവും ചെയ്യും. വെറുതെ പ്രഹസനത്തിന്‌ എല്‍ ഡി എഫ്‌ കമ്മറ്റികൂടുമ്പോള്‍ കാണിച്ചു കൊടുക്കാം എന്നൊന്നും പറഞ്ഞ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടണ്ട. ഇതൊക്കെ കേരളം ഒരുപാട്‌ കണ്ടതാണ്‌. കൂടിവന്നാല്‍ രാജേന്ദ്രന്റെയും ദിവാകരന്റെയും കുന്നിക്കുപിടിക്കാമെന്നും വെളിയത്തിനെ നോക്കി കണ്ണുരുട്ടാമെന്നും പറഞ്ഞ്‌ കമ്മറ്റി പിരിയും. ഇക്കാര്യം പറഞ്ഞ കൊടിയേരിയുടെ തൊലിക്കട്ടി സമ്മതിക്കണം. പണ്ട്‌ മകന്‍ ബിനീഷ്‌ കോടിയേരി പഠിക്കുന്ന കാലത്ത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കോടിയേരിയും ശിവദാസമേനോനും മുണ്ടും മടക്കിക്കുത്തി പോലീസിനെ വിളിച്ചു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. എന്തു പറയാം കാണ്ടാമുഗത്തെ വെല്ലുന്ന തൊലിക്കട്ടി.

അഛന്റെ മകന്‍
പെരുവഴിയില്‍ ഭിക്ഷ തെണ്ടുന്നവന്‌ എന്തും പറയാം. അതാണ്‌ കെ മുരളീധരന്റെ അവസ്ഥ. എന്‍ സി പിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന്‌ അന്ത്യശാസനവും കൊടുത്തു കഴിഞ്ഞു. എന്‍ സി പി വിട്ട്‌ കരുണാകരന്‍ പുറത്തുപോകുന്നു എന്നു പറഞ്ഞപ്പോള്‍ ആദ്യം കാലു പിടിച്ചു, പിന്നീട്‌ പോനാല്‍ പോഹട്ടും പോടാ എന്നായി. ഇപ്പോള്‍ അഛന്‍ പോടാ എന്നാണ്‌ പറച്ചില്‍. എന്‍ സി പിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരുത്തനേം വെച്ചോണ്ടിരിക്കില്ല എന്നു പറഞ്ഞാല്‍ നമ്മള്‍ അഛനൊഴികെ എന്നു കൂടി മനസ്സില്‍ വായിച്ചോളണം. കരുണാകരനെ നോവിക്കരുതെന്ന്‌ പവാര്‍ പറഞ്ഞതല്ലേ എന്തുചെയ്യാം. പാര്‍ട്ടി പ്രവര്‍ത്തകനെന്ന്‌ പറയാവുന്ന സിറിയക്ക്‌ ജോണും കൂട്ടരും പാര്‍ട്ടി വിട്ടു അടുത്തു തന്നെ കോണ്‍ഗ്രസ്സില്‍ ചേരും. ഉഴുന്നുവടയില്ലാതെ മസാലദോശമാത്രം എടുത്തോളാമെന്ന്‌ മദാമ്മാ ഗാന്ധി പറഞ്ഞുവത്രേ. കരുണാകരന്‍ ഇല്ലാത്ത വെറും ഉഴുന്നു വടയായ മുരളീധരനെ എല്‍ ഡി എഫില്‍ എടുത്തോളും എന്ന്‌ അഛനും മകനും കരുതിയിരിക്കുകയാവും. കാത്തിരുന്നു കാണാം. മസാലദോശയുടേയും ഉഴുന്നുവടയുടേയും ആജന്മശത്രുക്കളായ വെളിയവും കൂട്ടര്‍ക്കും പത്തിവച്ച കാര്യം ഇടക്കെങ്കിലും ഓര്‍ക്കുന്നത്‌ നന്ന്‌.

അഴീക്കോട്‌ വീണ്ടും വിമര്‍ശിക്കപ്പെടുന്നു
കാശുകൊടുത്താല്‍ ആര്‍ക്കു വേണ്ടിയും ചീത്തവിളിക്കുമെന്ന്‌ അഴീക്കോടിനെപറ്റി പണ്ടേ ശത്രുക്കല്‍ പറയാറുള്ളതാണ്‌. കാശു കൊടുത്തിട്ടോ കൊടുക്കാതെയോ ഇപ്പോള്‍ പിണറായി വിജയനു വേണ്ടി കുഴലൂതാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌ രസകരം. അതും ഖദറിട്ടുകൊണ്ട്‌. ഗാന്ധിയനാണെങ്കില്‍ ഗാന്ധിയെപോലെ നഗ്ന പാദനായി നടക്കണമെന്നൊന്നുമില്ലല്ലോ. പണ്ടത്തെപ്പോലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ക്‌ട്ടന്‍ ചായയും മുറിബീഡിയുമാണോ പിന്തുടരുന്നത്‌. എന്നാല്‍ അഴീക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്സിലെങ്കിലും യാത്ര ചെയ്യുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടോ?.
പ്രതികരണശേഷിയേക്കുറിച്ച്‌ ഇടക്കിടെ തട്ടിവിടാറുള്ളയാളാണ്‌ അഴീക്കോട്‌. പ്രായമായതുകൊണ്ട്‌ ആ ശേഷി നഷ്‌ടപ്പെട്ടതുകൊണ്ടാകാം ഇങ്ങനെ പറഞ്ഞ്‌ തൃപ്‌തിപ്പെടുന്നത്‌ എന്നൂഹിക്കാന്‍ ന്യായം കാണുന്നില്ല. പണ്ട്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അഴീക്കോടിനെ കള്ളനെന്നു വിളിച്ചതിനെതിരെ അഴീക്കോട്‌ പറഞ്ഞത്‌ തികഞ്ഞ ഒരു ഗാന്ധിയന്‌ ചേര്‍ന്ന രീതിയിലായിരുന്നു. എന്നെ തെറിപറഞ്ഞ്‌ ഒരു ചെറുപ്പക്കാരന്‌ ജോലി കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന അഴീക്കോട്‌ വചനത്തിന്‌ അന്ന്‌ കുഴപ്പമില്ലാതെ സര്‍ക്കുലേഷന്‍ ലഭിച്ചതുമാണ്‌. എന്നാല്‍ സുകുമാര്‍ അഴീക്കോട്‌ എന്ന വലിയ ബ്രാന്റിനെ മുന്നില്‍ കണ്ട്‌ എടുത്തുചാടിയ കുറച്ചു ചെറുപ്പക്കാരുടെ ഗതികേടിനെ പറ്റി അഴീക്കോട്‌ മാഷ്‌ എവിടെയും ഒന്നും പറഞ്ഞു കണ്ടില്ല.

വര്‍ത്തമാനം ദിനപ്പത്രം അഴീക്കോടിന്റെ ദിനപ്പത്രം എന്ന നിലക്കാണ്‌ പ്രചരിപ്പിച്ചു വന്നിരുന്നത്‌. വിവരമുള്ള ആരെങ്കിലും ആ പത്രം വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ അഴീക്കോടിന്റെ പേര്‌ കണ്ടിട്ടാണു താനും. പക്ഷേ അഴീക്കോട്‌ എന്ന മഹാമനുഷ്യന്റെ പേരില്‍ തുടങ്ങിയ പത്രം ക്രമേണ ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കുന്ന പണി നിര്‍ത്തി എന്നു മാത്രമല്ല ജീവനക്കാരുടെ പേരില്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുകയും ചെയ്‌തു. കമ്പനി തന്നെ തിരിച്ചടക്കാമെന്ന്‌ വാഗ്‌ദാനവും നല്‍കി. സമയത്ത്‌ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വിശക്കുമെന്നുള്ളതുകൊണ്ടും പട്ടിണികിടന്നാല്‍ മരിച്ചു പൊകുമെന്നുള്ളതുകൊണ്ടും കുടുംബവും കുട്ടികളുമുള്ളതുകൊണ്ടും അന്നത്തെ ജീവനക്കാര്‍ മിക്കവരും വര്‍ത്തമാനം വിട്ട്‌ പുറത്തുപോയി. വര്‍ഷങ്ങള്‍ക്കു ശേഷം വക്കീല്‍ നോട്ടീസ്‌ വന്നപ്പോഴാണ്‌ അഴീക്കോടിന്റെ പഴയ ശിഷ്യന്‍മാര്‍ അക്കിടി മനസ്സിലാക്കിയത്‌. പക്ഷേ ബാങ്കു വായ്‌പ്പയുടെ പേരില്‍ കടക്കെണിയിലായ ഇവര്‍ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ സാക്ഷാല്‍ അഴീക്കോട്‌ മാഷ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാഷു മാത്രമല്ല കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളധികമാരും ഒരക്ഷരം മിണ്ടിയില്ല. ഇതേപറ്റി ചോദിച്ചവരോടൊക്കെ വര്‍ത്തമാനം മാനേജ്‌ മെന്റ്‌ നല്ല തങ്കപ്പെട്ട മനുഷ്യരാണ്‌, മുതലാളി പി വി അബ്‌ദുള്‍ വഹാബ്‌ എന്നയാള്‍ മഹാത്മാഗാന്ധിയോളം തന്നെ ഉന്നതനാണ്‌ എന്നൊക്കെയാണ്‌ തട്ടിവിട്ടത്‌.

പ്രായം കൂടിയാല്‍ ചില മനുഷ്യന്‍ ഇങ്ങനെയാകും. പക്ഷേ അഴീക്കോടിനോളം നാറ്റക്കേസുകളായി മാറരുത്‌. രാഷ്‌ട്രീയ പരമായുള്ള ചാഞ്ചാട്ടമൊക്കെ മനസ്സിലാക്കാം. പ്ലാച്ചി മടയിലും മറ്റും ഓടി നടന്ന്‌ സമരം നടത്തിയ അഴീക്കോടിനെ അതിലെല്ലാമുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായിട്ടുകൂടിയാണ്‌ കേരളം കണ്ടത്‌. കേരളത്തിലെ ഒരു പറ്റം ജേണലിസ്റ്റുകള്‍ ജപ്‌തി ഭീഷണി നേരിടുമ്പോള്‍ ശ്രീമാന്‍ അഴീക്കോട്‌ വര്‍ത്തമാനം നല്‍കിയ ബലേനോവില്‍ നാടൊട്ടുക്കും പറന്നു നടക്കുകയായിരുന്നു. ഒടു വില്‍ അതു വിറ്റ്‌ കാശാക്കി മഹാത്മാ അബ്‌ദുള്‍ വഹാബിന്റെ പുതുപുത്തന്‍ വണ്ടിയിലാണ്‌ സഞ്ചാരം. പുതിയ വീട്ടിലേക്ക്‌ റോഡു വരെ വെട്ടിക്കൊടുക്കാമെന്ന്‌ മുതലാളിമാര്‍ വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു. മനുഷ്യനായാല്‍ പറയുന്ന വാക്കിന്‌ കുറച്ചെങ്കിലും വില വേണം. വള്ളിനിക്കറിടുന്ന പ്രായം മുതലേ മനുഷ്യന്‌ പറഞ്ഞിട്ടുള്ള മറ്റൊരു സാധനമാണ്‌ നാണം. ഇവ രണ്ടും നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ്‌ പാവം മലയാളിക്‌ള്‍ വിശ്വസിക്കുന്നത്‌. അതു ശരിയാണെങ്കില്‍ വഹാബ്‌ വച്ചു നീട്ടിയതെല്ലാം വലിച്ചെറിഞ്ഞു സ്വതന്ത്രനായി വഞ്ചിക്കപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളാനാകുമോ മാഷിന്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 

വെടിക്കെട്ടുകാരും ഉടുക്കുകൊട്ടുന്നവരും

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്‌. മാന്യമായ ഭാഷയില്‍ സഖാവ്‌ പിണറായി വിജയന്‍ ഈ ഉപമ അവസാനമായി പ്രയോഗിച്ചത്‌ കഴിഞ്ഞ ദിവസം കത്തോലക്കാ സഭക്കുനേരെയാണ്‌. ആ വെടിക്കെട്ടുകാരുടെ കൂട്ടരാണത്രേ പിണറായിയടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍. വിജയന്‍ മാഷുടെ മരണത്തോടെ പൊട്ടസുപൊട്ടിച്ച്‌ ആളായിത്തുടങ്ങിയതാണ്‌ പിണറായി. ഇപ്പോള്‍ മത്തായി ചാക്കോ പ്രശ്‌നത്തില്‍ പട്ടക്കാര്‍ നികൃഷ്‌ടജീവികളാണെന്ന ഗുണ്ടുവരെയെത്തിയിരിക്കുന്നു. നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ മരണവും ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌, വിജയന്‍മാഷ്‌ അതു ചെയ്‌തു, സാഹചര്യങ്ങള്‍ പക്ഷേ മത്തായി ചാക്കോയെക്കൊണ്ട്‌ അത്‌ ചെയ്യിച്ചില്ല, പക്ഷേ അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ ചവിട്ടിനിന്നുകൊണ്ട്‌ പിണറായിയും സഹപ്രവര്‍ത്തകരും അതു ചെയ്യുന്നു

പാര്‍ട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുമ്പോള്‍ ജനശ്രദ്ധ നേടാന്‍ ഇത്തരം വെടിക്കെട്ടുകളും ഉടുക്കുകൊട്ടലുകളും പതിവാണ്‌. കേരളയാത്രക്കാലത്ത്‌ അരമനകളും പള്ളികളും കയറിയിറങ്ങി വോട്ടു ചോദിച്ച പിണറായി പക്ഷേ ഇത്തരമൊരു ആക്രമണത്തിന്‌ മുതിര്‍ന്നത്‌ ഒന്നും കാണാതെയായിരിക്കില്ല. ഏറ്റുമുട്ടുമ്പോള്‍ എപ്പോഴും സമശക്തരോടാവണം ഏറ്റുമുട്ടുന്നത്‌. പിണറായിക്കും മള്‍ട്ടിനാഷണല്‍ കമ്പനിയായ സ്വന്തം പാര്‍ട്ടിക്കും പറ്റിയത്‌ സഭാ നേതൃത്വം തന്നെ. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ചത്‌ ഈ വെള്ള ളോഹയിട്ടവരാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതേ വിദ്യാഭ്യാസ രംഗത്തെ കന്നുകാലിച്ചന്തയാക്കിയതും അതേ ളോഹക്കാര്‍ തന്നെയാണ്‌. എന്തുകൊണ്ടും പാര്‍ട്ടിക്കു പോരടിക്കാന്‍ പറ്റിയവര്‍. അവര്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പരസ്‌പരം കുരക്കും കടിക്കുമെന്നു പറയും. കണ്ടു നില്‍ക്കുന്നവര്‍ വിഢികള്‍. പിണറായി ആരോപിക്കുന്നതുപോലെ യു ഡി എഫിനുവേണ്ടിയാണോ അതോ എല്‍ ഡി എഫിനു വേണ്ടിത്തന്നെയാണോ പാതിരിമാര്‍ വോട്ടുപിടിക്കുന്നത്‌ എന്ന കാര്യത്തിലാണ്‌ പൊതു ജനങ്ങള്‍ക്ക്‌ കണ്‍ഫ്യൂഷന്‍. ഉദരനിമിത്തം ബഹുകൃതവേഷം.

ഇത്തരം ഉടുക്കുകൊട്ടലും വെടിക്കെട്ടുമൊക്കെ ഒരുതരം പബ്ലിസിറ്റി മെക്കാനിസമാണ്‌. അച്യുതാനന്ദന്‍ തരംഗം അലയടിച്ചതോടെ തുടങ്ങിയതാണ്‌ പിണറായിയുടെ ഈ പുതിയ മെക്കാനിസം. അച്യുതാനന്ദനും കൂട്ടരും എല്ലാ നന്മയുടെയും പ്രതീകം പിണറായിയും കൂട്ടരും എല്ലാ തിന്മയുടേയും പ്രതീകം എന്ന്‌ പിണറായി സസ്‌പെന്‍ഷനു മുമ്പുവരെ സ്ഥിരമായി പറയാറുണ്ടായിരുന്നു. അതു മറ്റൊരു തരം കോംപ്ലക്‌സായിരുന്നു, ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ്‌. ക്യാമറക്കണ്ണുകള്‍ തന്നില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ അകന്നുപോകുന്നതിലുള്ള വിഷമം സ്വാഭാവികം. സസ്‌പെന്‍ഷന്‍ കാലത്ത്‌ നല്ല പിള്ളയായി നടന്ന പിണറായി വീണ്ടും സഹജമായ രീതിയില്‍ പരിപാടി തുടങ്ങിയിരിക്കുന്നു. എടോ ഗോപാലകൃഷ്‌ണാ എന്ന്‌ ഒരു പത്രത്തിന്റെ തലപ്പത്തിരിക്കുന്നയാളെ വിളിച്ചപോലെ തന്നെ കവറേജ്‌ കിട്ടുന്നതാണ്‌ ഒരു മതത്തിന്റെ മേലാളുകളിലൊരാളെ കേറി നികൃഷ്‌ട ജീവി എന്നു വിളിച്ചാലും. ഒരു വെടിക്കു കുറേ പക്ഷികള്‍.

കോട്ടയം സമ്മേളനത്തിനു കൊടിഉയരുന്നതിന്‌ മുമ്പ്‌ ജനമധ്യത്തിലുള്ള പല വിവാദങ്ങളുടേയും മേല്‍ മണ്ണിടാനുണ്ട്‌. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ ഊര്‍ജ്ജിതമായി ചോദ്യം ചെയ്യലും മറ്റുമായി മുന്നോട്ടുപോകുന്നു. പുതിയ രേഖകള്‍ കണ്ടെടുക്കുന്നതിന്റെ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ട്‌. പത്രത്താളുകളില്‍ നിന്നും ലാവ്‌ലിന്റെ പേരിലുള്ള വിവാദങ്ങള്‍ മാറ്റി നിര്‍ത്താന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയുണ്ടോ?. തെറി വിളിക്കുകയാണെങ്കില്‍ ബിഷപ്പുമാത്തെന്നെ വിളിക്കണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോര്‍വിളികളുമായി രംഗം കൊഴുത്തില്ലേ. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങളെകൈയിലെടുന്‍ ഇതിലും നല്ല അവസരം ഏതാണ്‌. സ്വാശ്രയകോളേജ്‌ പ്രശ്‌നവും രണ്ടാം വിമോചന സമരപ്രഖ്യാപനവുമായി സഭ കാണ്‌ക്കാവുന്ന വൃത്തികേടെല്ലാം കാണിച്ച പുതിയ സാഹചര്യത്തില്‍ എരിതീയിലേക്ക്‌ പെട്രോള്‍ തന്നെയാണ്‌ താമരശ്ശേരി ബിഷപ്പ്‌ ഒഴിച്ചു കൊടുത്തത്‌. ചങ്ങനാശ്ശേരിയില്‍ സഭയുടെ സ്ഥാനങ്ങള്‍ വഹിക്കുന്നവരില്‍ നിന്ന്‌ പാര്‍ട്ടി അംഗങ്ങളെ മാറ്റി നിര്‍ത്താന്‍ തീരുമാനം കൂടി ആയതോടെ പാര്‍ട്ടിക്കാരുടെ രക്തം തിളക്കുമെന്ന്‌ ഉറപ്പ്‌.

പ്രശ്‌നം കമ്മ്യൂണിസ്റ്റുകാരെ തെമ്മാടിക്കുഴിയിലടക്കേണ്ടവരാണോ അല്ലയോ എന്നാണ്‌. അങ്ങനെയായിരുന്നത്രേ പണ്ട്‌. കാടാമ്പുഴയോ മറ്റേതോ പുഴയിലോ മലയിലോ ഒക്കെ പോയി കൊടിയേരി ആദിയായവര്‍ക്കു പൂമൂടുകയോ മൊട്ടയടിക്കുകയൊ ഒക്കെ ചെയ്യാം. സഖാവ്‌ പിണറായിക്ക്‌ ബിഷപ്പുമാരുടെ അരമനയില്‍ കയറിയിറങ്ങാം. ആശാന്‌ എവിടെയും എന്തും ചെയ്യാം. അതുപോലെയാണോ ജനകീയനായ മത്തായി ചാക്കോ. എല്ലാവരും മനുഷ്യരായിട്ടാണ്‌ കമ്മ്യൂണിസ്റ്റുകാരായത്‌. കടും വേദയനയില്‍ മരണത്തോട്‌ മല്ലിടുമ്പോള്‍ ഒരാള്‍ക്ക്‌ അല്‌പം ഭക്തി തോന്നിയാല്‍ അതെങ്ങനെ തെറ്റാവും. കമ്മ്യൂണിസ്റ്റുകാരും മനുഷ്യരല്ല എന്നു സ്ഥാപിക്കാനാണോ പിണറായി ഇറങ്ങിപ്പുറപ്പെട്ടത്‌. എം എം ലോറന്‍സിന്‌ മകളുടെ വിവാഹം പള്ളിയില്‍ വച്ച്‌ ആചാരപ്രകാരം നടത്താമെങ്കില്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ചാക്കോക്ക്‌ എന്തുകൊണ്ട്‌ അങ്ങനെ തോന്നിക്കൂടാ.

എറണാകുളത്ത്‌ ആശുപത്രിയില്‍ മരണത്തോട്‌ മല്ലടിക്കുമ്പോള്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നു പരഞ്ഞു പാര്‍ട്ടി പത്രത്തിലും ചാനലിലും എഴുതിപ്പിടിപ്പിച്ചവരാണ്‌ ഇന്ന്‌ മത്തായിചാക്കോയെ വിശുദ്ധനാക്കിയതെന്നത്‌ എന്നതാണ്‌ ഏറെ രസകരം. അന്ന്‌ ഒളിഞ്ഞും തെളിഞ്ഞും കുത്തിയ പിണറായി എത്ര പെട്ടെന്നാണ്‌ ചാക്കോയെ വാഴ്‌ത്തപ്പെട്ടവനാക്കിയത്‌.
മരിക്കാന്‍ കിടക്കുമ്പോള്‍ ദൈവവിശ്വാസം വന്നുപോയ സഖാക്കന്മാര്‍ ഒരുപാടുണ്ട്‌. മരിക്കുമെന്നറിയുമ്പോഴും സഖാക്കളെ മുന്നോട്ട്‌ എന്നെഴുതിവെക്കാന്‍ സഖാവ്‌ കൃഷ്‌ണപ്പിള്ളക്കേ കഴിയൂ. അങ്ങനെയൊരൂ വിശ്വാസം മത്തായി ചാക്കോക്ക്‌ എന്നുമാത്രമല്ല പ്രിയപത്‌നിക്കു പോലും വന്നു കൂടാ എന്നാണ്‌ പാര്‍ട്ടി പറയുന്നത്‌. തൊട്ടു പിന്നാലെ ഈ നികൃഷ്‌ട ജീവികള്‍ ചാക്കോയുടെ വിവാഹം രജിസ്റ്റര്‍ ചെയ്‌തതായും വെളിപ്പെടുത്തിക്കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്‌തെന്നും ഇല്ലെന്നും കുടുംബാംഗങ്ങള്‍. താന്‍ പള്ളിയില്‍ പോയി രജിസ്റ്ററില്‍ ഒപ്പിട്ടതായി ഭാര്യ, പക്ഷേ മത്തായി ചാക്കോ വന്നില്ലായിരുന്നത്രേ. പിന്നെ മേഴ്‌സി ചാക്കോ ആരെയാണ്‌ വിവാഹം കഴിച്ചത്‌. മത്തായി ചാക്കോയുടെ ഒപ്പ്‌ കള്ള ഒപ്പാണെങ്കില്‍ ആരാണ്‌ ഒപ്പിട്ടത്‌. ഭര്‍ത്താവിന്റെ സ്ഥാനം ഒഴിച്ചിട്ടും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നത്‌ ഒരു പുതിയ അറിവാണ്‌. അതു ചിലപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുമാത്രം അങ്ങനെ ചെയ്യാമായിരിക്കും. മേഴ്‌സി ചാക്കോ താന്‍ ഒപ്പിട്ടു എന്നു സമ്മതിച്ചപ്പോള്‍ ഡി എഫ്‌ ഐ കാര്‍ മേഴ്‌സിയുടെ ഒപ്പും വ്യാജമാണെന്ന്‌ തെളിവുമായി രംഗത്തെത്തിയിരിക്കുന്നു. ആര്‌ പറയുന്നത്‌ വിശ്വസിക്കണം. സത്യത്തില്‍ എന്താണ്‌ സംഭിച്ചത്‌. ആര്‍ക്കറിയാം. എന്തൊക്കെയായാലും ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു ഒത്തുകളി മണക്കുന്നുണ്ട്‌. കക്കാന്‍ പഠിച്ചാല്‍ മാത്രം പോര നിക്കാനും പഠിക്കണം. ഇല്ലെങ്കില്‍ ആ ഇ പി ജയരാജനോട്‌ ചോദിച്ചു പഠിക്കട്ടെ കുട്ടി സഖാക്കന്‍മാര്‍.

ഗുരുദക്ഷിണ
മരണത്തിനുമുമ്പ്‌ ചെയ്‌ത മത്തായി ചാക്കോ ചെയ്‌ത തെറ്റ്‌ പിണറായി പൊറുത്തു, പാര്‍ട്ടി പൊറുത്തു, പോരാത്തതിന്‌ അദ്ദേഹം വിശുദ്ധനാക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. പക്ഷേ മാഷോട്‌ ആരും പൊറുത്തില്ല. കണ്ണൂരുകാരനായ മാഷിന്റെ പ്രിയ ശിഷ്യന്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഗര്‍ഭപാത്രം പേരിനൊപ്പം ചുമക്കുന്ന അതേ വിജയന്‍, പറഞ്ഞത്‌ പക്ഷേ എം എന്‍ വിജയന്‍ ഒരു നല്ല അധ്യാപകനായിരുന്നു, പാര്‍ട്ടിയോട്‌ പിണങ്ങിനടന്നിരുന്നയാളായിരുന്നു എന്നു മാത്രം. ഒരു നേരത്തെ ഊണുകൊടുത്താല്‍ ഏത്‌ കൊടിച്ചിപ്പട്ടിയും ഒരു നേരമെങ്കിലും വാലാട്ടും. മാഷിനെ സ്വയം ഗുരുവായി വരിച്ചവരും പാര്‍ട്ടി കപടതയുടെ ഭാഗമായി അങ്ങനെ അഭിനയിച്ചവരുമൊക്കെ ഒരേ സ്വരത്തില്‍ വിലപിക്കുമ്പോള്‍ ഓരിയിട്ടില്ലെങ്കിലും പിണറായിക്ക്‌ മുറുമുറുക്കാതെയെങ്കിലുമിരിക്കാമായിരുന്നു.
ആ മുറുമുറുപ്പിനു പിന്നിലും ഒരു രാഷ്‌ട്രീയമുണ്ടായിരുന്നു. പരിഷത്തിനെ കുറിച്ചും വിദേശ ഫണ്ടിംഗിനെക്കുറിച്ചുമുള്ള വിവാദങ്ങള്‍ വീണ്ടും ചൂടുപിടിച്ചു വരുമ്പോള്‍ അത്തരമൊരു മുറുമുറുപ്പും മാധ്യമങ്ങള്‍ ആഘോഷമാക്കുമെന്ന്‌ പിണറായിക്ക്‌ നന്നായി അറിയാമായിരുന്നു. ശിഷ്യര്‍ക്കും സ്‌നേഹിതര്‍ക്കും വേണ്ടി സ്വന്തം നിലപാടില്‍ പോലും വിട്ടുവീഴ്‌ച ചെയ്‌ത്‌ പേരുകേട്ട വിജയന്‍മാഷ്‌ മരണത്തിലും അതു തന്നെ ചെയ്യുകയായിരുന്നു. തന്റെ മരണത്തിലൂടെ പിണറായി വിജയന്‍ എന്ന ശിഷ്യനെ താല്‍ക്കാലികമായി രക്ഷപ്പെടുത്തുകയായിരുന്നു മാഷ്‌.

പത്രസമ്മേളനം കഴിഞ്ഞ്‌ പഴയ ഊര്‍ജ്ജസ്വലതയോടെ മാഷ്‌ ഇന്നുമുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം അടുത്തുവരുന്ന ഈ സമയത്ത്‌ പിണറായി ശരിക്കും വിയര്‍ക്കുമായിരുന്നു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അത്രക്ക്‌ മൂര്‍ച്ചയുള്ളതായിരുന്നു. ''പരിഷത്ത്‌ പ്രസിഡന്റ്‌ പാപ്പൂട്ടിയും എം പി പരമേശ്വരന്റെ പുസ്‌തകവും തെളിയിക്കുന്നത്‌ തിരുവനന്തപുരത്തെ സി ഡി എസ്‌ വഴി പരിഷത്ത്‌ വിദേശ പണം കൈപ്പറ്റിയിട്ടുണ്ട്‌ എന്നാണ്‌'' എന്നാണ്‌ കോടതി നടത്തിയ പരാമര്‍ശം. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാരസംഘടനയാണെന്നും രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന്‌ ലഭിക്കുന്ന പ്രതിഫലമാണ്‌ വിദേശ സഹായമെന്നും എഡിബിയുടെയും ലോകബാങ്കിന്റെയും ദല്ലാളാണ്‌ പരിഷത്ത്‌ എന്നൂമായിരുന്നു പ്രൊഫ എസ്‌ സുധീഷും വിജയന്‍മാഷും പാഠത്തിലൂടെ ഉന്നയിച്ചത്‌. ഈ അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌, സാമ്രാജ്യത്വ ശക്തിയോട്‌ അടുക്കുന്ന പരിഷത്തിന്റെ തെറ്റുകള്‍ തിരുത്തുക എന്ന നിലപാടാണ്‌ അവര്‍ സ്വീകരിച്ചത്‌, കോടതിയുടെ പരാമര്‍ശങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ പരിഷത്തും പരിഷത്തിലൂടെ തോമസ്‌ ഐസക്കും സി ഡി എസും പാര്‍ട്ടിയുമൊക്കെ ചെയ്‌തത്‌ രാജ്യദ്രോഹമാണ്‌ എന്ന്‌ ആരും ശങ്കിച്ചുപോകും.

പക്ഷേ അതേക്കുറിച്ചൊന്നും ചിന്തിക്കാന്‍ ആര്‍ക്കും നേരമുണ്ടായിരുന്നില്ല. ഒരു പൂകൊഴിയും പോലെ മാഷ്‌ വീഴുന്നത്‌ ആഘോഷിക്കുകയായിരുന്നു മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍. മറ്റെല്ലാ ചാനലും മാഷിന്റ അവസാനത്തെ വാക്കുകള്‍ മാത്രം ആവര്‍ത്തിച്ചപ്പോള്‍ പിണറായിക്ക്‌ ഓശാന പാടുന്ന കൈരളിയും പീപ്പിളും അദ്ദേഹം മരിച്ചുവീഴുന്നത്‌ പേര്‍ത്തും പേര്‍ത്തും കാണിച്ച്‌ നിര്‍വൃതിയടഞ്ഞു. കണ്ണൂരില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നില്‍ വച്ച്‌ വെട്ടിക്കൊന്നവരുടെ മേല്‍ വീണ്ടും വീണ്ടും ആഞ്ഞു കൊത്തുന്ന അതേ രാഷ്‌ട്രീയ വൈരത്തോടെ. മാഷിന്റെ മക്കള്‍ പത്രപ്രസ്‌താവനയിലൂടെ കാലുപിടിച്ചിട്ടും അതു തുടര്‍ന്നു.

മൊകേരി ജയകൃഷ്‌ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ മാഷ്‌ പാര്‍ട്ടിക്കൊപ്പം നിന്നു. മാഷ്‌ പറഞ്ഞതിന്റെ അപ്പുറത്തെ അര്‍ത്ഥങ്ങള്‍ പാര്‍ട്ടിയും പത്രങ്ങളുമുണ്ടാക്കി എന്നത്‌ ചരിത്രം. അഛനമ്മമാര്‍ക്കുമുന്നിലിട്ട്‌ മകനെ കൊന്നതില്‍ പ്രതിഷേധമില്ലാത്തവര്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നിലിട്ട്‌ അധ്യാപനെ കൊന്നതില്‍ കാണിക്കുന്ന പ്രതിഷേധത്തിന്റെ കപടത കാട്ടിക്കൊടുക്കുന്നതായിരുന്നു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ആ പ്രസംഗം. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിട്ടും മാഷ്‌ മിണ്ടിയില്ല. പാപ്പിനിശ്ശേരി സ്‌നേക്ക്‌ പാര്‍ക്ക്‌ ആക്രമിക്കപ്പെട്ടപ്പോഴുള്ള പ്രതികരണവും അത്തരമൊന്നായിരുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ സ്‌ത്രീപുരുഷ വ്യത്യാസമില്ലാതെ കണ്ണില്‍ കണ്ടവരെയൊക്കെ തല്ലി ബോധം കെടുത്തി എ കെ ജി ആശുപത്രി ഭരണം പിടിച്ചെടുത്ത്‌ അക്രമത്തിലേക്ക്‌ തള്ളിയിട്ടവര്‍ പാമ്പുകളുടെ പേരില്‍ ഒഴുക്കുന്ന കണ്ണീരിനെ ചോദ്യം ചെയ്യുകയായിരുന്നു മാഷ്‌. മിണ്ടുന്ന സഹജീവികളാണോ മിണ്ടാപ്രാണിയാണോ വലുത്‌ എന്ന ചോദ്യമാണ്‌ മാഷുയര്‍ത്തിയത്‌. ഈ പ്രസ്‌താവനകള്‍ രണ്ടും സി പി എമ്മിന്‌ സൈദ്ധാന്തിക പിന്തുണ നല്‍കി പ്രത്യക്ഷത്തിലല്ലെങ്കില്‍ പോലും. എന്നാല്‍ മാഷ്‌ മരണശേഷവും അതിന്റെ വിഴുപ്പ്‌ ചുമക്കുകയായിരുന്നു. അവിടെയും നേട്ടമുണ്ടാക്കിയത്‌ ബ്രണ്ണന്‍ കോളജിലെ മാഷിന്റെ ശിഷ്യരായ പിണറായിയടക്കമുള്ളവരാണ്‌.

ദേശാഭിമാനിയില്‍ നിന്ന്‌ മാഷെ പുറത്താക്കാന്‍ പിണറായി വിജയന്‌ ധൈര്യം ഉണ്ടായിരുന്നില്ല എന്നത്‌ മാഷിന്റെ കരിസ്‌മയോട്‌ പിണറായിക്കുള്ള ഭയഭക്തിബഹുമാനത്തിന്റെ സൂചനയാണ്‌. മാഷ്‌ സ്ഥാനമൊഴിഞ്ഞ്‌ ഇറങ്ങിവരുന്നതുവരെ പിണറായിക്ക്‌ ഒന്നും ചെയ്യാനായില്ല എന്നത്‌ സത്യം. പക്ഷേ പുറത്തു കടന്ന മാഷെ പുലഭ്യം പറയാന്‍ പിണറായി മറന്നില്ല. മാഷിന്‌ ആ പണി അറിയില്ലായിരുന്നു. ഈയിടെ ഒരു അഭിമുഖത്തില്‍ പിണറായിയുടെ ഈ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി സൗമ്യവും ലളിതവുമായിരുന്നു. വെടിയുണ്ട വിവാദക്കാലത്ത്‌ അത്‌ പിണറായിയുടെ മറവിയാണെന്നായിരുന്നു മാഷ്‌ പറഞ്ഞത്‌. ധര്‍മ്മടത്തെ മാഷിന്റെ വീട്‌ പൂട്ടാന്‍ മറന്നുപോയപ്പോള്‍ പിന്നാലെ വന്ന പിണറായി അടുത്തവീട്ടില്‍ നിന്ന്‌ പൂട്ട്‌ വാങ്ങി വീട്‌ പൂട്ടി താക്കോല്‍ കൊടുങ്ങല്ലൂരെത്തിച്ചത്‌ മാഷ്‌ ഓര്‍ത്തു. അതായിരുന്നു മാഷ്‌. അസഹിഷ്‌ണുതയും പകയുമില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍. നാടിന്റെ വിദ്വേഷം മുഴുവന്‍ ഏറ്റുവാങ്ങുന്ന പിണറായിയും കൂട്ടരും കണ്ടുപഠിക്കേണ്ടത്‌ മാഷെപ്പോലുള്ളവരെയാണ്‌.
പരിഷത്ത്‌ അങ്ങനെ ഒന്നു കൂടി രക്ഷപ്പെട്ടു. സി പി എം പിറന്നു വീഴുന്നതിനുമുമ്പ്‌ ജന്മമെടുത്ത പരിഷത്ത്‌ എങ്ങനെ സി പി എം പോഷക സംഘടനയായെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം മറ്റു പാര്‍ട്ടിക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ആ സംഘടന എങ്ങനെ ചാരപ്രവര്‍ത്തനം നടത്തിയെന്നും കോടതി കയറിയെന്നും തോമസ്‌ ഐസക്കിന്‌ നന്നായി അറിയാം. ജനകീയാസൂത്രണക്കാലത്ത്‌ പാര്‍ട്ടിയെ പോക്കറ്റിലാക്കാന്‍ മുന്നില്‍ നിന്നത്‌ തോമസ്‌ ഐസക്കായിരുന്നല്ലോ. മുറുമുറുക്കുന്നവരെയൊക്കെ ഒതുക്കാനും കൂടെ നില്‍ക്കുന്നവര്‍ക്ക്‌ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ സ്ഥാനമാനങ്ങള്‍ നല്‍കാനും ഐസക്കുതന്നെയല്ലായിരുന്നോ മുന്‍ നിരയില്‍. പരിഷത്ത്‌ വിദേശ പണം കൈപ്പറ്റിയതേതുടര്‍ന്നുണ്ടായ വിവാദം ഒതുക്കാന്‍ സി പി എം ആവതു ശ്രമിച്ചതാണ്‌. പാഠം മാത്രമാണ്‌ അന്ന്‌ വേറിട്ടൊരു ശബ്‌ദമായത്‌. കോടതിയുടെ പിന്തുണകിട്ടിയതോടെ ആ യുദ്ധം വീണ്ടും ഊര്‍ജ്ജിതമാനായിരുന്നു മാഷിന്റെയും കൂട്ടരുടെയും പുറപ്പാട്‌. പക്ഷേ മരണം അതും കവര്‍ന്നെടത്തു.

സാംസ്‌കാരിക കീടങ്ങള്‍
മഴയത്ത്‌ നല്ല തണുപ്പത്ത്‌ മാത്രം കണ്ടുവരുന്ന ജീവികളുണ്ട്‌. തേരട്ടമുതല്‍ ഒച്ചുകള്‍ വരെ. ഇവയില്‍ ചൊറിയുന്നവയും ചൊറിയാത്തവയുമുണ്ട്‌. പക്ഷേ അധികാരത്തിന്റെ സുഖ ശീതള ഛായയില്‍ ശിഷ്‌ടജീവിതം തള്ളിനീക്കാന്‍ തുനിഞ്ഞിറങ്ങിയ മുകുന്ദനെപോലുള്ളവരെ നമുക്ക്‌ മനസ്സിലാക്കാം. ഗാന്ധിയനെന്ന്‌ സ്വയം അഹങ്കരിക്കുന്ന അഴീക്കോടിനെ ഏത്‌ വര്‍ഗ്ഗത്തില്‍ പെടുത്തണം. വിജയന്‍ മാഷ്‌ മരിച്ച്‌ ദേഹം കൊടുങ്ങല്ലൂരെത്തുന്നതിനു മുമ്പേ അഴീക്കോട്‌ പുലഭ്യം പറഞ്ഞത്‌ ആര്‍ക്കുവേണ്ടിയായിരുന്നു. വിജയന്‍ മാഷ്‌ മരിക്കുന്ന നിമിഷം വരെ തന്റെ നിലപാടുകള്‍ക്ക്‌ വേണ്ടി പോരാടിയ മനുഷ്യനാണ്‌. പ്രസംഗത്തിന്റെ മൊത്തക്കച്ചവടത്തിന്റെ കുത്തക സാധ്യതകള്‍ പരതുന്നതിനിടയില്‍ അഴീക്കോട്‌ ഏത്‌ ആദര്‍ശമാണ്‌ മുറുക്കേ പിടിച്ചത്‌. പ്രസംഗജീവിതത്തിനിടയില്‍ ഒരു പ്ലാച്ചിമടയല്ലാതെ എന്താണ്‌ അഴീക്കോട്‌ മാഷിന്‌ എടുത്തു പറയാനുള്ളത്‌. പൊടിമീശ മുളക്കുന്നതിനു മുമ്പ്‌ ആശാന്റെ സീതാകാവ്യം എഴുതിയ മഹാ പ്രതിഭാശാലിക്കും വാര്‍ദ്ധക്യത്തില്‍ വിവരക്കേടുകള്‍ സംഭവിക്കാം. അതിനുള്ള ഉത്തമമാതൃകയാണോ അഴീക്കോട്‌. തൃശൂരുള്ള പുതിയ കൊട്ടാരത്തില്‍ അന്തിയുറങ്ങുന്ന ബൊലേനോ കാറില്‍ നാടുചുറ്റുന്ന അഴീക്കോട്‌ മാഷിനെ പോലെയായിരുന്നില്ല എം എന്‍ വിജയന്‍. ബസ്സിലും ഓട്ടോയിലും സഞ്ചരിച്ച്‌ ജനങ്ങള്‍ക്കൊപ്പം നിന്ന മാഷ്‌ തൃശൂരെ പ്രസ്‌ക്ലബ്ബിന്റെ പടികള്‍ കയറിയതാണോ അത്രക്കുവലിയ കുറ്റം. മാഷ്‌ ചിക്കുന്‍ഗുനിയ ബാധിച്ച്‌ കിടന്നപ്പോള്‍ ആശുപത്രിയില്‍ പോകാനെങ്കിലും സ്വന്തം ബൊലേനോ അയച്ചു കൊടുക്കാമായിരുന്നില്ലേ അഴീക്കോട്‌ മാഷിന്‌. ഇങ്ങനെയൊരവസരത്തില്‍ പിണറായിയുടെ വെടിക്കെട്ട്‌ നമുക്ക്‌ മനസ്സിലാക്കാം, കുടുംബോം കുട്ട്യോളുമില്ലാത്ത അഴീക്കോടുമാഷിന്റെ ഉടുക്കുകൊട്ടല്‍ എന്തിനാണെന്നാണ്‌ മനസ്സിലാകാത്തത്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 



വാളെടുത്തവര്‍...

തലയില്‍ മുടിയില്ലാത്തവനും മുടിയുള്ളവരുമായ രണ്ടോ മൂന്നോ നേതാക്കളും എം എന്‍ സ്‌മാരകത്തിലെ നാലു ബഞ്ചും രണ്ട്‌ മേശയും മൂന്നാറിലെ കുന്നുമ്പുറത്തെ ചെറ്റപ്പുരയുമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ എന്നു ധരിക്കരുത്‌. മൂന്നാര്‍ രണ്ടാം ഭൂപരിഷ്‌കരണ കാലത്ത്‌ കണ്ടതാണ്‌ സി പി ഐയുടെ ശക്തി. നാടു നന്നാക്കാന്‍ വാളു വേണോ വാക്കത്തി വേണോ എന്നു ചോദിച്ചാല്‍ വാക്കത്തി മതി എന്നു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു സി പി ഐക്ക്‌. അത്‌ പണ്ട്‌. സി പി ഐയോട്‌ കളിച്ചാല്‍ അതേത്‌ കൊടികുത്തിയ അച്യുതാനന്ദന്‍ സഖാവായാലും ശരി വെച്ചേക്കില്ല. ഇതാണ്‌ ഏകസ്വരത്തില്‍ സി പി ഐയിലെ മുടിയില്ലാത്തവരും മുടിയുള്ളവരുമായ മന്നന്മാര്‍ ഏക സ്വരത്തില്‍ പറയുന്നത്‌. 

മൂന്നാറില്‍ എല്ലുന്തിയ പന്ന്യനും പാര്‍ട്ടിയുടെ ബിനാമി കണ്‍ട്രോള്‍ യൂണിറ്റായ കെ ഇ ഇസ്‌മയിലും വെളിയവും കൂട്ടരും വിഷയമുണ്ടാക്കുന്നതിനു മുമ്പു പരെ നെറികേട്‌ ഒത്തിരിയൊന്നും കാണിക്കാത്ത ഒരു പാര്‍ട്ടി എന്ന ഇമേജ്‌ സി പി ഐക്ക്‌ ഉണ്ടായിരുന്നു. അച്യുതമേനോനും പി കെ വിയുമടങ്ങിയ സൗമ്യരും മൂല്യബോധമുള്ളവരുമായ നേതാക്കള്‍ കെട്ടിപ്പടുത്ത ആ ഇമേജാണ്‌ മൂന്നാര്‍ ദൗത്യത്തിന്‌ തുരങ്കം വെച്ചതോടെ തകര്‍ന്നു വീണത്‌. ആകെ മുങ്ങിയാല്‍ കുളിരില്ല അതാണ്‌ ഇപ്പോള്‍ സി പി ഐയുടെ തത്വം. മൂന്നാറു കണ്ട്‌ ഭയക്കാത്തവര്‍ ഇപ്പോള്‍ പൊന്മുടി കണ്ട്‌ ഭയക്കണോ. മൂന്നാറില്‍ പാര്‍ട്ടിയാഫീസിന്റെ മൂല ജെ സി ബി അപഹരിച്ചു എന്നതിന്റെ പേരിലാണ്‌ കോട്ടിട്ടയാളെയും അതിനു മുകളിലുള്ളയാളെയും പുലഭ്യം പറഞ്ഞത്‌. പിണറായി എന്നു കേട്ടാല്‍ ജന്മനാ വളിഞ്ഞ മുഖമുള്ള വെളിയത്തിന്റെ മുഖം ഒന്നു കൂടെ വളിക്കുമായിരുന്നു അന്നുവരെ. മൂന്നാറോടെ ഇരട്ടപെറ്റ സഹോദരങ്ങളായി രണ്ടുപേരും. ആങ്ങനെയാണ്‌ സി പി ഐ പവര്‍പൊളിറ്റിക്‌സ്‌ തുടങ്ങിയത്‌. മുന്നണിയില്‍ മുണ്ടു പൊക്കി വരെ കാണിക്കാം. പുതുമഴക്കുമുമ്പെ തവള കരയുന്ന ശ്‌ബ്‌ദത്തില്‍ വെളിയത്തിന്‌ എന്തും പറയാം, ആരും ഒന്നും ചോദിക്കാന്‍ വരില്ലെന്ന അഹങ്കാരം ഉണ്ടായത്‌ അങ്ങനെയാണ്‌.

ഇത്തിരി വായിക്കും, കവിതയെഴുതും വേണ്ടിവന്നാല്‍ ചൊല്ലുകയും ചെയ്യുമെന്ന ഒരൊറ്റ അയോഗ്യതയേ ഒരു രാഷ്‌ട്രീയക്കാരനെന്ന നിലയില്‍ ബിനോയി വിശ്വത്തിനുള്ളൂ. അഛന്‍ മന്ത്രിയായതു കൊണ്ടു മാത്രം മന്ത്രിയായ ചിലരെപോലെയല്ല ബിനോയി. കേരളരാഷ്‌ട്രീയത്തില്‍ ഇതുപോലൊരു സ്വഭാവ ഗുണമുള്ള ചെറുപ്പക്കാരനെ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല. പക്ഷേ ഭരണപരിചയമില്ല, അതുപയോഗപ്പെടുത്തി ചില ഉദ്യോഗസ്ഥര്‍ മുതലെടുപ്പ്‌ നടത്തുന്നു. ടി ജെ ചന്ദ്രചൂഡന്റെ വാക്ക്‌ മുഖവിലക്കെടുക്കേണ്ടതാണ്‌. സത്യമെന്തായാലും ആരോപണം വന്നു കഴിഞ്ഞാല്‍ അഴിമതിക്കാരനെന്ന ഇമേജ്‌ എ പി ജെ അബ്‌ദുള്‍കലാമിനായാലും കിട്ടും. അതാണ്‌ നമ്മുടെ നാട്ടിലെ ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധത.

പൊന്മുടി ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന്‌ സി പി ഐ പറയുന്നില്ല. സേവി മനോ മാത്യു കുറ്റക്കാരനല്ലെന്നും ഹെലിപ്പാഡ്‌ നിര്‍മ്മിച്ചത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സി പി ഐ പറയുന്നില്ല. എല്ലാത്തിനും ഉത്തരവാദി യുഡിഎഫും സി പി ഐക്കാരല്ലാത്ത എല്ലാവരുമാണെങ്കില്‍ വെളിയവും കൂട്ടരും എന്തിന്‌ പേടിക്കണം. വനം മന്ത്രിയുടെ തടി കേടാകാതെ എങ്ങനെ വേണമെങ്കിലും അന്വേഷിക്കാമെന്ന്‌ മുഖ്യമന്ത്രി നേരിട്ടും അല്ലാതെയുമൊക്കെ പറഞ്ഞ സാഹചര്യത്തില്‍ വെളിയം എന്തിന്‌ കേറി ഉടക്കണം. സേവി മനോ മാത്യു ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ഇടതു പക്ഷ അംഗമെന്നതില്‍ കവിഞ്ഞ ബന്ധമൊന്നും വെളിയവുമായി ഇല്ലല്ലോ?. വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഭൂമിയില്ലെന്ന്‌ എഴുതിക്കൊടുത്ത തിരുവനന്തപുരത്തിലെ ഡെപ്യൂട്ടി കളക്‌ടറും ചീഫ്‌ സെക്രട്ടറിയുമൊന്നും വെളിയത്തിന്റെ അമ്മാവന്റെ മക്കളും പെങ്ങടെ കുട്ട്യോളുമൊന്നുമല്ലല്ലോ?. പിന്നെന്തിന്‌ അന്വേഷണത്തെ ഭയക്കണം.


സ്വന്തം കൈയിലിരിപ്പും പാര്‍ട്ടിയുടെ കൈയിലിരിപ്പും കൊണ്ട്‌ സി പി ഐയുടെ നാലുമന്ത്രിമാരില്‍ മൂന്നെണ്ണത്തിന്റെയും നല്ല പേര്‌ കടലില്‍ കുളിക്കാന്‍ പോയതാണ്‌. മന്ത്രി സഭയില്‍ കാല്‍ക്കാശിന്‌ കൊള്ളാത്ത മന്ത്രിയാര്‌ എന്ന്‌ ചോദിച്ചാല്‍ ആരെയും വെറുപ്പിക്കാത്ത ബിനോയ്‌ വിശ്വം വരെ മുല്ലക്കര രത്‌നാകരന്റെ പേരേ പറയൂ. സി ദിവാകരന്‌ ധൂര്‍ത്തനെന്നു പേര്‌ വന്നത്‌ സ്വന്തം കുറ്റമല്ല കുടുംബത്തിന്റതു കൂടിയാണ്‌ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം. സുമുഖനും സുന്ദരനും തലയില്‍ ഡൈ ഉപയോഗിക്കാത്തയാളുമായ കെ പി രാജേന്ദ്രന്റെ കുപ്പായത്തില്‍ ചെളിപറ്റിയത്‌ മൂന്നാറില്‍ കിടന്ന്‌ ഉരുണ്ടിട്ടാണ്‌. വനം മന്ത്രി ബിനോയി വിശ്വം അന്ന്‌ കഷ്‌ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന അവസ്ഥയായി ബിനോയിക്ക്‌. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള അവസരം കൂടിയാണ്‌ വെളിയവും ഇസ്‌മായിലും കൂടി കളഞ്ഞു കുളിച്ചത്‌. തെറ്റു കണ്ടാല്‍ അന്വേഷിക്കണം അതാണ്‌ മാന്യത. തന്റെ ഭാഗത്ത്‌ തെറ്റില്ലെന്ന്‌ ആണയിട്ടു പറയുന്ന ബിനോയ്‌ വിശ്വത്തിനറിയാം ആരൊക്കെയാണ്‌ ഇടയില്‍ കിടന്ന്‌ കളിച്ചതെന്ന്‌. അതദ്ദേഹം തുറന്നു തന്നെ പറയുകയും ചെയ്‌തു. എന്നിട്ടും അന്വേഷണം വേണ്ട എന്ന നിലപാട്‌ അദ്ദേഹത്തെ ശാശ്വതമായി കളങ്കിതമാക്കുകയാണ്‌ ചെയ്യുക എന്ന സാമാന്യ ബുദ്ധി ഇടതുമുന്നണിയില്‍ അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ തലക്ക്‌ വെളിവുള്ളയാള്‍ എന്ന്‌ ജനങ്ങള്‍ ഇത്ര നാളും വിശ്വസിച്ചിരുന്ന വെളിയത്തിന്‌ ഇല്ലാതെ പോയത്‌ കഷ്‌ടം. അതെങ്ങനെയാണ്‌ ഉണ്ടാകുക, കള്ളന്‌ കഞ്ഞിവെച്ചവന്‍ കെ ഇ ഇസ്‌മായില്‍ പിന്നില്‍ നിന്ന്‌ കളിക്കുന്നിടത്തോളം കാലം.

ശ്രീമതിയുടെ ബെസ്റ്റ്‌ സമയം
ഒടുക്കത്തെ ഭാഗ്യമാണ്‌ മന്ത്രി ശ്രീമതിക്ക്‌. മന്ത്രിസ്ഥാനത്തു കയറിയതുമുതല്‍ ആ ഭാഗ്യമാണ്‌ ശ്രീമതിയെ രക്ഷിക്കുന്നത്‌. ആശുപത്രികളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുക ഡോക്‌ടര്‍മാരെ വിളിച്ച്‌ ചീത്ത പറയുക, എന്തെല്ലാം കസര്‍ത്തുകളായിരുന്നു. എസ്‌ എ ടിയില്‍ അണുബാധയേറ്റ്‌ കുഞ്ഞുങ്ങള്‍ മരിച്ചതോടെ ശ്രീമതിയുടെ വാക്‌വിലാസത്തിന്റെ ഗുണം പാര്‍ട്ടിയും മന്ത്രിസഭയും നന്നായി അറിഞ്ഞു. ചിക്കുന്‍ഗുനിയ പ്രത്യക്ഷപ്പെട്ടപ്പോള്‍ അങ്ങനെയൊരു രോഗമേ ഇല്ല, എണ്‍പതു കഴിഞ്ഞ്‌ തട്ടിപ്പോകാറായ വല്ല്യപ്പൂപ്പനും വല്ല്യമ്മൂമ്മയും ചുമയും പനിയും പിടിച്ച്‌ തട്ടിപ്പോയാല്‍ ഓരോരോ ഇല്ലാത്ത പേരും പറഞ്ഞ്‌ തന്റേം മന്ത്രിസഭയുടേം തലയില്‍ കേറാന്‍ വരും ഓരോ സിന്റിക്കേറ്റുകാര്‍ എന്നഭാവമായിരുന്നു അവര്‍ക്ക്‌. എന്തു വൃത്തികേടു പറഞ്ഞാലും ചുറ്റും വാളും പരിചയുമായി ചുറ്റും നിന്ന്‌ പ്രതിരോധിക്കാന്‍ എന്തിനും പോന്ന തടിയന്മാരായ കുറേ ജയരാജ ശ്രീമാന്‍മാര്‍ ഉണ്ടാകുമ്പോള്‍ ഏത്‌ പെണ്ണിന്‌ എന്താണ്‌ പറഞ്ഞു കൂടാത്തത്‌. പക്ഷേ ആ നാവൊന്നും വി ഐ പി വിവാദം തലപൊക്കിയപ്പോള്‍ കണ്ടില്ല, ആളെ പോലും കണ്ടില്ല. ശ്രീമതിയെ വല്ല ടി വി ക്യാമറക്കുമുന്നിലും കൊണ്ടു നിര്‍ത്തിയാല്‍ അച്യുതാനന്ദന്‍ മന്ത്രി സഭ തന്നെ താഴെ പോയേനെ അതു കൊണ്ടാവനും ജയരാജന്മാര്‍ വി ഐ പി വിവാദ കാലത്ത്‌ അഴിഞ്ഞാടിയത്‌. ഇതിലൊരു വായാടി ജയരാജന്‍ ചോദിച്ചത്‌ `ശാരിയെ ഗര്‍ഭിണിയാക്കിയത്‌ ശ്രീമതിയാണോ` എന്നായിരുന്നു. എന്തൊരു വിനയം. പീഡിക്കപ്പെട്ട്‌ ദാരുണമായി കൊല്ലപ്പെട്ട ഒരു പാവം പെണ്‍കുട്ടിയോട്‌ എന്തു ബഹുമാനം. ഇവരൊക്കെ വേണം നാടു ഭരിക്കാനും പാരമ്പര്യമുള്ള ദേശാഭിമാനി പോലൊരു പത്രത്തിന്റെ തലപ്പത്തിരിക്കാനും. പരമയോഗ്യന്‍.

എന്തൊക്കെയായിരുന്നു അച്ചുമ്മാമന്‍ പറഞ്ഞത്‌, ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറിയാല്‍ കിളിരൂര്‍ കേസിലെ വി ഐ പിയെ പിടിക്കും കൈയാമം വെച്ച്‌ തെരുവിലൂടെ നടത്തിക്കും. ഒടുവില്‍ കിളിരൂരും കവിയൂരുമൊക്കെ പറഞ്ഞ്‌ അധികാരത്തിലേറിയപ്പോള്‍ ദാ കിടക്കുന്നു. പവനായി ശവമായി.

ജെയ്‌ഹിന്ദ്‌ ടി വിയില്‍ വന്ന കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മാതാപിതാക്കളുമായുള്ള അഭിമുഖത്തിനു ശേഷമാണ്‌ സംഭവം വീണ്ടും തലപൊക്കുന്നത്‌. അതില്‍ വി ഐ പി ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണെന്ന്‌ പേരെടുത്തു പറയുന്നു. പി കെ ശ്രീമതിയായിരുന്നു ആ വി ഐ പിയെന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌, നേരിട്ടല്ലെങ്കിലും. ആശുപത്രിയില്‍ ചെന്ന്‌ ശാരിയെ കണ്ടതും അവരെ കണ്ട്‌ ശാരി അസ്വസ്‌തയായതുമൊക്കെ ശ്രീമതി ടീച്ചര്‍ തന്നെ പത്രസമ്മേളനത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. ശ്രീമതിയുടെ സന്ദര്‍ശനത്തിനുശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതായും പിന്നീട്‌ ഗുരുതരമായി കുട്ടി മരിച്ചുവെന്നും ശാരിയുടെ മാതാപിതാക്കളും ഡോക്‌ടറും പറയുന്നു. ഡോക്‌ടറുടെ മൊഴി സാക്ഷ്യപ്പെടുത്തിയാണ്‌ അച്യുതാനന്ദന്‍ അന്ന്‌ പ്രസ്‌താവന ഇറക്കിയത്‌. 

പണ്ടു പറഞ്ഞതുപോലെ അച്യുതാനന്ദന്‌ ഇന്ന്‌ അധികാരമുണ്ട്‌ എന്തേ പിടിച്ചു കെട്ടി കൈയാമം വച്ച്‌ നടത്തിക്കുന്നില്ലേ?. പോട്ടെ പ്രഹസനത്തിന്‌ ഒരു ജുഡീഷ്യല്‍ അന്വേഷണമെങ്കിലും നടത്താമായിരുന്നല്ലേ. കിളിരൂര്‍ പെണ്‍കുട്ടിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്ന്‌ തെളിയിക്കുന്ന മാതാപിതാക്കളുടെ അഭിമുഖമടങ്ങിയ ഗീതയുടെ 14 പേജ്‌ റിപ്പോര്‍ട്ടുമായാണ്‌ തൊട്ടടുത്ത ലക്കം മലയാളം വാരിക പുറത്തിറങ്ങിയത്‌. അതില്‍ ശാരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതുമുതല്‍ കൊല പൂര്‍ത്തിയാകുന്നതുവരെയുള്ള ചരിത്രമുണ്ട്‌. 

എന്നിട്ടും അബലകളുടെ ദൈവമായ ശ്രീമാന്‍ വി എസ്‌ അച്യുതാനന്ദന്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ? വി എസിനെമാത്രം കുറ്റം പറയരുത്‌. പിണറായിയുമായുള്ള സ്റ്റാര്‍ വാര്‍ കഴിഞ്ഞ്‌ സസ്‌പെന്‍ഷനും വാങ്ങിയ മുഖ്യമന്ത്രിക്ക്‌ ചില പരിമിതികളൊക്കെയുണ്ട്‌. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ വിവാദം അധികദിവസമൊന്നും മാധ്യമങ്ങളും പ്രതിപക്ഷവും കൊണ്ടാടിയില്ല. കാരണം പലതാണ്‌. ചാനല്‍ മുതലാളിയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും എം പിയുമടക്കം നിരവധി പേര്‍ ഇതിനു പിന്നിലുണ്ടെന്ന്‌ വിശ്വസ്‌തമായ തെളിവ്‌ തന്റെ കൈയിലുണ്ടെന്ന്‌ വി എസ്‌ മുമ്പ്‌ പറഞ്ഞതോര്‍ക്കുക. ഒരു രാഷ്‌ട്രീയ പ്രമുഖന്റെ മകനും അതിനു പിന്നിലുണ്ടത്രേ. അതു ഇടതുപക്ഷക്കാരന്റെ സന്തതിയായതുകൊണ്ടാകുമോ പാര്‍ട്ടിയുടെ സ്ഥിരം കലാപരിപാടിയായ ഭീഷണിപ്പെടുലിന്‌ ശ്രീമതി ഓടിക്കിതച്ച്‌ ചെന്നത്‌. വി ഐ പിയുടെ പേരിലുള്ള വിവാദം വന്നതിനുശേഷം ഡി വൈ എഫ്‌ ഐക്കാര്‍ എന്തിനാണ്‌ ശാരിയുടെ കുടുംബത്തെ സഹായിക്കുന്ന പരിപാടി നിര്‍ത്തി വര്‍ഗ്ഗശത്രുവായി പ്രഖ്യാപിച്ചത്‌. ശ്രീമതി ശാരിയുടെ അമ്മയുടെ ആല്‍ബത്തില്‍ നിന്നും പെണ്‍കുട്ടിയുടെ ഫോട്ടോ കീറിയെടുത്ത്‌ പത്രക്കാര്‍ക്ക്‌ വിതരണം ചെയ്‌തത്‌ എന്തിനാണ്‌?.

ഒരു പാവം കുട്ടിയ ഇഞ്ചിഞ്ചായി കൊലപ്പെടുത്താന്‍ കാരണക്കാരിയെന്നാരോപിക്കപ്പെട്ട അങ്ങനെയൊന്നിനെ തന്നെ വേണം കേരളസംസ്ഥാനത്ത്‌ മന്ത്രിയായി വാഴിക്കാന്‍, അതും ആരോഗ്യമന്ത്രിയായി. പത്ര റിപ്പോര്‍ട്ടുകള്‍ പോലും തെളിവായി കണക്കാക്കി കേസെടുക്കുന്ന ഈ നാട്ടില്‍ ശ്രീമതിക്കെതിരെ കേസെടുക്കാന്‍ ഇതില്‍ കുടുതല്‍ തെളിവ്‌ എന്തിന്‌?. എന്തായാലും ശ്രീമതിയുടേത്‌ ബസ്റ്റ്‌ സമയം. കിളിരൂര്‍ കത്തി നിന്ന സമയത്തല്ലേ പൊന്മുടി ബിനോയ്‌ വിശ്വത്തിന്റെ തലയില്‍ വീണത്‌. അല്ലെങ്കില്‍ കണ്ടേനെ. പ്രതിപക്ഷം പക്ഷേ ഒരു സമയത്ത്‌ ഒരാളുടെ തലയേ എടുക്കൂ. അതാണ്‌ ചരിത്രം. എന്തായാലും ശ്രീമതി വെയിറ്റിംഗ്‌ ലിസ്റ്റിലുണ്ട്‌.

ആരു മരിച്ചാലും കരയാന്‍ ചെയ്യുന്ന പാലാക്കാരുടെ സ്വന്തം മാണി, കിളിരൂര്‍ പെണ്‍കുട്ടി കിടക്കുന്ന അതേ വാര്‍ഡില്‍ ഒരു ആക്‌സിഡന്റ്‌ കേസുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്‌തില്ലത്രേ.. ജനസേവകനായാല്‍ ഇങ്ങനെ വേണം. മാണി പോട്ടെ അന്നത്തെ മുഖ്യമന്ത്രി കുഞ്ഞൂഞ്ഞദ്ദേഹം പോലും തിരിഞ്ഞു നോക്കീല്ല. ഉമ്മന്‍ ചാണ്ടി കോട്ടയംവഴിയല്ല്യോ പുതുപ്പള്ളിക്കു പോകാറ്‌. ഒരു മൂന്നോ നാലോ കിലോ മീറ്റര്‍ എം സി റോഡിനങ്ങു നീട്ടി പിടിച്ചാല്‌ മാതാ ഹോസ്‌പിറ്റല്‍ വരെ ചെല്ലാമായിരുന്നല്ലോ. ഇപ്പോഴത്തെ പ്രതിപക്ഷത്തിനും അവരുടെ ആസനം താങ്ങുന്ന ജെയിഹിന്ദ്‌ ടീവിയെന്ന ചാപിള്ളക്കും എന്ത്‌ അവകാശമാണ്‌ ശാരി എന്ന വാക്കുച്ചരിക്കാനുള്ളത്‌. എന്തൊക്കെയായാലും ഒരു കാര്യം ഉറപ്പാണ്‌, വെറുമൊരു രാഷ്‌ട്രീയ കുത്തിത്തിരിപ്പെന്നതില്‍ കവിഞ്ഞ്‌ ഇരു കൂട്ടര്‍ക്കും ശാരിക്കാര്യത്തില്‍ ഒരു താല്‌പര്യവും ഇല്ല എന്ന്

പാമരനാം പാട്ടുകാരന്‍
കേരള സംസ്ഥാനത്ത്‌ പൊതുമരാമത്തുവകുപ്പ്‌ മന്ത്രിയില്ല. ഉണ്ടായിട്ടും വല്ല്യ കാര്യമില്ല എന്ന്‌ കുരുവിള നന്നായി നമ്മെ മനസ്സിലാക്കി തന്നു. അതിനു മുമ്പ്‌ മന്ത്രിയായിരുന്ന ജോസഫിന്‌ വിമാനത്തില്‍ നാല്‌പത്തഞ്ചു ഡിഗ്രിയില്‍ ചെരിഞ്ഞു കിടന്ന്‌ അമ്മച്ചിമാരുടെ അവിടേം ഇവിടേം തലോടലായിരുന്നല്ലോ ജോലി. തട്ടിപ്പോയതാകാം മുട്ടിപ്പോയതാകാം എന്നൊക്കെ പറഞ്ഞ്‌ താഴെ ഇറങ്ങേണ്ടിയും വന്നു. വിജിലന്‍സ്‌ അന്വേഷണത്തിന്റെ വക്കില്‍ അന്നേ നിന്നിരുന്ന കുരുവിളയെപ്പിടിച്ച്‌ മന്ത്രിയാക്കിയപ്പോഴേ തലമൂത്ത നേതാക്കള്‍ പറഞ്ഞതാണ്‌ ഇയാളും കാലാവധി തികക്കില്ല എന്ന്‌. ഒടുവില്‍ റോഡുമുഴുവന്‍ തോടാക്കിയിട്ട്‌ കുരുവിളയും പോയി. ഇനി മന്ത്രിയാക്കാനുള്ളത്‌ മോന്‍സ്‌ ജോസഫും സുരേന്ദ്രന്‍ പിള്ളയുമാണ്‌. അവന്മാര്‍ കേറിയങ്ങു ഷൈന്‍ ചെയ്‌താല്‍ കാരണവരായ ജോസഫ്‌ ഇപ്പോള്‍ ഹോബിയായി ചെയ്‌തോണ്ടിരിക്കുന്ന കൃഷിപ്പണിയും അതിന്റെ ഭാഗമായ കണ്ടം കിളക്കലും തുടര്‍ന്ന്‌ സ്ഥിരമായി നടത്തേണ്ടി വരും. അതു മുന്‍കൂട്ടി കണ്ടാണ്‌ കുരുവിന്‌ പകരം പുതിയ മന്ത്രിയെ പ്രഖ്യാപിക്കാത്തത്‌. ഇനി അഥവാ ആ പെണ്ണു കേസീന്നെങ്ങാന്‍ തലയൂരിയാല്‍ ജോസഫിന്‌ തന്നെ കേറി മന്ത്രിയാകാമല്ലോ!!!! സുരേന്ദ്രനെയോ മോന്‍സിനേയോ മന്ത്രിയാക്കിയാല്‍ പിന്നെ ഇറങ്ങാന്‍ പറഞ്ഞാല്‍ ഇറങ്ങിയില്ലെങ്കിലോ. എല്ലാവരും ഗണേശിനേ പോലെയാകണമെന്നുണ്ടോ?. അതുകൊണ്ടിനി എല്‍ ഡി എഫിന്റെ രണ്ടാനമ്മ നയമെന്നും സി പി ഐക്കും തങ്ങള്‍ക്കും രണ്ട്‌ ഗ്ലാസില്‍ പായസം വിളമ്പി എന്നൊക്കെ പറഞ്ഞ്‌ ഒഴിഞ്ഞു മാറി നില്‍ക്കാം. ഇപ്പോള്‍ മന്ത്രി സ്ഥാനത്തേക്കാള്‍ വലുത്‌ രാഷ്‌ട്രീയ `ഫാവി` ആണല്ലോ

പുഴ.കോമില്‍ പബ്ലിഷ്‌ ചെയ്‌തത്‌